KeralaNattuvarthaLatest NewsNewsIndia

പരനാറി എന്ന വാക്ക് പൊതുസമൂഹത്തിന് മുൻപിൽ വിളിച്ച് പറഞ്ഞവനെ എന്ത് വിളിക്കണം? റഹീമിന്റെ പോസ്റ്റിൽ വിമർശന കമന്റുകൾ

തിരുവനന്തപുരം: ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയുള്ള അധിക്ഷേപത്തെ വിമർശിച്ച എ എ റഹീമിനെ അതേ നാണയത്തിൽ തന്നെ തിരിച്ചും വിമർശിച്ച് സോഷ്യൽ മീഡിയ. മുഖ്യമന്ത്രിയെ മുതൽ മുതിർന്ന മതപണ്ഡിതരെവരെ തെറിവിളിക്കുന്ന ക്രിമിനൽ സംഘമായി ലീഗ് മാറിയെന്നും, അധമമായ ജാതിവെറി കൊണ്ട് നടക്കുന്ന സംഘപരിവാറിൽ നിന്നും കേൾക്കുന്ന വംശീയാധിക്ഷേപ മുദ്രാവാക്യം ലീഗിനെ സ്വാധീനിക്കുന്ന കാലം വന്നിരിക്കുന്നുവെന്നും തുടങ്ങുന്ന എ എ റഹീമിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെയായിരുന്നു വിമർശനം.

Also Read:പൊലീസ് പരിശോധനക്കിടെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാക്കൾക്ക് ഗുരുതര പരിക്ക്

പരനാറി എന്ന വാക്ക് കേരളത്തിലെ പൊതു സമൂഹത്തിന് മുൻപിൽ വിളിച്ച് പറഞ്ഞവനെ എന്ത് വിളിക്കണം, എന്നായിരുന്നു പോസ്റ്റിന് സോഷ്യൽ മീഡിയ നൽകിയ മറുപടി. അതേസമയം, ജമാഅത്തെഇസ്ലാമിവൽക്കരിക്കപ്പെട്ട മുസ്ലിംലീഗ് മതമൗലികവാദത്തിന്റെ ബ്രാൻഡ്അമ്പാസിഡർ ആയിക്കഴിഞ്ഞുവെന്നും
ഭരണഘടനാപരമായി അംഗീകരിച്ച സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നത് വ്യഭിചാരമാണ് എന്ന് പറയുന്നത്, ഭരണഘടയ്ക്കെതിരായ ശബ്ദമാണെന്നും കുറിപ്പിൽ എ എ റഹീം മുസ്ലിം ലീഗിനെ വിമർശിച്ചിരുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഔട്ട്ഡേറ്റഡ് ആയ
കല്ലായി നാക്കും,
ഔട്ട്ഡേറ്റഡ് ആകാൻ പോകുന്ന ലീഗും.

മുഖ്യമന്ത്രിയെ മുതൽ മുതിർന്ന മതപണ്ഡിതരെവരെ തെറിവിളിക്കുന്ന ക്രിമിനൽ സംഘമായി ലീഗ് മാറി.
അധമമായ ജാതിവെറി കൊണ്ട് നടക്കുന്ന സംഘപരിവാറിൽ നിന്നും കേൾക്കുന്ന വംശീയാധിക്ഷേപ മുദ്രാവാക്യം ലീഗിനെ സ്വാധീനിക്കുന്ന കാലം വന്നിരിക്കുന്നു.

മതാധിഷ്ടിത രാഷ്ട്രീയപാർട്ടി എന്ന അവസ്ഥയിൽ നിന്ന്, ഒരു മതമൗലികവാദ സംഘടനയായി ലീഗ് പരിണാമം പ്രാപിച്ചിരിക്കുന്നു. ഇനി തീവ്രവാദ നിലപാടുകളിലേയ്ക്ക് മ്യൂട്ടേഷൻ സംഭവിക്കുന്ന ഘട്ടമാണ്.

