NattuvarthaLatest NewsKeralaIndiaNews

മദനി കുറ്റക്കാരനെങ്കിൽ തൂക്കിലേറ്റുക, അല്ലെങ്കിൽ പശുവിനോട് കാണിക്കുന്ന സ്നേഹമെങ്കിലും കാണിക്കുക: ശ്രീജിത്ത്‌ പെരുമന

തിരുവനന്തപുരം: 24 വർഷങ്ങളായി തടവിലിട്ടതിന്റെ രക്തസാക്ഷിത്വം പേറി ജീവിക്കുന്ന മദനി എന്ന് പേരായ ഒരു മനുഷ്യനുണ്ടെന്ന് ഓർമ്മപ്പെടുത്തി അഡ്വ ശ്രീജിത്ത്‌ പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്‌.

Also Read:മോദിക്ക് പകരക്കാരനായി തെരഞ്ഞെടുപ്പിന് ശേഷം ഒരാള്‍ ഉയര്‍ന്നുവരും: സ്വീകാര്യനായ മുഖ്യമന്ത്രി സ്റ്റാലിനാണെന്ന് യെച്ചൂരി

‘അവർണ്ണന് അധികാരം പീഡിതർക്ക് മോചനം’ എന്ന രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയതിനാണ്‌ മദനിയെ കൽത്തുറങ്കലിലടച്ചത്. ഇങ്ങനെ വിചാരണത്തടവുകാരനാക്കി കൽത്തുറങ്കലിലിട്ട് ജീവനെങ്കിലും ബാക്കി തരുന്ന ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ ഭരണകൂടത്തോടും, നീതിന്യായ വ്യവസ്ഥിതിയോടും അങ്ങ് കടപ്പെട്ടവനാകണമേ ഉസ്താദേ’, ശ്രീജിത്ത്‌ പെരുമന ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

മനുഷ്യാവകാശങ്ങളെ തടവിലാക്കിയിട്ട് ഇന്നേക്ക് 24 വർഷങ്ങൾ

1998 മാർച്ച് 31 നാണ് ‘അവർണ്ണന് അധികാരം പീഡിതർക്ക് മോചനം’ എന്ന രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയതിനു മദനിയെ കൽത്തുറങ്കലിലടച്ചത്. ഇങ്ങനെ വിചാരണത്തടവുകാരനാക്കി കൽത്തുറങ്കലിലിട്ട് ജീവനെങ്കിലും ബാക്കി തരുന്ന ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ ഭരണകൂടത്തോടും, നീതിന്യായ വ്യവസ്ഥിതിയോടും അങ്ങ് കടപ്പെട്ടവനാകണമേ ഉസ്താദേ.

മഹാമാരിയെപ്പോലും വർഗീയവത്കരിക്കുന്ന ഇക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് വിശ്വ വിഖ്യാത മനുഷ്യാവകാശങ്ങളെ 24 വർഷങ്ങളായി തടവിലിട്ടതിന്റെ രക്തസാക്ഷിത്വം പേറി ജീവിക്കുന്ന മദ്നി എന്ന് പേരായ ഒരു മനുഷ്യനുണ്ടെന്ന ഓർമപ്പെടുത്തലുകളെങ്കിലും ഉണ്ടാകേണ്ടതുണ്ട്.

ജാമ്യത്തിലാണെങ്കിലും ബംഗളൂരു നഗരത്തിന് പുറത്തുപോകാനാകാതെ പോലീസ് കാവലിൽ ജയിലിന് സമാന്തരമായ തടവിലാണ് മദനിയുള്ളത്. മരണാസന്നനായി മാതാപിതാക്കൾ കിടക്കുമ്പോൾ അവരെ കാണാൻ പോലും അനുവദിക്കാതെയും ഒടുവിൽ കോടതി അനുവാദം നൽകിയപ്പോൾ ലക്ഷങ്ങൾ ചിലവായി നൽകണമെന്ന ക്രൂര ന്യായങ്ങൾ പറഞ്ഞും കർണാടക ഭരണകൂടം ആ ജീവിക്കുന്ന രക്തസാക്ഷിയെ ക്രൂരമായി വേട്ടയാടുകയാണ്.

കൊറോണ ഭയത്തിൽ നീതിയും, നിയമവുമെല്ലാം പെട്ടീലാക്കി കോടതികളടച്ചു ഓടേണ്ടി വന്ന നാട്ടിൽ ഒരു പെറ്റി കേസിൽ പോലും നാളിതുവരെ ശിക്ഷിക്കപ്പെടാതെ ഭരണകൂട ഭീകരതയ്ക്കും, ഇസ്‌ലാമോഫോബിയയ്ക്കും ഇരയാക്കപ്പെട്ട് ജീവിതം ഹോമിക്കണ്ടി വന്ന മദനിയെ ഈ സാഹചര്യത്തിലെങ്കിലും ഓർക്കാതെ വയ്യ..

