Latest NewsKeralaNews

സമൂഹ മാദ്ധ്യമങ്ങളില്‍ മതസ്പര്‍ദ്ധയുള്ള പോസ്റ്റുകള്‍ : നിലപാട് കടുപ്പിച്ച് സംസ്ഥാന പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയുള്ള പോസ്റ്റുകള്‍ വഴി പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം. ഡിജിപി അനില്‍ കാന്താണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും സംഘടനാ നേതാക്കളെ കരുതല്‍ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ ഫോണുകള്‍ വിശദമായി പരിശോധിക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ രീതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 18 മുതല്‍ ജനുവരി മൂന്നുവരെ 144 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 41 പ്രതികളെ മാത്രമാണ് പിടികൂടിയത്. ബാക്കി പ്രതികളെ ഉടന്‍ പിടികൂടണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശം. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 32 കേസുകള്‍. 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആലപ്പുഴയില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെയും ഉടന്‍ പിടികൂടാന്‍ നിര്‍ദ്ദേശം നകിയിരിക്കുന്നത്. മതവിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ സൈബര്‍ പട്രോളിംഗിങ്ങും പൊലീസ് തുടങ്ങിയിട്ടുണ്ട്.

ആലപ്പുഴയില്‍ ആര്‍എസ്എസ്- എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് സമൂഹമാദ്ധ്യമങ്ങള്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. സമൂഹത്തില്‍ ഭിന്നത വളര്‍ത്തുന്ന പോസ്റ്റുകള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button