KeralaMollywoodLatest NewsNewsEntertainment

മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ താഴെ നിന്നും ഒന്നാമതാണ് കേരളം : വിമർശനവുമായി സംവിധായകൻ ബിജു

ചിത്രാഞ്ജലി സ്റ്റുഡിയോ സംവിധാനം ഉപയോഗപ്പെടുത്തി ചെയ്യുന്ന സിനിമകൾക്ക് 5 ലക്ഷം രൂപ

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സമഗ്രമായ ഫിലിം പോളിസിയും സിനിമാ നിർമാണത്തിനായുള്ള ഇൻസെന്റീവുകളും സബ്‌സിഡിയും ഏർപ്പെടുത്തി തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. എന്നാൽ കേരളം നാല് വര്ഷം മുൻപ് കേരള സർക്കാർ സിനിമാ സബ്‌സിഡി നിർദേശങ്ങൾ തയ്യാറാക്കാനായി ഷാജി എൻ കരുൺ , ലെനിൻ രാജേന്ദ്രൻ , ബി . അജിത് , കെ എസ് എഫ് ഡി സി യുടെ എം ഡി .ധനകാര്യ വകുപ്പിൽ നിന്നും സെക്രട്ടറി, ഡോ. ബിജു എന്നിവർ ചേർന്ന കമ്മറ്റി രൂപീകരിച്ചിരുന്നു. എന്നാൽ ആ കമ്മറ്റി മുന്നോട്ട് വച്ച റിപ്പോർട്ട് ഇത് വരെയും നടപ്പിലാക്കാത്ത കേരള സർക്കാരിനെതിരെ വിമർശനവുമായി ഡോ ബിജു രംഗത്ത്. സമൂഹമാധ്യമത്തിലൂടെയാണ് ബിജുവിന്റെ വിമർശനം.

read also: ജാതി മാറി വിവാഹം: സമുദായത്തിൽ തിരിച്ചെടുക്കണമെങ്കിൽ ലക്ഷങ്ങൾ തിരികെ നൽകണം

ബിജുവിന്റെ കുറിപ്പ് പൂർണ രൂപം

കഴിഞ്ഞ ഏതാനും ചില വർഷങ്ങളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സമഗ്രമായ ഫിലിം പോളിസിയും സിനിമാ നിർമാണത്തിനായുള്ള ഇൻസെന്റീവുകളും സബ്‌സിഡിയും ഏർപ്പെടുത്തി തുടങ്ങി . ഒരു പക്ഷെ ഈ ഒരു കാര്യത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ പരിശോധിച്ചാൽ കേരളത്തിന്റെ സ്ഥാനം താഴെ നിന്നും ഒന്നാമത് ആയി വരും എന്നതാണ് യാഥാർഥ്യം .

ചില സംസ്ഥാനങ്ങളിൽ ഇപ്പോൾ രൂപീകരിച്ചിട്ടുള്ള ഫിലിം സബ്‌സിഡി , ഇൻസെന്റീവ് എന്നിവയുടെ സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു . ഓരോ സംസ്ഥാനത്തിനും സബ്‌സിഡിക്ക് വിവിധ മാനദണ്ഡങ്ങൾ ആണ് നിശ്ചയിച്ചിട്ടുള്ളത് .

ആസാം – നിർമാണ ചിലവിന്റെ (Qualified production expense ) 25 % അല്ലെങ്കിൽ ഒരു കോടി രൂപ , ഏതാണോ കുറവ് അത് .
ഗോവ – വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സിനിമകളെ വിവിധ കാറ്റഗറികൾ ആയി തിരിച്ചിട്ടുണ്ട് . എ കാറ്റഗറിയിൽ ഉൾപ്പെടുന്ന സിനിമകൾക്ക് നിർമാണ ചിലവിന്റെ 50 % സബ്‌സിഡി , ഏറ്റവും കൂടുതൽ 50 ലക്ഷം രൂപ .
ഗുജറാത്ത് – 75 ലക്ഷം രൂപ നിർമാണത്തിനായുള്ള ഇൻസെന്റീവ് . വിവിധ കാറ്റഗറികളിൽ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടുന്ന ഗുജറാത്തി ഭാഷാ സിനിമകൾക്ക് 5 കോടി രൂപ വരെ സാമ്പത്തിക സമ്മാനം .

