മലപ്പുറം: പെരിന്തല്‍മണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പില്‍ രണ്ടാം ഭാര്യയെയും കുട്ടികളെയും വിളിച്ചുവരുത്തി ചുട്ടുകൊന്ന സംഭവം ആസൂത്രിതമാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കുടുംബ പ്രശ്നം പറഞ്ഞു പരിഹരിക്കാമെന്നു പറഞ്ഞാണ് ഭാര്യ ജാസ്മിനെ(37)യും രണ്ടു കുട്ടികളെയും വിളിച്ചുവരുത്തി മുഹമ്മദ് (52) തീ കൊളുത്തിയതെന്നാണ് വിവരം. ചെറിയ പെരുന്നാൾ ആഘോഷിക്കാൻ തന്റെ വീട്ടിൽ പോയതായതായിരുന്നു ജാസ്മിനും കുട്ടികളും.
വ്യാഴാഴ്ച ഉച്ചയോടെ, സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തിയ മുഹമ്മദ്, ജാസ്മിനെയും കുട്ടികളെയും അടുത്തേക്ക് വിളിച്ചു വരുത്തുകയും ഇവരെ ഓട്ടോയിൽ കയറ്റി ഇരുത്തിയശേഷം പുറത്തുനിന്ന് പൂട്ടുകയായിരുന്നു. തുടർന്ന്, സ്ഫോടക വസ്തു ഉള്ള ഓട്ടോ പെട്രോളോ ഡീസലോ ഉപേയാഗിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാൽ, എന്ത് ഉപയോഗിച്ചാണ് കത്തിച്ചിരിക്കുന്നതെന്ന് ശാസ്ത്രീയ പരിശോധന നടത്തിയാലെ കണ്ടെത്താൻ കഴിയൂ എന്നും പോലീസ് പറഞ്ഞു.
തീ കൊളുത്തുന്നതിനിടെ കുട്ടികളിലൊരാൾ ജാസ്മിന്റെ സഹോദരിയെ ഫോണിൽ വിളിച്ച് ‘ഞങ്ങളെ കൊല്ലാൻ പോകുകയാണ്’ എന്ന് അറിയിച്ചതായും കുടുംബം പറയുന്നു. കോൾ വന്ന ഉടനെ തന്നെ ജാസ്മിന്റെ സഹോദരി ഓടിയെത്തുകയും ഒരു കുട്ടിയെ ഓട്ടോയിൽനിന്ന് വലിച്ച് പുറത്തേക്കിടുകയും ചെയ്തു. ഇതിനിടെ, ദേഹത്തേക്കു തീ പടർന്നപ്പോൾ മുഹമ്മദ് സമീപത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നെന്നും ഇവർ പറയുന്നു.
ഓട്ടോ രണ്ടു തവണ പൊട്ടിത്തെറിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ജാസ്മിന്റെയും മരിച്ച കുട്ടിയുടെയും മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ മറ്റൊരു കുട്ടി വീട്ടിനകത്തായിരുന്നു. സ്ഥലത്തുനിന്ന് ചെറിയ ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments