Latest NewsKeralaIndia

പി സി ജോർജ്ജ് പറയുന്നത് ക്രൈസ്തവ സമൂഹത്തിന്റെ ആകുലതകൾ: ഇനിയും ക്രൂശിക്കാൻ ശ്രമിച്ചാൽ നോക്കിയിരിക്കില്ലെന്ന് കെസിവൈഎം

ഈ വിഷയത്തിൽ പി.സി. ജോർജ്ജിനെ ഒറ്റപ്പെടുത്താനും ക്രൂശിക്കാനുമുള്ള ഹിഡൻ അജണ്ടകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, ക്രൈസ്തവ സമൂഹം ഇതിനെതിരെ സംഘടിക്കുമെന്നും പ്രതികരിക്കുമെന്നും കെസിവൈഎം

എറണാകുളം: മതവിദ്വേഷ പ്രസംഗ വിവാദത്തിൽ, പിസി ജോർജ്ജിന് പിന്തുണയുമായി കേരള കത്തോലിക്ക യൂത്ത് മൂവ്മെന്റ്. സമകാലിക വിഷയങ്ങളിൽ ക്രൈസ്തവ സമൂഹത്തിനുള്ള ആകുലതകൾ തന്നെയാണ് പി.സി. ജോർജ്ജ് ചൂണ്ടികാണിച്ചതെന്ന് കെസിവൈഎം താമരശേരി രൂപത പറയുന്നു. ഇനിയും ഈ വിഷയത്തിൽ പി.സി. ജോർജ്ജിനെ ഒറ്റപ്പെടുത്താനും ക്രൂശിക്കാനുമുള്ള ഹിഡൻ അജണ്ടകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, ക്രൈസ്തവ സമൂഹം ഇതിനെതിരെ സംഘടിക്കുമെന്നും പ്രതികരിക്കുമെന്നും കെസിവൈഎം താമരശ്ശേരി രൂപത ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

വിഷം ചീറ്റുന്ന പല പ്രസംഗങ്ങളും പല സാമുദായിക വേദികളിലും മുമ്പ് ഉയർന്ന് വന്നപ്പോഴും മൗനം ഭജിച്ചിരുന്നവർ ഈ വിഷയത്തിൽ വീണ്ടും വീണ്ടും കൃത്യമായ ഇടപെടൽ നടത്തുന്നതും പി.സി. ജോർജിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതും ഏത് താല്പര്യ അജണ്ടയുടെ ഭാഗമാണെന്നത് വ്യക്തമാണെന്നും കെസിവൈഎം പറയുന്നു. പി.സി. ജോർജ്ജ് എന്ന വ്യക്തി ഇത്തരം പരാമർശം നടത്തിയതാണ് ഈ നാടിന്റെ പൊതു മതേതരത്വം തകരാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നതെങ്കിൽ ചരിത്രത്തിലേക്ക് മടങ്ങിയെത്തി ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് അത്തരം പ്രബുദ്ധരെ ഓർമിപ്പിച്ചുക്കൊള്ളട്ടെയെന്ന് കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

പി.സി. ജോർജ്ജിനെ വർഗ്ഗീയ വത്കരിക്കാനുള്ള ശ്രമം പ്രതിഷേധാർഹം

സമകാലിക വിഷയങ്ങളിൽ ക്രൈസ്തവ സമൂഹത്തിനുള്ള ആകുലതകൾ തന്നെയാണ് പി.സി. ജോർജ്ജ് ചൂണ്ടികാണിച്ചത്. വിഷം ചീറ്റുന്ന പല പ്രസംഗങ്ങളും പല സാമുദായിക വേദികളിലും മുമ്പ് ഉയർന്ന് വന്നപ്പോഴും മൗനം ഭജിച്ചിരുന്നവർ ഈ വിഷയത്തിൽ വീണ്ടും വീണ്ടും കൃത്യമായ ഇടപെടൽ നടത്തുന്നതും പി.സി. ജോർജ്ജിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതും ഏത് താല്പര്യ അജണ്ടയുടെ ഭാഗമാണെന്നത് വ്യക്തമാണ്. തെളിവ് സഹിതം കേരള പൊതുസമൂഹം പലതവണ ചർച്ച ചെയ്തുപേക്ഷിച്ച അനവധി നിരവധി പരാമർശങ്ങളും പ്രഭാഷണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.

അത്തരക്കാർ നാടെങ്ങും നടന്ന് വർഗീയ വിഷം ചീറ്റുന്ന, കലാപാന്തരീക്ഷം സൃഷ്ടിക്കുന്ന പരാമർശങ്ങളും ആഹ്വാനങ്ങളും നടത്തിയപ്പോഴും ഈ നാട്ടിലെ പ്രബുദ്ധ മതേതര വാദികൾ ഏത് മാളത്തിലായിരുന്നു തപസ്സിരുന്നിരുന്നത് എന്നത് സംശയം ഉദിപ്പിക്കുന്നതാണ്. പി.സി. ജോർജ്ജ് എന്ന വ്യക്തി ഇത്തരം പരാമർശം നടത്തിയതാണ് ഈ നാടിന്റെ പൊതു മതേതരത്വം തകരാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നതെങ്കിൽ ചരിത്രത്തിലേക്ക് മടങ്ങിയെത്തി ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് അത്തരം പ്രബുദ്ധരെ ഓർമിപ്പിച്ചുക്കൊള്ളട്ടെ.

ഇനിയും ഈ വിഷയത്തിൽ പി.സി. ജോർജ്ജിനെ ഒറ്റപ്പെടുത്താനും ക്രൂശിക്കാനുമുള്ള ഹിഡ്ഡൻ അജണ്ടകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. ക്രൈസ്തവ സമൂഹം സംഘടിക്കും, പ്രതികരിക്കും.

കെ.സി.വൈ.എം. ,എസ്.എം.വൈ.എം. താമരശ്ശേരി രൂപത

അതേസമയം , മതവിദ്വേഷ പ്രസംഗം നടത്തിയ മുൻ എംഎൽഎ പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോടതിയുടെ തീരുമാനം സർക്കാരിന് നിർണ്ണായകമാണ്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് പി.സി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. ഫോർട്ട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിച്ചത് സർക്കാരിന് തിരിച്ചടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button