പത്തനംതിട്ട: പന്തളത്ത് വയോധികനെ ഹണി ട്രാപ്പിലാക്കി പണവും സ്വർണവും റൈസ് കുക്കറും തട്ടിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശിയായ വൃദ്ധനില്‍ നിന്ന് 2.40 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് യുവതിയും കൂട്ടാളികളും കസ്റ്റഡിയിലായത്. മങ്ങാരം സ്വദേശി സിന്ധുവും മറ്റ് രണ്ടു പുരുഷന്മാരുമാണ് പിടിയിലായത്. വസ്തുവിൽപ്പനയ്ക്കുളള പരസ്യം കണ്ട്, ആവശ്യക്കാരിയെന്ന വ്യാജേനയെത്തിയ യുവതിയാണ് തട്ടിപ്പിന്റെ ആസൂത്രക. സിന്ധുവും സംഘവും അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ എഴുപത്തിയാറുകാരനെ ഹണി ട്രാപ്പിൽ കുടുക്കിയ സിന്ധു ‘ഹണി ട്രാപ്പിന്റെ’ സ്ഥിരം ആസൂത്രക ആണ്. മുൻപും സിന്ധു സമാനക്കേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രായമായവരും അംഗപരിമിതികൾ ഉള്ളവരും സമൂഹത്തിൽ ഉയർന്ന സ്ഥാനത്ത് ഇരിക്കുന്നവരെയുമാണ് സിന്ധു ലക്ഷ്യം വെയ്ക്കാരെന്നാണ് സൂചന.
വയോധികനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. വസ്തുവിന്റെ വിവരങ്ങൾ ചോദിച്ചറിയാനെന്ന വ്യാജേന ഇവർ വീട്ടിലെത്തി. ആദ്യദിനം സംശയങ്ങൾ ഒന്നും ഉണ്ടാകാതെ പെരുമാറി, ശേഷം മടങ്ങി. പിന്നീട് രണ്ടാമതും വീട്ടിലെത്തി. തുടര്‍ന്ന് വയോധികനുമായി സിന്ധു അടുത്തിടപഴകി. ഇയാളുടെ മടിയില്‍ കയറി ഇരുന്നു. ഈ സമയം ഒപ്പം വന്നയാള്‍ ഇതെല്ലാം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ചു.
അതിന് ശേഷം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദിക്കുന്ന പണം തന്നില്ലെങ്കിൽ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് വയോധികനെ ഭീഷണിപ്പെടുത്തി, വയോധികനില്‍ നിന്ന് രണ്ടു ലക്ഷം രൂപയുടെ ബ്ലാങ്ക് ചെക്കും അര പവന്റെ സ്വര്‍ണ മോതിരവും റൈസ് കുക്കറും മെഴുക് പ്രതിമയും വാങ്ങിയെടുത്തു. പ്രതികൾ വീണ്ടും ഭീഷണിയുമായി എത്തി, പലതവണയായി പണം നൽകി. ഒടുവിലാണ് പോലീസിൽ പരാതി നൽകിയത്.
Post Your Comments