കോഴിക്കോട്: സിപിഐ യോഗത്തിൽ പങ്കെടുക്കാതെ കേസിൽ കിടക്കുന്ന കോഴിക്കോട് മർക്കസ് സിറ്റി കാണാൻ പോയ കാനം രാജേന്ദ്രനെച്ചൊല്ലി സിപിഐയിൽ വിവാദം കനക്കുന്നു. നോളജ് സിറ്റി നിര്‍മാണത്തിനായി തോട്ടഭൂമി തരംമാറ്റിയതു സംബന്ധിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തി വരുന്നതിനിടയിലായിരുന്നു പാർട്ടി സമ്മേളനം പോലും മാറ്റിവച്ചുള്ള കാനം രാജേന്ദ്രന്റെ നോളജ് സിറ്റി സന്ദർശനം.
Also Read:കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ വൻ തിരക്ക്: 6 മരണം
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് കാനം കോഴിക്കോട്ടെത്തിയത്. വെളളിയാഴ്ച രാവിലെ നടക്കുന്ന സിപിഐ ജില്ലാ കമ്മിറ്റി യോഗമായിരുന്നു മുഖ്യ പരിപാടി. കാനം പങ്കെടുക്കുന്ന യോഗത്തിനായി സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറിമാരായ സത്യന്‍ മൊകേരിയും സിഎന്‍ ചന്ദ്രനുമെത്തിയിരുന്നു. എന്നാല്‍ കാനം നേരെ പോയത് കോടഞ്ചേരി വില്ലേജില്‍ കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന നോളജ് സിറ്റിയിലേക്ക് ആണ്. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
നോളജ് സിറ്റി അധികൃതര്‍ അയച്ച കാറില്‍ മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിലെ അവാര്‍ഡ് ദാന ചടങ്ങിലാണ് കാനം രാജേന്ദ്രൻ പങ്കെടുത്തത്. ചടങ്ങ് കഴിഞ്ഞതിനു പിന്നാലെ നോളജ് സിറ്റി അധികൃതര്‍ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇതിലും കാനം ഉണ്ടായിരുന്നു. തുടർന്ന് തിരികെയെത്തിയ കാനം നേരെ തിരുവനന്തപുരത്തേക്ക് മടങ്ങിയെങ്കിലും വിവാദം പിറകെ കൂടിയിരുന്നു. പാര്‍ട്ടി യോഗം മാറ്റിവച്ച് കേസിൽ കിടക്കുന്ന സ്ഥലത്തേക്ക് നേതാവല്ല ഇനി ആര് പോയാലും അത് തെറ്റ് തന്നെയാണെന്നാണ് പ്രാദേശിക നേതാക്കളും മറ്റും അഭിപ്രായപ്പെടുന്നത്.
Post Your Comments