KeralaLatest NewsNews

സര്‍ക്കാരിന്റെ ലക്കും ലഗാനുമില്ലാത്ത മദ്യവ്യാപന നയം കേരളത്തെ ലഹരിയുടെ പിടിയിലാക്കും : മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

2016-ല്‍ പിണറായി മന്ത്രിസഭ അധികാരമേറ്റെടുക്കുമ്പോള്‍ കേവലം 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ അത് 859 ആയി വര്‍ദ്ധിച്ചിരിക്കയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 267 മദ്യശാലകൾ തുറക്കാനുള്ള പിണറായി സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ. സർക്കാർ നടപടി ആപത്കരമാണെന്നും നടപടിയിൽ നിന്ന് പിന്മാറണമെന്നും വ്യക്തമാക്കി ‌വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രിയപ്പെട്ട മുഖ്യമന്ത്രി,

സര്‍ക്കാരിന്റെ ലക്കും ലഗാനുമില്ലാത്ത മദ്യവ്യാപന നയവും മയക്കുമരുന്നു വ്യാപനത്തെ ഫലപ്രദമായി തടയുന്നതിലെ ഗുരുതരമായ വീഴ്ചയും മൂലം മഹാവിപത്തായ ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുന്ന സംസ്ഥാനത്ത് ഇനിയും 267 മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍നീക്കം അങ്ങേയറ്റം ആപല്‍ക്കരമാണ്; ഇപ്പോള്‍ത്തന്നെ നേരിടുന്ന ലഹരിവിപത്തിന്റെ കനത്ത ആഘാതവ്യാപ്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതുമാണ്. അതുകൊണ്ട് പുതിയതായി 267 മദ്യശാലകള്‍ അനുവദിക്കാനുള്ള ജനദ്രോഹപരമായ നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നഭ്യര്‍ത്ഥിക്കുന്നു. നാടിനെ സര്‍വ്വത്ര നാശത്തിലേയ്ക്കു നയിക്കുന്ന മദ്യവ്യാപന നയം ജനനന്മയെ മുന്‍നിര്‍ത്തി അടിമുടി പൊളിച്ചെഴുതണമെന്നും താല്‍പര്യപ്പെടുന്നു.

Read Also: അതിര്‍ത്തിയില്‍ ഉത്തരവ് കാത്ത് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ : ഉക്രൈന്‍ വീഴാന്‍ ഇനി പുടിന്‍ വിരല്‍ ഞൊടിക്കേണ്ട താമസം

2016-ല്‍ പിണറായി മന്ത്രിസഭ അധികാരമേറ്റെടുക്കുമ്പോള്‍ കേവലം 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ അത് 859 ആയി വര്‍ദ്ധിച്ചിരിക്കയാണ്. തുടര്‍ന്നും ബാറുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും ഇപ്പോള്‍ എക്‌സൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതുകൊണ്ട് അതിന്റെയൊക്കെ വിശദവിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ബെവ്‌കോയുടെ 270, കണ്‍സ്യുമര്‍ഫെഡിന്റെ 36, നിരവധി ക്ലബ്ബുകളോടനുബന്ധിച്ചുള്ള മദ്യശാലകള്‍, നാലായിരത്തിലധികം കള്ളുഷാപ്പുകള്‍ ഇതെല്ലാം പ്രവര്‍ത്തിക്കുന്നതിനു പുറമെയാണ് ഇത്രയേറെ ബാറുകള്‍ അനുവദിച്ചിട്ടുള്ളത്.

ഇതിനിടയില്‍ ഹൈക്കോടതി വിധിയുടെ പേരുപറഞ്ഞ് 175 മദ്യശാലകള്‍ തുടങ്ങാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നെങ്കിലും പുതിയ മദ്യശാലകള്‍ തുടങ്ങുന്നതിന് പര്യാപ്തമായ നിര്‍ദ്ദേശങ്ങളൊന്നും തന്റെ വിധിയില്‍ ഇല്ലെന്ന് ബഹു.ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍തന്നെ വ്യക്തമാക്കിയതോടെ താല്‍ക്കാലികമായി നിര്‍ത്തിവെക്കപ്പെട്ട ആ നീക്കങ്ങള്‍ വീണ്ടും സജീവമായിരിക്കയാണ്.