ജമാഅത്തെ ഇസ്ലാമിവൽക്കരിക്കപ്പെട്ട മുസ്ലിംലീഗ് മതമൗലികവാദത്തിന്റെ ബ്രാൻഡ്അമ്പാസിഡർ ആയിക്കഴിഞ്ഞു.
ഭരണഘടനാപരമായി അംഗീകരിച്ച സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നത് വ്യഭിചാരമാണ് എന്ന് പറയുന്നത്, ഭരണഘടയ്ക്കെതിരായ ശബ്ദമാണ്. ‘മനുഷ്യനിർമ്മിതമായ ഭരണഘടനയും, മനുഷ്യനിയന്ത്രിതമായ ഭരണകൂടവും അനിസ്ലാമികമാണെന്നും അതിനെ അനുസരിക്കരുതെന്നും’ പറഞ്ഞ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൻ മൗദൂദിയുടെ ശബ്ദമായിരുന്നു ‘കല്ലായിയിലൂടെ’ കടപ്പുറത്തു കേട്ടത്.

‘ലീഗ് വിട്ടുപോകുന്നവർ സമുദായം വിട്ടുപോകുന്നു’ എന്ന് പറഞ്ഞവർ മനസ്സിലാക്കേണ്ടത്, അഴിമതിയും കൊള്ളയും നടത്തുന്നവരെക്കുറിച്ചാണ് പ്രവാചകൻ അവർ ഇസ്ലാമിൽപെട്ടവരല്ല എന്ന് പറഞ്ഞത്. ലീഗിന്റെ വർഗീയ നിലപാടുകളോട് ‘സലാം’ പറഞ്ഞിറങ്ങി മതനിരപേക്ഷമായ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നവർക്കല്ല,ഇത് പറഞ്ഞ ഷാജിയ്ക്കാണ് ആപ്രയോഗം കൂടുതൽ ചേരുക.

ഇസ്ലാം മത വിശ്വാസികൾക്കിടയിൽ നിന്നും പണ്ഡിതരിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും കടുത്ത വിമർശനം നേരിടേണ്ടി വന്നിട്ടും, പറഞ്ഞ കാര്യങ്ങൾ അറബി രാജ്യത്തു പോയി വീണ്ടും ആവർത്തിക്കുകയാണ് ഷാജി.
അറേബ്യൻ രാജ്യങ്ങൾ ഷാജിയുടെയും ലീഗിന്റെയും ഒക്കചങ്ങായിമാരായ ജമാഅത്തെ ഇസ്ലാമിയെയും,പോപ്പുലർ ഫ്രണ്ട് പോലുള്ള മതമൗലികവാദ,തീവ്രവാദ സംഘടനകളെയും, അത്തരം ആശയങ്ങളെയും ശക്തമയി വിലക്കിയത് മറന്നുപോകരുത്.

മതമൗലികവാദവും തീവ്ര നിലപാടുകളും അറേബ്യൻ രാജ്യങ്ങൾ ഒരല്പം പോലും പ്രോത്സാഹിപ്പിക്കുന്നില്ല.അവർപോലും അകറ്റിനിർത്തിയ വിനാശകരമായ ആശയങ്ങളിലാണ് ജനാധിപത്യ മതേതര രാജ്യത്ത്, മുസ്ലിം ലീഗ് ഇന്ന് അഭയം പ്രാപിച്ചിരിക്കുന്നത്. മുസ്ലിംലീഗ് തുടർച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നിരിക്കുന്നു. ഇനി ഒരിക്കൽക്കൂടി ഇതേ അനുഭവം ഉണ്ടായാൽ? ലീഗ്, രാഷ്ട്രീയ ആത്മഹത്യ ചെയ്യേണ്ടിവരും എന്നുറപ്പ്. അധികാരവും, അഴിമതിയും നടത്താതെ ലീഗിന് മുന്നോട്ട് പോകാനാകില്ല.

പള്ളികളിൽ വിദ്വേഷ പ്രചരണം നടത്താനുള്ള ലീഗിന്റെ അപകടകരമായ ശ്രമത്തെ തകർത്ത പണ്ഡിതർക്കെതിരെയും വിയോചിക്കുന്നവർക്കെതിരെയും നിന്ദ്യമായ അക്രമമാണ് ലീഗ് അഴിച്ചുവിട്ടിരിക്കുന്നത്. ആദരണീയനായ ജിഫ്രി മുത്തുക്കോയ തങ്ങളെ വധിക്കുമെന്ന് ഭീഷണി മുഴക്കുന്നു. മുൻപ് മുഈനലി തങ്ങളെ പച്ചത്തെറി വിളിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ശിഷ്യനെ നമ്മൾ കണ്ടത് സി എച്ചിന്റെ പേരിലുള്ള ലീഗ് ഓഫീസിൽ വച്ചാണ്. തീവ്രവാദ സംഘമായി ക്രമേണെ ലീഗ് മാറുന്ന കാഴ്ചയാണിത്.

