തിരുവനന്തപുരം: തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത് കുപ്രചാരണമെന്ന് ഗായിക ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ. തനിക്കെതിരെ ആക്ഷേപം ഉയർത്തുന്ന പ്രമോദ് എന്നയാൾക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്ത വീടുകയറി ആക്രമണക്കേസ് ഒത്തുത്തീർക്കുന്നതിനുള്ള സമ്മർദതന്ത്രമാണ് നടക്കുന്നത്. തന്റെയും ചിത്രയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പ്രമോദിനും വിഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കും എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘പട്ടികജാതിക്കാരിയായ സ്ത്രീയെ വീടു കയറി ആക്രമിച്ച കേസിലെ പ്രതിയായ പ്രമോദിനെതിരെ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോം നഴ്സിനെ ശാരീരികമായി അക്രമിക്കുകയും വസ്ത്രം വലിച്ചു കീറുകയും ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്ത കേസിലാണു പ്രമോദിനെ പ്രതി ചേർത്തിരിക്കുന്നത്. പട്ടികജാതിക്കാരിയായ യുവതിയെ ശാരീരിക കയ്യേറ്റം നടത്തിയതിന് പൊലീസ് അറസ്റ്റു ചെയ്യുമെന്ന സാഹചര്യത്തിലാണ് പ്രമോദ് എന്നയാളും സ്ഥലത്തുള്ള ഒരു ഗുണ്ടയും ചേർന്ന് ആക്ഷേപങ്ങളുമായി വന്നിരിക്കുന്നത്’- വിജയ് ശങ്കർ പറഞ്ഞു.
‘പൊലീസ് തിരയുന്ന ഇയാൾ ഇപ്പോൾ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. ഒളിവിലിരിക്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോയുമായി രംഗത്തെത്തിയത്. ഫ്ലാറ്റുമായി ബന്ധപ്പെട്ട് സാമ്പത്തികമായതോ അല്ലാത്തതോ ആയ കാര്യങ്ങളിൽ ഒരു ഇടപാടും തനിക്ക് ഇല്ല’- വിജയ് ശങ്കർ പറഞ്ഞു.
2008 ൽ നിർമാണം ആരംഭിച്ച ഫ്ലാറ്റ് നിർമാണം 2010ൽ കെട്ടിട നിർമാതാവു മുങ്ങിയതിനെ തുടർന്നു പണിമുടങ്ങി കിടക്കുകയായിരുന്നു. ഇത് വാസയോഗ്യമാക്കാനാകും വിധം പണികൾ പൂർത്തിയാക്കാൻ മുൻകൈ എടുത്തത് വിജയ് ശങ്കറായിരുന്നു. ഭൂമി ഉടമയ്ക്കു ഫ്ലാറ്റ് നിർമാതാവു പണം നൽകാത്തതിനാലാണ് റജിസ്ട്രേഷൻ നടക്കാത്തത് എന്നറിഞ്ഞ് പണം കയ്യിൽ നിന്നു മുടക്കി ഇദ്ദേഹം പണി പൂർത്തിയാക്കുകയായിരുന്നു. അതേസമയം ഫ്ലാറ്റ് വാങ്ങിയവരെ വിജയ് ശങ്കർ ഭീഷണിപ്പെടുത്തുന്നെന്നും ബിൽഡർക്കു കൂടുതൽ പണം വാങ്ങി നൽകാൻ നിർബന്ധിക്കുന്നു എന്നുമാണ് ആക്ഷേപം.
Post Your Comments