ഇതൊന്നുംപോരാഞ്ഞിട്ട് ഐ.ടി.മേഖലയില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും തുടങ്ങാനും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനും കരുക്കള്‍ നീക്കിവരികയാണ്.സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന അതിപ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനെക്കാളും സര്‍ക്കാരിന്റെ മുന്തിയ മുന്‍ഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിനാണെന്ന ആക്ഷേപം വളരെയേറെ ശക്തിപ്പെട്ടിരിക്കുമ്പോഴാണ് കേരളത്തെ സമ്പൂര്‍ണ്ണമായി മദ്യവല്‍ക്കരിക്കപ്പെടാനുള്ള സര്‍ക്കാര്‍ നടപടികളെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

സര്‍ക്കാരിന്റെ മദ്യവ്യാപന നടപടികളെല്ലാം ഭരണഘടനയുടെ അന്തസത്തയ്ക്കു വിരുദ്ധമാണ്. ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളുടെ നാല്‍പ്പത്തയേഴാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനവുമാണ്. മദ്യക്കച്ചവടവും മദ്യ ഉപയോഗവും മൗലീകാവകാശമല്ലെന്നും മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിക്ക് വിരുദ്ധവുമാണ് സര്‍ക്കാര്‍ നടപടികള്‍. മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തകര്‍ക്കുന്നതും പ്രതിരോധശേഷി ഇല്ലാതാക്കുന്നതും സാമൂഹ്യ അരാജകാവസ്ഥയിലേയ്ക്ക് നാടിനെ എത്തിക്കുന്നതുമായ മദ്യവിപത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടുവരികയെന്നതാണ് അനിവാര്യമായിട്ടുള്ളതെന്ന ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന തത്വങ്ങളെ മദ്യവ്യാപന നയത്തിലൂടെ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്.

ഇതിനെല്ലാം പുറമെ ഇടതുപക്ഷ ജനാധിപത്യമുന്നണി 2016-ലും 2021-ലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനത്തെ തകിടംമറിക്കുന്നതുമാണ്. മദ്യം ഒരു അവശ്യവസ്തുവല്ലെന്നത് കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് (ഏപ്രില്‍-മെയ്, 2020) തെളിയിക്കപ്പെട്ടതാണ്. ആ 64 ദിവസം അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് മദ്യനിരോധനമായിരുന്നുവല്ലോ. ആ ഇടവേളയില്‍ മദ്യശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയതിന്റെ ഫലമായി സംസ്ഥാനത്തുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാകില്ല.

ലോക്ക്ഡൗണ്‍ കാലയളവില്‍ കുറ്റകൃത്യങ്ങളില്‍ വന്ന ഗണ്യമായ കുറവ് പോലീസിന്റെ സ്‌റ്റേറ്റ് ക്രൈംറെക്കോര്‍ഡ്‌സ് ബ്യുറോതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യഉപയോഗം ഇല്ലാതായതിനെത്തുടര്‍ന്ന് അതില്‍പ്പെട്ടിരുന്നവരുടെ കുടുംബങ്ങള്‍ക്കുണ്ടായ സാമ്പത്തിക നേട്ടം ശ്രദ്ധേയമായിരുന്നു. 3978 കോടി രൂപയുടെ സാമ്പത്തിക നേട്ടം ഇത്തരം കുടുംബങ്ങള്‍ക്കുണ്ടായതായി ‘അഡിക് ഇന്ത്യ’യുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്. തന്നെയുമല്ല കുടുംബങ്ങളില്‍ കൈവന്ന സമാധാനവും സാമൂഹ്യഅന്തരീക്ഷത്തില്‍വന്ന നല്ല മാറ്റങ്ങളും എടുത്തുപറയേണ്ടതാണ്.

മദ്യം ഇല്ലാതായാല്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കും, വ്യാജവാറ്റ് പെരുകും, മദ്യം ഉപയോഗിച്ചിരുന്നവര്‍ക്ക് അതില്ലാതായാല്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാകും എന്നിങ്ങനെ മദ്യവ്യാപന നയത്തിനാധാരമായി നേരത്തേമുതല്‍ സര്‍ക്കാര്‍ നടത്തിവന്നിരുന്ന വാദഗതികളും പ്രചരണങ്ങളും തീര്‍ത്തും അസ്ഥാനത്താണെന്ന് ലോക്ക്ഡൗണ്‍കാലത്ത് തെളിയിക്കപ്പെട്ടു.

മയക്കുമരുന്നു കേസ്സുകള്‍ 2020 വര്‍ഷത്തിലെ മാസശരാശരി 305.5 ആയിരുന്നുവെങ്കില്‍ ലോക്ക്ഡൗണ്‍കാലത്ത് രണ്ടുമാസത്തെ ശരാശരി കേവലം 97.5 കേസ്സുകളായി കുറഞ്ഞുവെന്നത് വളരെയേറെ ശ്രദ്ധേയമാണ്. സ്പിരിറ്റിന്റെ കാര്യത്തിലും ഈ വ്യത്യാസം കാണാവുന്നതാണ്. 2020 വര്‍ഷത്തില്‍ സ്പിരിറ്റ് പിടികൂടിയതിന്റെ മാസ ശരാശരി 1932 ലിറ്ററായിരുന്നെങ്കില്‍ ലോക്ക്ഡൗണ്‍കാലത്ത് രണ്ടുമാസത്തെ ശരാശരി കേവലം 59.5 ലിറ്റര്‍ മാത്രമായിരുന്നു. (എക്‌സൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനെ ആധാരമാക്കി ‘അഡിക് ഇന്ത്യ’ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ നിന്ന്).