മദനിക്ക് വേണ്ടി സംസാരിക്കാൻ ഭയപ്പെടുന്ന രാഷ്ട്രീയ നേതാക്കളെയും, മത മേലാളന്മാരെയും, മനുഷ്യാവകാശ പ്രവർത്തകരെയും മദനിയുടെ ഒരു ജാമ്യ വാദത്തിനിടെ സുപ്രീംകോടതിയിൽ ജസ്റ്റിസ് കഡ്ജു പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിക്കട്ടെ..,

‘രാഷ്ട്രീയ എതിരാളികളാൽ ഒരു കാൽ നഷ്ട്ടപ്പെട്ട, കണ്ണുകൾക്ക് തിമിരം ബാധിച്ച, സർവ്വമാന രോഗങ്ങളുമുള്ള, ഒരു കേസിലും ശിക്ഷിക്കപ്പെടാത്ത പണ്ഡിതനായ ഒരു വയോധികനെ എന്തിനാണ് ഭരണകൂടവും, ഒരുപറ്റം ഉദ്യോഗസ്തരും ഭയപ്പെടുന്നത്’

ഉത്തരം താഴെയുള്ള കുറിപ്പ് പറയും,

Justice delayed will not only be justice denied, it will be the Rule of law destroyed

👉പൊതുപ്രവർത്തനത്തിനിടെ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിൽ വലതു കാൽ നഷ്ട്ടപ്പെട്ടു.

👉3497ദിവസങ്ങൾ ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കപ്പെടാതെ ജയിളിലെ ഇരുണ്ട മുറിയിൽ അടക്കപ്പെട്ടു.

👉ഒരു മനുഷ്യ ജീവിതത്തിലെ സുവർണ്ണ കാലഘട്ടം മുപ്പത്തി മൂന്നാമത്തെ 33 വയസ്സിൽ ജയിലിലേക്ക് 43 മാത്തെ വയസ്സുവരെ വിചാരണ തടവുകാരനായി ജയിലിൽ അടക്കപ്പെട്ടു.

👉ജയിലിലടച്ച് 5 വർഷങ്ങൾക്കു ശേഷമാണു വിചാരണ പോലും തുടങ്ങിയത്

👉കോടതിയിയുടെ സുരക്ഷാ കാരണത്താൽ വിചാരണയ്ക്കായി നേരിട്ട് കോടതിയിൽ ഹാജരാകാൻ സാധിച്ചില്ല.

👉പരോളുകളില്ലാതെ വർഷങ്ങൾ നീണ്ട ജയിൽവാസം

👉മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുവാനോ, അവസാനമായി കാണുവാനോ അനുവദിച്ചില്ല.

👉കാഴ്ച പൂർണ്ണമായും നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഒരു മനുഷ്യൻ അന്ധതയിലേക്ക് പോകുമ്പോഴും പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കിയില്ല.

👉അറസ്റ്റ് ചെയ്ത 2 വർഷത്തിന് ശേഷം മാത്രമാണ് ഔദ്യോദികമായി കുറ്റം ചാർജ് ചെയ്ത്.

👉16683 പേജുള്ള കുറ്റപത്രത്തിനു 50 കിലോഗ്രാമിലധികം കനമുണ്ടായിരുന്നു.

👉50 കിലോഗ്രാം കനമുള്ള കുറ്റപത്രം പ്രതിക്ക് അറിയാത്ത തമിഴ് ഭാഷയിലായിരുന്നു. മൊഴിമാറ്റി കൃത്യമായി പ്രതിയെ കേൾപ്പിച്ചിരുന്നില്ല.

👉ഡയബറ്റിക്‌സും, പ്രഷറും, ഹൃദയ രോഗവുമുള്ള വീൽചെയറിൽ ജീവിക്കുന്ന പ്രതിക്ക് ചികിത്സയോ മരുന്നുകളോ ജയിലിൽ ലഭ്യമായിരുന്നില്ല.

👉അഭിഭാഷകരെ കാണുന്നതിന് നിയന്ത്രണം

👉ഭർത്താവിനെ കാത്തിരുന്ന ഭാര്യ, പിതാവിനെ കാണാതെ കാത്തിരുന്ന മക്കൾ…

👉ഒടുവിൽ സുപ്രീം കോടതിപോലും ചോദിച്ചു വീൽചെയറിൽ ജീവിക്കുന്ന ഒരാൾക്ക് ജാമ്യം നൽകിയാൽ അത് എന്ത് സുരക്ഷാപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക എന്ന് ? ജസ്റ്റിസ് കട്ജുവിന്റെ നിരീക്ഷണം ഒരുപടി കൂടെ കടന്നു വിചാരണ തടവുകാരന്റെ മനുഷ്യാവകാശത്തെക്കുറിച്ചാണ്.