ഹരിയാന – ഓരോ ക്രൈറ്റീരിയകൾ അനുസരിച്ചുള്ള സ്‌കോർ സിസ്റ്റം സിനിമകളെ വിലയിരുത്താനായി നിശ്ചയിച്ചിട്ടുണ്ട് . സ്‌കോർ നിലവാരം അനുസരിച്ചു വിവിധ തോതിലുള്ള സബ്‌സിഡി ലഭിക്കും . ബജറ്റിന്റെ 50 % അല്ലെങ്കിൽ ഒരു കോടി രൂപ ഏതാണോ കുറവ് അത് ലഭിക്കും . ദേശീയ അന്തർദേശീയ പുരസ്കാരം നേടുന്ന സിനിമകൾക്ക് 20 % തുക കൂടുതൽ ലഭിക്കും .വിദേശ ചലച്ചിത്ര മേളകളിൽ പങ്കെടുക്കുന്നതിനായി ഒരാൾക്ക് വിമാന യാത്രാക്കൂലിയും താമസ ചിലവും നൽകും .
ഹിമാചൽ പ്രദേശ് – ഹിമാചൽ പ്രദേശ് ഭാഷയിലുള്ള സിനിമയ്ക്ക് മാക്സിമം 50 ലക്ഷം രൂപ വരെ സബ്‌സിഡി നൽകും.

ജമ്മു & കാശ്മീർ – നിർമാണ ചിലവിന്റെ 50 % മുതൽ 75 % വരെ ഇൻസെന്റീവ് . ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള നിർമാതാക്കൾ / സംവിധായകർ എന്നിവർക്ക് 1.75 കോടി രൂപ മുതൽ 3.25 കോടി വരെ മാക്സിമം സബ്‌സിഡി സിനിമയുടെ നിർമാണ ചിലവ് അനുസരിച്ചു .
ജാർഖണ്ഡ് – 50 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ സബ്‌സിഡി വിവിധ മാനദണ്ഡങ്ങൾ അനുസരിച്ചു .
കർണാടക – കർണാടക ടൂറിസം ഡിപ്പാർട്ടമെന്റ് നൽകുന്ന സബ്‌സിഡി , മാക്സിമം 2.5 കോടി വീതം മൂന്ന് സിനിമകൾക്ക് , ഒരു കോടി രൂപ വീതം അഞ്ചു സിനിമകൾക്ക് .

കന്നഡ സിനിമയ്ക്കുള്ള കർണാടക സർക്കാർ സബ്‌സിഡി തിരഞ്ഞെടുക്കപ്പെടുന്ന 125 സിനിമകൾക്ക് 10 ലക്ഷം രൂപ സബ്‌സിഡി. നാല് ഹിസ്റ്റോറിക്കൽ സിനിമകൾക്ക് 25 ലക്ഷം വീതം . ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടുന്നതോ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ പ്രദര്ശിപ്പിക്കുന്നതോ ആയ സിനിമകൾക്ക് അഡീഷണൽ 15 ലക്ഷം രൂപ .

മധ്യ പ്രദേശ് – ഒരു കോടി മുതൽ രണ്ടു കോടി വരെ വിവിധ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സബ്‌സിഡി .
മഹാരാഷ്ട്ര – വിവിധ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കിട്ടുന്ന സിനിമകൾ , പ്രധാന ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ എന്നിവ അവാർഡിന്റെയും മേളയുടെയും പ്രാധാന്യം അനുസരിച്ചു വിവിധ കാറ്റഗറികളിൽ ഉൾപ്പെടുത്തി സബ്‌സിഡി നൽകുന്നു . എ കാറ്റഗറിയിൽ ഉൾപ്പെടുന്ന സിനിമകൾക്ക് 40 ലക്ഷം രൂപയും ബി കാറ്റഗറിക്ക് 30 ലക്ഷം രൂപയും സബ്‌സിഡി നൽകുന്നു .