ജിഫ്രി തങ്ങൾക്ക് നേരെ ഉണ്ടായ ഹീനമായ വധഭീഷണിയെ തള്ളിപ്പറയാൻ ലീഗ് നേതൃത്വം എന്ത് കൊണ്ട് തയ്യാറായില്ല?സംഭവത്തിൽ ആഭ്യന്തര വകുപ്പിനെ പഴിച്ച ശ്രീ പി എം എ സലാമും, ‘ഇതൊന്നും വലിയ കാര്യമല്ല,ഞങ്ങൾക്കൊക്കെ സ്ഥിരം വരാറുള്ളതാണ്’എന്ന്പറഞ്ഞു,ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തലിനെ നിസ്സാരവൽക്കരിച്ച ശ്രീ കുഞ്ഞാലിക്കുട്ടിയും, ഗുണ്ടാസംഘങ്ങളെ പരസ്യമായി പിന്തുണയ്ക്കുകയായിരുന്നു.

എന്തു കൊണ്ട് തള്ളിപ്പറയുന്നില്ല, അണികളെയും, വർഗീയവൽക്കരിക്കപ്പെട്ട ക്രിമിനൽസംഘങ്ങളെയും ലീഗ് നിലയ്ക്ക് നിർത്തുന്നില്ല?. ലീഗ് മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും വധഭീഷണിയെ അപലപിച്ചതായി കണ്ടില്ല. എന്നാൽ,ബഹുമാനപ്പെട്ട കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ശക്തമായ ഭാഷയിൽ വധഭീഷണിയെ അപലപിച്ചു.

കാര്യങ്ങൾ വ്യക്തമാണ്. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും മാത്രമല്ല, മതനിരപേക്ഷ ശബ്ദമായി മാറുന്ന എല്ലാവരെയും അധിക്ഷേപിക്കാനും അക്രമിക്കാനും മടിയില്ലാത്തവരായി ലീഗ് മാറി. അക്രമവും തിണ്ണമിടുക്കും കൊണ്ട് വിജയിക്കാമെന്ന് ലീഗ് കരുതണ്ട. പണ്ഡിതരെ തെറിവിളിക്കാൻ ‘കല്ലായിമാരെ’വാടകയ്‌ക്കെടുക്കുന്ന പരമ്പരാഗത സമ്പ്രദായം അവസാനിപ്പിക്കുന്നതാണ് നല്ലത്. വിയോജിപ്പുള്ളവരെ അസഭ്യം പറയാൻ വാടകയ്ക്ക് കൊടുക്കുന്ന ‘കല്ലായി നാക്കുകൾ’ ഔട്ട് ഡേറ്റഡ് ആയി എന്ന് ലീഗ് മനസ്സിലാക്കുന്നത് നല്ലത്.കെ എം ഷാജി, സ്ഥിരമായി ഉപയോഗിക്കുന്ന ‘കല്ലായിമോഡൽ നാക്ക്’ കൂട്ടത്തിലുള്ള കൂടുതൽപേർ ഉപയോഗിക്കട്ടെ എന്നാണ് ലീഗ് ഇപ്പോൾ കരുതുന്നത്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജമാത്തെഇസ്‌ലാമിവൽക്കരിക്കപ്പെട്ടിരിക്കുന്നു. കോൺഗ്രസ്സാകട്ടെ ലീഗിന്റെ തടവറയിലും. ജിഫ്രി തങ്ങൾക്കെതിരായ വധഭീഷണിയിലും അധിക്ഷേപത്തിലും ഒരക്ഷരം കോൺഗ്രസ്സ് മിണ്ടിയിട്ടില്ല. സമാദരണീയനായ ഒരു പണ്ഡിതന് നേരെ ആക്ഷേപം നടക്കുമ്പോൾ അതു ശരിയല്ലെന്ന് തള്ളിപ്പറയാനും അക്രമിസംഘങ്ങളെ ഒറ്റപ്പെടുത്താനും കഴിയാത്ത വിധം കോൺഗ്രസ്സ് ലീഗിന് വിധേയമായിക്കഴിഞ്ഞിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button