KeralaMollywoodLatest NewsArticleNewsEntertainmentWriters' Corner

സൂപ്പർ സ്റ്റാർ ട്രോളുകൾ ഇരന്നു വാങ്ങുമ്പോൾ

സിനിമയെ വിമർശിക്കുന്നവർ സിനിമയെക്കുറിച്ച് ആധികാരികമായി അറിഞ്ഞിരിക്കണം

ചലച്ചിത്ര പ്രവർത്തകരും ചലച്ചിത്ര നിരൂപകരും തമ്മിൽ കാലാകാലങ്ങളായി നില നിന്നു പോരുന്ന വലിയൊരു തർക്കമാണ് സിനിമാ നിരൂപണം. ആർക്കാണ് സിനിമയെ നിരൂപണം ചെയ്യാൻ അർഹത? ബഹുജന പങ്കാളിത്തത്തോടെ പൂർത്തിയാകുന്ന സിനിമയെ വെറും കാഴ്ചക്കാർ മാത്രമായി ഇരുന്നുകൊണ്ട് നിരൂപിക്കുന്നവരെ പലപ്പോഴും അണിയറ പ്രവർത്തകർ വിമർശിക്കാറുണ്ട്.

ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ മരയ്ക്കാറിനു ശേഷം ആറാട്ടുമായി എത്തുന്ന മോഹൻലാൽ ഈ ചിത്രത്തിന്റെ പ്രമോഷൻ വർക്കുകളുടെ ഭാഗമായി നൽകിയ അഭിമുഖത്തിൽ നിരൂപണത്തെക്കുറിച്ച് പങ്കുവച്ച വാക്കുകൾ വീണ്ടും വിമർശനത്തിന് കാരണമാകുന്നുണ്ട്. സിനിമയെ വിമർശിക്കുന്നവർ സിനിമയെക്കുറിച്ച് ആധികാരികമായി അറിഞ്ഞിരിക്കണം എങ്കിലേ സിനിമാ വിമർശനത്തിന് യോഗ്യതയുണ്ടാകൂ എന്ന ബാലിശമായ നിലപാടാണ് വീണ്ടും മോഹൻലാൽ ഉയർത്തിയത്.

READ ALSO: ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ മരുമകന്‍ പ്രസിഡന്റല്ല, എല്ലാം ബോര്‍ഡ് അനുമതിയോടെ : എംഎം മണി

‘സിനിമ കാണാത്ത ഒരുപാട് പേര്‍ മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങള്‍ പറഞ്ഞത്. ഞങ്ങളൊക്കെ പത്ത് നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന ആളുകളാണ്. ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ച് അര്‍ഹതയുള്ളവര്‍ പറഞ്ഞാല്‍ നമുക്ക് അത് സമ്മതിക്കാം. പക്ഷെ അങ്ങനെയല്ലാത്ത ഒരുപാട് പേര്‍ ഈ സിനിമയെ കുറിച്ച് കമന്റുകള്‍ പറഞ്ഞു. പക്ഷെ സിനിമ കണ്ടവര്‍ക്കാര്‍ക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയില്ല’- മരയ്ക്കാറിൻ്റെ പ്രദർശന സമയത്ത് ചിത്രത്തിന് എതിരെ വിമർശനങ്ങൾ ഉയർന്ന സമയത്ത് മോഹൻലാൽ നടത്തിയ അഭിമുഖത്തിൽ പങ്കുവച്ച വാക്കുകളാണ് ഇത്. ഈ വാക്കുകളോട് സമരസപ്പെട്ടു നിൽക്കുന്ന കാര്യങ്ങൾ തന്നെയാണ് മോഹൻലാൽ ആറാട്ടിന്റെ റിലീസിന് മുൻപും പങ്കുവയ്ക്കുന്നത്.

ചലച്ചിത്രനിർമ്മാതാക്കളെയും അണിയറ പ്രവർത്തകരെയും സംബന്ധിച്ചിടത്തോളം ശത്രുസ്ഥാനത്താണ് ചലച്ചിത്ര നിരൂപകർ. കാശും സമയവും ചെലവഴിച്ച് വലിയ സംഘാടനത്തിൽ തയ്യാറാക്കുന്ന ചലച്ചിത്രത്തെക്കുറിച്ച് അതിൻ്റെ പിന്നിൽ അധ്വാനിച്ചവർക്കാണ് കൂടുതൽ പറയാൻ യോഗ്യത എന്ന പക്ഷമുണ്ട്. എന്നാൽ ഒരു സാംസ്കാരിക ഉൽപ്പന്നം എന്ന നിലയിൽ, ചലച്ചിത്രത്തിൻ്റെ കാണികൾക്ക് ചിത്രത്തെ വിലയിരുത്തുവാനും അഭിപ്രായങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുവാനും നിരൂപണം നടത്തുവാനുമുള്ള അവകാശമുണ്ട്.

ചലച്ചിത്ര പ്രവർത്തകൻ സിനിമയുടെ ഭാഗഭാക്കാകുമ്പോൾ നിരൂപകൻ അതിൻ്റെ വിശകലനത്തിൻ്റെ ഭാഗമാകുകയാണ്. ചലച്ചിത്രങ്ങൾക്കുള്ളിലെ കുറ്റങ്ങൾക്കും കുറവുകൾക്കുമൊപ്പം ചലച്ചിത്രങ്ങൾ ഒളിച്ചു കടത്തുന്ന നിഗൂഡ അജണ്ടകളെ വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുകയാണ് ചലച്ചിത്ര നിരൂപകരുടെ ധർമ്മം. സിനിമയെയും അണിയറ പ്രവർത്തകരെയും അംഗീകരിക്കുന്നതുപോലെ നിരൂപകരെയും ലോകം അംഗീകരിച്ചു കഴിഞ്ഞു. അതിനു തെളിവാണ് സംസ്ഥാന / ദേശീയ പുരസ്കാരങ്ങൾ.

നവമാധ്യമങ്ങളുടെ സ്വതന്ത്രവികസിത കാലത്ത് ചലച്ചിത്ര നിരൂപണം ആധികാരികതയിൽ നിന്നും ചിലപ്പോഴൊക്കെ വ്യതിചലിച്ചു. ആർക്കും സ്വതന്ത്രമായി എന്തും എഴുതാനും പറയാനുമുള്ള സാഹചര്യങ്ങൾ വളർന്നതോടെ എഴുത്ത് / അഭിപ്രായ പ്രകടനങ്ങൾ ചലച്ചിത്രത്തിൻ്റെ ജയപരാജയങ്ങളെ സംബന്ധിച്ചുള്ള തീർപ്പുകൽപ്പിക്കലുകൾ ആകുന്നു എന്ന തലത്തിലാണ് ചലച്ചിത്ര പ്രവർത്തകർ ശത്രുതാ മനോഭാവത്തിൽ കാണുന്നത്. ഫാൻ ഫൈറ്റുകൾക്കും ഡീഗ്രേഡിങ്ങുകൾക്കും വ്യക്തി ഹത്യകൾക്കും മാത്രമായി സമൂഹ മാധ്യമങ്ങളിൽ ചലച്ചിത്ര വിശകലനങ്ങൾ മാറുന്നുണ്ട്. അത് അത്ര സ്വീകാര്യമായ സമ്പ്രദായമല്ല.

രശ്മി അനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button