👉രാജ്യത്താദ്യമായി ഒരു സംസ്ഥാന നിയമസഭാ (kerala) ഐക്യകണ്ഡേന പ്രമേയം പാസാക്കി മനുഷ്യാവകാശ ലംഘനങ്ങളുടെ മൂർദ്ധന്യത്തിൽ ജയിൽ ജീവിക്കുന്ന ഒരാൾക്കായ്.

👉ജീവിതത്തിന്റെ മൂന്നിലൊന്നു ഭാഗം കുറ്റക്കാരനെന്നു മുദ്രകുത്തി ജയിലിൽ (57 വർഷത്തിൽ18 വർഷമായി ജയിലിൽ )

👇
മുകളിലെ വസ്തുതകൾ ഗ്വാണ്ടനാമോ ജയിലിലടക്കപ്പെട്ട ആഫ്രിക്കൻ തടവുകാരനെ സംബന്ധിച്ചുള്ളതല്ല മറിച്ച് പറഞ്ഞുവരുന്നത് സത്യമേവ ജയതേ എന്ന തത്വത്തിൽ വിശ്വസിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ മനുഷ്യാവകാശലംഘനങ്ങളുടെ ഇരയാക്കപ്പെട്ട അബ്ദുൾ നാസർ മദനിയെന്ന മനുഷ്യനെ കുറിച്ചാണ്. നിയമങ്ങളുടെ കരാളഹസ്തങ്ങളിൽ അകപ്പെട്ട് ജീവശ്ശവമാകേണ്ടിവന്ന സമാനതകളില്ലാത്ത ക്രൂരതയുടെ ബാക്കിപത്രമാണ് മദനി.

നീണ്ട പത്തുവർഷക്കാലം തീവ്രവാദത്തിന്റെയും കൊലപാതകങ്ങളുടെയും, കലാപങ്ങളുടെയും, സ്ഫോടനങ്ങളുടെയും മൊത്തവ്യാപാരിയായ് ചിത്രീകരിച്ചു വിഖ്യാത നിയമവാഴ്ച വിചാരണ തടവുകാരൻ എന്ന ഓമന പേരിൽ തന്റെ പൗരനായ മദനിക്ക് സമ്മാനിച്ചത് ഇരുണ്ട ജയിലറകളായിരുന്നു. വാഗ്മിയും പൊതുപ്രവർത്തകനും ആദിവാസികളുൾപ്പെടെയുള്ള അധഃകൃത വർഗ്ഗങ്ങളുടെ നാവുമായിരുന്ന ഇസ്‌ലാമിക പണ്ഡിതൻ ‘സൊ കോൾഡ്’ മതേതര റിപ്പബ്ലിക്കിലെ ജീവിച്ചിരിക്കുന്ന സെക്കുലർ രക്തസാക്ഷിയാണ്.

കോയമ്പത്തൂർ സ്ഫോടന കേസിൽ പത്തുവർഷത്തെ ജയിൽവാസത്തിനു ശേഷം വിചാരണക്കോടതി മദനിയെ വെറുതെ വിട്ടപ്പോൾ നീതി ദേവത തന്റെ കണ്ണിലെ കറുത്ത തുണിമാറ്റി ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. സർവ്വം നശിച്ചു നാറാണക്കല്ലെടുത്ത ആ മനുഷ്യന്റെ പ്രതികരണം
എങ്ങനെയാകുമെന്ന് നിയമ വ്യവസ്ഥപോലും ശങ്കിച്ചിരുന്നെന്ന് സാരം.

എന്നാൽ, ബ്രാൻഡ് ചെയ്യപ്പെട്ട ഒറ്റക്കാലൻ തീവ്രവാദിയെ അങ്ങനെ വെറുതെ വിടാനൊന്നും നമ്മുടെ ഭരണകൂടങ്ങളും കോളനി പോലീസും തീരുമാനിച്ചിരുന്നില്ല. ബാംഗ്ലൂർ സ്ഫോടന പരമ്പരകളിൽ മുഖ്യ കാർമികനോടൊപ്പം മദനിയും കർണ്ണാടകയിൽ ജയിൽ ശുശ്രൂഷകൾക്കായ് നിയോഗിക്കപ്പെട്ടു.

