പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്കൊപ്പം താരമാവുകയാണ് അദ്ദേഹം സഞ്ചരിക്കുന്ന എയർഇന്ത്യ വൺ എന്ന വിമാനവും. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ഈ വിമാനം സഞ്ചരിക്കുന്ന ഒരു ആകാശ കൊട്ടാരമാണ്.
പ്രധാനമന്ത്രിയുടെ സന്ദർശന ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പദ്ധതി പ്രകാരം അമേരിക്കൻ കമ്പനിയായ ബോയിങ് ആണ് ഈ വിമാനം നിർമ്മിച്ചത്. ബോയിങ് 777 മോഡൽ വിമാനം നവീകരിച്ചാണ് എയർ ഇന്ത്യ വൺ ആക്കി മാറ്റിയിരിക്കുന്നത്.
സുരക്ഷയുടെയും സൗകര്യത്തിന്റെയും കാര്യത്തിൽ, അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന എയർ ഫോഴ്സ് വൺ എന്ന വിമാനത്തിനു കിടപിടിക്കുന്ന രീതിയിലാണ് ഈ വിമാനം നിർമ്മിച്ചിരിക്കുന്നത്. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർ മെഷർ എന്ന സുരക്ഷാസംവിധാനമാണ് ഇതിൽ പ്രധാനം. സ്പെഷൽ പ്രൊട്ടക്ഷൻ സ്യൂട്ടുകളും, സ്വന്തമായി മിസൈൽ പ്രതിരോധ സംവിധാനവും, അത്യാവശ്യഘട്ടങ്ങളിൽ, പ്രധാനമന്ത്രിയ്ക്ക് രക്ഷപ്പെടാൻ എസ്കേപ് പോഡ് സൗകര്യവും ഈ വിമാനത്തിൽ ഉണ്ട്.
വിമാനത്തിന്റെ പിൻഭാഗം എക്കോണമി ക്ലാസും, അവിടെനിന്ന് മുൻഭാഗം വരെയുള്ളത് ബിസിനസ് ക്ലാസും എന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വിഐപികൾക്ക് പ്രത്യേക ക്യാബിനും, ഭക്ഷണശാലയും ആശുപത്രി സൗകര്യവും ഇതിനുള്ളിലുണ്ട്. എയർ ഇന്ത്യ വണ്ണിന്റെ പ്രവർത്തനവും നിയന്ത്രണവും പൂർണമായും ഇന്ത്യൻ വ്യോമസേനയുടെ അധീനതയിലായിരിക്കും.
ഏതാണ്ട് 4,500 കോടി രൂപ ചെലവിലാണ് ഈ കൂറ്റൻ വിമാനം പണികഴിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട നരേന്ദ്രമോദി, പതിവുപോലെ ഫ്രാങ്ക്ഫർട്ടിൽ നിർത്താതെ നേരിട്ട് അമേരിക്കയിലേക്ക് പറന്നത്, തുടർച്ചയായി 17 മണിക്കൂർ പറക്കാനുള്ള വിമാനത്തിന്റെ ശേഷി കൊണ്ടാണ്.
Post Your Comments