തിരൂര്‍: പ്രളയകാലത്ത് ജനങ്ങൾക്ക് രക്ഷകനായ പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിയച്ചിന്റെ പുരയ്ക്കല്‍ ജയ്സലിനെ അറിയാത്തവരുണ്ടാകില്ല. അന്നത്തെ ഹീറോ ആയ ജയ്സൽ ഇന്ന് സീറോ ആകുന്ന കാഴ്ചയാണ് കാണുന്നത്. ജയ്സൽ സദാചാരക്കേസിൽ അറസ്റ്റിൽ. കാറിൽ ഒരുമിച്ചിരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും ഭീഷണിപ്പെടുത്തി മൊബൈലില്‍ ഫോട്ടോ എടുത്ത കേസിലാണ് താനൂർ പോലീസ് ജയ്സലിനെ അറസ്റ്റ് ചെയ്തത്.
പ്രളയകാലത്ത് ആളുകള്‍ക്ക് ബോട്ടില്‍ കയറാന്‍ ചുമല്‍ ചവിട്ട് പടിയാക്കി മാറ്റിയ ജയ്സല്‍ മലയാളികൾക്ക് ആവേശമായിരുന്നു. ജയ്സലിന് സർക്കാർ ധനസഹായവും നൽകിയിരുന്നു. മറ്റ് രക്ഷാപ്രവർത്തകരുടെയും ജനങ്ങളുടെയും അദ്ധ്വാനത്തെക്കാൾ പ്രചാരണമായിരുന്നു ജയ്സലിന്റെ ‘ചവിട്ടുപടി’ ദൃശ്യങ്ങൾക്ക് ലഭിച്ചത്. മറ്റ് രക്ഷാപ്രവർത്തകരെ കണ്ടില്ലെന്ന് നടിച്ച് ജയ്സലിന് മാത്രം ധനസഹായം നൽകിയതും ഏറെ വിവാദമായിരുന്നു.
അതേസമയം, 2021 ഏപ്രില്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. താനൂര്‍ ഒട്ടുമ്പുറം തൂവല്‍തീര ബീച്ചില്‍ കാറില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും ജയ്‌സലും മറ്റൊരാളും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. ഇവരുടെ ചിത്രങ്ങൾ പകർത്തിയ ജയ്സൽ പണം തന്നില്ലെങ്കിൽ ഫോട്ടോ സമൂഹമാധ്യമങ്ങൾ പങ്കുവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, യുവാവിന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേയിലൂടെ 5000 രൂപ ജയ്‌സലിന് അയച്ചുകൊടുക്കുകയും ചെയ്തു.
പരാതി ഉയർന്നപ്പോൾ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണെന്നായിരുന്നു ജയ്സൽ ഇതിനോട് പ്രതികരിച്ചത്. തന്നോട് അസൂയ ഉള്ളവർ പ്രചരിപ്പിക്കുന്നതാണെന്നും, പരാതി വ്യാജമാണെന്നുമായിരുന്നു ജയ്സൽ പറഞ്ഞത്. താനൂര്‍ പൊലീസ് കേസെടുത്തതിനെ തുടർന്ന്, ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജയ്‌സല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നല്‍കിയെങ്കിലും തള്ളിയിരുന്നു. തുടര്‍ന്ന്, ഇയാള്‍ വിവിധ ജില്ലകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
Post Your Comments