പഴയതുപോലെതന്നെ ഇപ്രാവശ്യവും തെളിവുകളും കോപ്പുമൊന്നുമില്ല രണ്ടാമത്തെ പ്രത്യേക കുറ്റപത്രത്തിലാണ് മദനിയെ പ്രതി ചേർത്തിരിക്കുന്നത്. നാല് സാക്ഷികളെ തീറ്റിപോറ്റിയാണ് മദനിയെ ജയിലിൽ തളച്ചത്. അതായത് മദനി കുടകിലെ തീവ്രവാദ ക്യാമ്പിൽ പോകുകയും മുഖ്യ സൂത്രധാരനായ തടിയന്റവിട നസീറിനൊപ്പം ബാംഗ്ലൂർ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തു എന്നുമാണ് പ്രോസിക്യൂഷൻ കേസ്. ഒരുകാലും അന്ധത വന്ന കണ്ണുകളുമായി വീൽ ചെയറിൽ പോയി നേരിട്ട് സ്ഫോടനം നടത്തി തിരിച്ചു വന്നു എന്ന് പറയാതിരിക്കാൻ പ്രോസിക്യൂഷൻ കാണിച്ച സന്മനസ്സിനു അടിയന്റെ നമോവാകം അർപ്പിക്കട്ടെ.

‘തലയിൽ തൊപ്പിവെച്ച കറുത്ത കണ്ണടയിട്ട ടീവിയിലെല്ലാം കണ്ടിട്ടുള്ള ഒരാൾ തീവ്രവാദ ക്യാമ്പിലേക്ക് വന്നെത്രെ ആളെ മനസിലാകാത്തതുകൊണ്ടു അതിലെപോയ ഒരാളോട് ചോദിച്ചപ്പോൾ അത് മദാനിയാണെന്നു പറഞ്ഞു അങ്ങനെ മനസ്സിലായി അത് മദനിയാണെന്നു’ മുഖ്യ സാക്ഷികളുടെ മൊഴിയാണ് ഇതിന് പ്രകാരമെത്രെ വിചാരണ ജയിൽ എന്ന ശിക്ഷ.

‘ജയിലല്ല ജാമ്യമാണ് നിയമം’ അനുശാസിക്കുന്നത് എന്ന് നമ്മുടെ പരമോന്മത്ത നീതിപീഠം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോഴും മരണത്തിലേക്ക് നടന്നടുക്കുന്ന വികലാംഗനായ ഒരാളെ നിയമവാഴ്ചയെ തന്നെ വെല്ലുവിളിച്ചുകൊണ്ട് വിചാരണ നീട്ടികൊണ്ടുപോകുന്നത് കാണുമ്പോൾ സത്യത്തിൽ ലജ്ജ തോന്നുന്നു.

താടിവെച്ചവനെയും, തൊപ്പിവെച്ചവനെയും നിസ്‌ക്കാര തഴമ്പുനോക്കി വിചാരണ ചെയ്യുന്ന വിഖ്യാത നിയമ വ്യവസ്ഥ പൊളിച്ചെഴുതിയില്ലെങ്കിൽ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സെൻസും സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയുമൊക്കെ അധികം താമസിയാതെ ഇല്ലാതെയാകും.

ഭരണഘടനയുടെ ആമുഖത്തിലെഴുതിയ we, the people of India എന്ന ആദ്യ വാക്കുകൾ ഒരായിരം തവണ എഴുതിപ്പടിക്കണം നിങ്ങളൊക്കെ.

മദനിയെയും അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കേസും വിചാരണചെയ്യാൻ പ്രത്യേക കോടതി രൂപീകരിക്കുക. എത്രയും പെട്ടന്ന് വിചാരണ ചെയ്ത് കുറ്റക്കാരനാണെങ്കിൽ തൂക്കുകയറാണ് ശിക്ഷ എങ്കിൽ അത് നൽകുക മറിച്ച് നിരപരാധിയാണെങ്കിൽ ഒന്നും വേണ്ട നഷ്ടപരിഹാരം നൽകണമെന്നൊന്നും പറയുന്നില്ല ചുരുങ്ങിയപക്ഷം ഇനിയുള്ള കാലം ജീവിക്കാനെങ്കിക്കും അനുവദിക്കുക. വേട്ടയാടാതിരിക്കുക, പശുവിനോട് കാണിക്കുന്ന മമതയുടെ സ്നേഹത്തിന്റെ നൂറിലൊന്നെങ്കിലും മനുഷ്യനോടും സ്വന്തം ജനനതയോടും കാണിക്കുക ഈ ഒരു അപേക്ഷയെങ്കിലും മാനിക്കുമെന്നു പ്രതീക്ഷിക്കുന്നൂ.

Dare shout

സബ്‌ജൂഡിസ് ആയിട്ടുള്ള വിഷയമാണെന്ന അറിയാം അതിലുപരി രാജ്യദ്രോഹ കുറ്റവും. എങ്കിലും അതുക്കും മേലെ മനുഷ്യാവകാശ ലംഘനങ്ങൾ തടയേണ്ടതുണ്ട്., അനന്തമായ വിചാരണ അവസാനിപ്പിക്കേണ്ടതുണ്ട്.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത പുലർത്തേണ്ടതുണ്ട്.

അഡ്വ ശ്രീജിത്ത് പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button