Latest NewsNewsIndia

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ട്

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ട് . പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം എതിര്‍ക്കുമെന്നാണ് സൂചന. രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തെ മൊത്തമായി ബാധിക്കുന്ന ബില്‍ കൂടിയാലോചനകളോ ചര്‍ച്ചകളോ കൂടാതെ ധൃതിയില്‍ നടപ്പാക്കുന്നത് ദുരുദ്ദേശപരമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് തിങ്കളാഴ്ച്ച അറിയിക്കും. സിപിഎം, മുസ്ലീം ലീഗ്, സമാജ്വാദി പാര്‍ട്ടി തുടങ്ങിയവര്‍ നിയമത്തെ എതിര്‍ത്തിരുന്നു. മുസ്ലീം വ്യക്തി നിയമങ്ങളെ ബാധിക്കുന്നതാണ് ബില്ലെന്നാണ് മുസ്ലീം സംഘടനകള്‍ പറയുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ഇക്കാര്യത്തെ എതിര്‍ക്കുന്നത്.

ഡിസംബര്‍ 15ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച നിയമഭേദഗതിയ്ക്ക് അംഗീകാരം നല്‍കിയത്. വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകയായ ജയ ജയ്റ്റ്‌ലിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ അദ്ധ്യക്ഷയായ കര്‍മ സമിതി വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ശൈശവ വിവാഹ നിരോധന നിയമത്തിലും സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികള്‍ കൊണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോക്ഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹ പ്രായം ഉയര്‍ത്തുന്നതിന്റെ ലക്ഷ്യങ്ങളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button