NattuvarthaMollywoodLatest NewsKeralaCinemaNewsIndiaEntertainmentKollywoodNews Story

‘മണിച്ചേട്ടനെ മറക്കാൻ പറ്റുമോ’, മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് ആറ് വർഷം

ഒരു വിയോഗവും മലയാളികളെ ഇത്രമേൽ നോവിച്ചിട്ടില്ല, ഒരു മനുഷ്യനും ഇത്രയധികം സ്വാധീനിച്ചിട്ടില്ല

പ്രിയ കലാകാരൻ കലാഭവൻ മണിയുടെ ഓർമ്മകൾക്ക് ഇന്ന് ആറ് വയസ്സ്. മലയാളികളെയും, മലയാള സിനിമയെയും ഇത്രത്തോളം സ്വാധീനിച്ച ഒരു നടനോ, ഗായകനോ, മനുഷ്യനോ ഇതുവരേയ്ക്കും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ചിരിപ്പിച്ചും, കരയിപ്പിച്ചും, പേടിപ്പിച്ചും അയാൾ ഒരു തലമുറയുടെ തന്നെ പ്രിയപ്പെട്ടവനായി മാറിയിരുന്നു. മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു. ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. ചെറുപ്പത്തിന്റെ ദുരിതങ്ങളും, കഷ്ടപ്പാടുകളും ആ ചിരിയിൽ നിഴലിച്ചിരുന്നു.

Also Read:നാല് സംസ്ഥാനങ്ങളിലും ബിജെപി അധികാരം നിലനിര്‍ത്തും: കനത്ത മത്സരം നേരിടേണ്ടി വരില്ലെന്ന് ദേശീയ നേതൃത്വം

അഭിനയം മുതൽക്ക് മിമിക്രിയിലും ഗായകന്‍, ഗാനരചയിതാവ് എന്ന നിലയിലും കലാഭവൻ മണി കലാ സാംസ്കാരിക രംഗത്ത് തിളങ്ങി നിന്നിരുന്നു. ഇതിനിടയിലും തനിക്ക് ചുറ്റുമുള്ളവരെ സഹായിക്കാനും, തന്നെ താനാക്കിയ നാട്ടുകാരുടെ കണ്ണീരൊപ്പാനും അദ്ദേഹം മറന്നില്ല. മലയാള സിനിമയില്‍ കലാഭവൻ മണി ഒരു വേറിട്ട മുഖം തന്നെയായിരുന്നു. അദ്ദേഹത്തെപ്പോലെ മറ്റൊരാൾ ഇനി രൂപപ്പെടുകയില്ല.

മലയാള സിനിമയിൽ തുടങ്ങി തമിഴിലും തെലുങ്കിലും വരെ കലാഭവൻ മണിയുടെ പ്രതിഭാ തരംഗങ്ങൾ ഉണ്ടായി. ആഡംബരത്തോടെ ജീവിക്കാൻ ഒരു വലിയ ലോകം തുറന്നു കിട്ടിയിട്ടും അയാൾ ചാലക്കുടിയുടെ മണ്ണിൽ കാലുറച്ചുനിന്നു. അതുകൊണ്ടുതന്നെ തന്നെ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കലാഭവൻ മണി. ജീവിച്ചിരിക്കുന്ന കാലം മുഴുവൻ അഭിനയിച്ചു പാടിയ അയാൾ തലമുറകളുടെ തന്നെ ആവേശവും ഊർജ്ജവുമായിരുന്നു.

മിമിക്രിയിലാണ് കലാഭവൻ മണി തന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന്, കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമായി. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട മണി, പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും അദ്ദേഹം അസാമാന്യമായ കഴിവ് തെളിയിച്ചു. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌. ഇന്നും കലാഭവൻ മണിയുടെ പാട്ടുകൾ കേൾക്കാൻ കാതോർത്തിരിക്കുന്ന ഒരു തലമുറ നമ്മുടെ നാടുകളിലുണ്ട്.

കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സമ്മർ ഇൻ ബത്‌ലഹേം, ഛോട്ടാ മുംബൈ, എന്നിങ്ങനെ കലാഭവൻ മണിയെ ഓർക്കാൻ കാരണങ്ങൾ ഒരുപാടുണ്ട് നമ്മൾ മലയാളികൾക്ക്. അതെ, കലാകാരന്മാർ ഒരിക്കലും മരണപ്പെടുന്നില്ല, മരണപ്പെട്ടാൽ തന്നെ അവരെയാരും മറക്കാനും പോകുന്നില്ല.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button