ThiruvananthapuramKeralaLatest NewsNews

പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം കഴിച്ചതിനെ വക്രീകരിച്ചത് അപരിഷ്‌കൃതം: ലീഗ് നേതാവിനെതിരെ കെഎസ് ശബരിനാഥന്‍

പൊതുസമൂഹം അവജ്ഞയോടെ അതിനെ തള്ളിക്കളയുകയും ചെയ്യും

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി കെഎസ് ശബരിനാഥന്‍. അബ്ദുറഹിമാന്‍ കല്ലായി നടത്തിയ പരാമര്‍ശത്തോട് പൂര്‍ണ്ണമായും വിയോജിക്കുകയാണെന്ന് ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ അപരിഷ്‌കൃതമാണെന്നും ഇത് പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്നും ശബരിനാഥന്‍ കുറിച്ചു.

Read Also : മാപ്പ് പറയുന്നു: വ്യക്തിപരമായി അധിക്ഷേപിച്ചതല്ല, മതപരമായ കാഴ്ചപ്പാടാണ് പറഞ്ഞതെന്ന് മുസ്ലീം ലീഗ് നേതാവ്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ, ‘കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ സാമൂഹികവളര്‍ച്ചയില്‍ മുസ്ലീം ലീഗിന്റെ സംഭാവന അതുല്യമാണ്. ഇപ്പോള്‍ വഖഫ് വിഷയത്തിലും മുസ്ലീം ലീഗ് എടുത്ത നിലപാടും ശരിയാണ് എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു കോഴിക്കോട് കടപ്പുറത്ത് ഇന്നലെ നടന്ന പതിനായിരങ്ങളുടെ മഹാസംഗമം. ഈ വിഷയത്തിന്റെ ചരിത്രവഴികള്‍, കാലിക പ്രസക്തി, ഇടതുപക്ഷ രാഷ്ട്രീയതന്ത്രം എന്നിവയില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള ഭൂരിഭാഗ പ്രസംഗങ്ങളും ഒന്നിന്നൊന്ന് മികച്ചതായിരുന്നു.

എന്നാല്‍ ഇതേ സദസില്‍ അബ്ദുറഹിമാന്‍ കല്ലായി നടത്തിയ പ്രസംഗത്തോട് പൂര്‍ണ്ണമായും വിയോജിക്കുകയാണ്. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ അപരിഷ്‌കൃതമാണ്, പൊതുസമൂഹം അവജ്ഞയോടെ അതിനെ തള്ളിക്കളയുകയും ചെയ്യും. സമൂഹത്തില്‍ ഇത്തരം സങ്കുചിത ചിന്താഗതികള്‍ ഉണ്ടായതിനുശേഷം കല്ലായി പുഴയിലൂടെ ഏറെ വെള്ളം ഒഴുകിപോയത് ഉള്‍ക്കൊള്ളണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. വഖഫ് വിഷയത്തില്‍ നാടിനൊപ്പം, ലീഗിനൊപ്പം’, എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

അതേസമയം വിഷയത്തില്‍ മാപ്പ് പറഞ്ഞ് കൊണ്ട് അബ്ദുറഹിമാന്‍ കല്ലായി രംഗത്തെത്തി. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വച്ചുകൊണ്ടല്ല പറഞ്ഞതെന്നും വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് സൂചിപ്പിച്ചതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നുമുള്ള അബ്ദുറഹിമാന്‍ കല്ലായിയുടെ പരാമര്‍ശം വിവാദമായതോടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button