ഒഡിഷ – 1.5 കോടി മുതൽ 4 കോടി വരെ വിവിധ മാനദണ്ഡങ്ങൾക്ക് അനുസൃതമായി .
സിക്കിം – 20 ലക്ഷം മുതൽ ഒരു കോടി വരെ വിവിധ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു . ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയ സംവിധായകർക്ക് പ്രത്യേക മുൻഗണന .
തമിഴ് നാട് – തിരഞ്ഞെടുക്കപ്പെടുന്ന സിനിമകൾക്ക് 7 ലക്ഷം രൂപ സബ്‌സിഡി
ഉത്തർ പ്രദേശ് – 25 മുതൽ 50 ലക്ഷം വരെ വിവിധ മാനദണ്ഡങ്ങൾ അനുസരിച്ചു .
ഉത്തരാഖണ്ഡ് – 25 ലക്ഷം രൂപ സബ്‌സിഡി

ഇനി കേരളം നോക്കാം –

ചിത്രാഞ്ജലി സ്റ്റുഡിയോ സംവിധാനം ഉപയോഗപ്പെടുത്തി ചെയ്യുന്ന സിനിമകൾക്ക് 5 ലക്ഷം രൂപ . കെ എസ എഫ് ഡി സി തിരഞ്ഞെടുക്കുന്ന രണ്ടു വനിതാ സംവിധായകർക്കും , രണ്ടു പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട സംവിധായകർക്കും ഒന്നരക്കോടി രൂപ വീതം സിനിമ നിർമിക്കാൻ കെ എസ എഫ് ഡി സി യുടെ കീഴിൽ നൽകും . വേറെ പ്രത്യേകിച്ചൊന്നും ഇല്ല .. ദേശീയ അവാർഡോ അന്താരാഷ്‌ട്ര അവാർഡോ ഒക്കെ കിട്ടിയാൽ ഞങ്ങൾ വേണമെങ്കിൽ ആളും തരവും ഒക്കെ നോക്കി ഒന്നഭിനന്ദിക്കും . വേറെ കാര്യമൊന്നും ഇല്ല .

അപ്പോൾ ഏകദേശം ഈ സംസ്ഥാനങ്ങൾ ഒക്കെ ഒന്ന് നോക്കുമ്പോൾ അറിയാം സിനിമാ നിർമാണത്തിന് അവർ നൽകുന്ന പ്രാധാന്യം . ഒപ്പം തങ്ങളുടെ ഭാഷയിലുള്ള സിനിമകൾക്ക് ദേശീയ അന്തർ ദേശീയ അംഗീകാരങ്ങൾ ലഭിച്ചാൽ ആ സിനിമകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അവർ മനസ്സിലാക്കുന്നു .

കേരളത്തിലാകട്ടെ ഒരു ഫിലിം പോളിസി പോലും ഇത്ര കാലമായി നിലവിലില്ല . പുരസ്കാരങ്ങൾ നേടുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടി ഒന്നും തന്നെ ശീലമേ ഇല്ല .അപ്പോൾ ഈ കാര്യത്തിൽ നമ്മൾ മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ താഴെ നിന്നും ഒന്നാമതാണ് . അത് മാറ്റണമെങ്കിൽ ഒരു വിഷൻ ഉണ്ടാകണം . അതുണ്ടോ എന്നുള്ളതാണ് ചോദ്യം .

2018 ൽ കേരള സർക്കാർ സിനിമാ സബ്‌സിഡി നിർദേശങ്ങൾ തയ്യാറാക്കാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു . ഷാജി എൻ കരുൺ , ലെനിൻ രാജേന്ദ്രൻ , ബി . അജിത് , കെ എസ് എഫ് ഡി സി യുടെ എം ഡി .ധനകാര്യ വകുപ്പിൽ നിന്നും സെക്രട്ടറി എന്നിവർക്കൊപ്പം ഞാനും ആ കമ്മിറ്റിയിൽ അംഗം ആയിരുന്നു . മറ്റു സംസ്ഥാനങ്ങളിലെ സബ്‌സിഡി കൂടി അടിസ്ഥാനപ്പെടുത്തി വിശദമായ ഒരു സബ്‌സിഡി പരിഷ്കരണ റിപ്പോർട്ട് ആ കമ്മിറ്റി സർക്കാരിന് സമർപ്പിച്ചിരുന്നു . ഇപ്പോൾ നാല് വർഷം ആകുന്നു .
ആ റിപ്പോർട്ട് ഏതു വഴിക്കു പോയി എന്ന് യാതൊരു അറിവും ഇല്ല . ഇവിടെ കോടിക്കണക്കിനു രൂപാ ചിലവഴിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ പുറത്തു വരുന്നില്ല അപ്പോഴാ ഒരു ഫിലിം സബ്‌സിഡി കമ്മിറ്റി റിപ്പോർട്ട് . ഒന്ന് പോയേ ഉവ്വേ …..
അപ്പോൾ ശരി നമസ്കാരം ..
ഡോ .ബിജു

shortlink

Related Articles

Post Your Comments

Related Articles


Back to top button