മദ്യം ഇല്ലാതിരുന്ന ലോക്ക്ഡൗണ്‍കാലത്ത് മയക്കുമരുന്നു കേസ്സുകളും സ്പിരിറ്റ് ലഭ്യതയും നന്നേകുറഞ്ഞിരുന്നുവെന്ന അനിഷേധ്യമായ വസ്തുത സര്‍ക്കാര്‍ സൗകര്യപൂര്‍വ്വം തമസ്‌കരിക്കാനാണ് ശ്രമിക്കുന്നത്. മദ്യലഭ്യതയും പ്രാപ്യതയും ഇല്ലാതായാല്‍ മദ്യഉപയോഗം ഇല്ലാതാകുമെന്ന് തെളിയിക്കുന്നതായിരുന്നു 64 ദിവസത്തെ ലോക്ക്ഡൗണ്‍ കാലം.

യഥാര്‍ത്ഥത്തില്‍ മദ്യവ്യാപനം വന്‍തോതിലുണ്ടായപ്പോഴാണ് മയക്കുമരുന്നു വ്യാപനവും വര്‍ദ്ധിച്ചതെന്ന യാഥാര്‍ത്ഥ്യം പകല്‍പോലെ വ്യക്തമാണ്. മദ്യശാലകളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ മയക്കുമരുന്നിന്റെ കടന്നുകയറ്റവും ഇടപാടുകളും വന്‍തോതിലായ സ്ഥിതിയിലേക്ക് സംസ്ഥാനം എത്തിയിരിക്കയാണ്.

കേരളത്തില്‍ പെരുകിവരുന്ന കുറ്റകൃത്യങ്ങള്‍ക്കും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും വര്‍ദ്ധിച്ചുവരുന്ന ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വളര്‍ന്നുവരുന്ന സാമൂഹ്യഅരാജകാവസ്ഥയ്ക്കും പ്രധാന കാരണം മദ്യവും മയക്കുമരുന്നുമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്. മദ്യലഹരിയില്‍ സ്വന്തം മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ജീവനെടുക്കുന്ന സംഭവങ്ങള്‍വരെ ആശങ്കാജനകമായതോതില്‍ വര്‍ദ്ധിച്ചുവരികയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്നതിലും ക്വട്ടേഷന്‍-ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ വ്യാപകമാകുന്നതിലുമുള്ള മുഖ്യസ്വാധീന ഘടകം മദ്യവും മയക്കുമരുന്നുമാണെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

എന്നാല്‍ ഇതെല്ലാം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്ന സര്‍ക്കാരാകട്ടെ അറിഞ്ഞുകൊണ്ടുതന്നെ നാടിനെ തകര്‍ച്ചയിലേക്കെത്തിക്കുന്ന നയങ്ങളും നടപടികളുമായി മുന്നോട്ടുപോകുന്ന ദുസ്ഥിതിയാണുള്ളത്.ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ ദോഷാനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

മദ്യം മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മാരകമായ ലഹരിവിപത്തില്‍നിന്നും നാടിനെയും ജനങ്ങളെയും തലമുറകളെയും രക്ഷിക്കുന്നതിന് പര്യാപ്തമായ നയങ്ങളും നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുവരണം. ഇതേവരെയുള്ള സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്തിയേ മതിയാകൂ. സമൂഹ ദ്രോഹപരമായ മദ്യനയവും തെറ്റായ നടപടികളും പാടേതള്ളിക്കളയാന്‍ തയ്യാറാകുകയും വേണം. ഇതിനെല്ലാം കഴിഞ്ഞില്ലെങ്കില്‍ കേരളത്തെ സര്‍വ്വനാശത്തിലേക്കെത്തിച്ച മന്ത്രിസഭയെന്ന നിലയിലായിരിക്കും പിണറായി മന്ത്രിസഭയെ ചരിത്രം രേഖപ്പെടുത്തുകയെന്ന് ബഹു.മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.
സ്‌നേഹപൂര്‍വ്വം
വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി
പകര്‍പ്പ് :
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, ബഹു.തദ്ദേശഭരണ-എക്‌സൈസ് വകുപ്പുമന്ത്രി
ശ്രീ. കെ.രാജന്‍, ബഹു.റവന്യൂവകുപ്പ് മന്ത്രി
ശ്രീ. കെ.എന്‍.ബാലഗോപാല്‍, ബഹു.ധനകാര്യവകുപ്പ് മന്ത്രി
ശ്രീമതി വീണാജോര്‍ജ്ജ്, ബഹു.ആരോഗ്യവകുപ്പ് മന്ത്രി
ശ്രീ. വി.ഡി.സതീശന്‍, ബഹു.പ്രതിപക്ഷനേതാവ്
ചീഫ്‌സെക്രട്ടറി

shortlink

Related Articles

Post Your Comments

Related Articles


Back to top button