Latest NewsNewsIndia

പെണ്‍കുട്ടികളുടെ വിവാഹപ്രായ ഏകീകരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിവാഹപ്രായ ഏകീകരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആയി ഉയര്‍ത്തുന്ന ബില്‍ ആണ് അവതരിപ്പിച്ചത്.

എന്നാല്‍ പ്രതിഷേധത്തിനിടെ ബില്‍ പ്രതിപക്ഷാംഗങ്ങള്‍ കീറിയെറിഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടികളെ അപമാനിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. തുല്യതയ്ക്ക് വേണ്ടിയുള്ള നിയമമാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ബില്ലിന് മതേതര മുഖമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ മതങ്ങള്‍ക്കും ബാധകമായതാണ് ബില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് വിട്ടു.

ശൈശവ വിവാഹ നിരോധന നിയമത്തിലും സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികള്‍ കൊണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

പതിനാല് വയസായിരുന്നു മുന്‍പ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം പിന്നീട് അത് പതിനെട്ടാക്കി. ഇതാണ് ഇരുപത്തിയൊന്നായി ഉയര്‍ത്തിയത്.

മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുക,വിളര്‍ച്ചയും പോക്ഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹ പ്രായം ഉയര്‍ത്തുന്നതിന്റെ ലക്ഷ്യങ്ങളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button