Latest NewsNewsIndia

ഇന്ത്യ ഒരു രാഷ്ട്രമല്ലെന്ന് രാഹുൽ ഗാന്ധി: വിദേശമണ്ണിൽ പോയിരുന്ന് രാജ്യത്തെ അവഹേളിക്കരുതെന്ന് വിമർശനം

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എന്തുകൊണ്ട് ഒരിക്കലും ഇന്ത്യയുടെ നേതാവാകാൻ കഴിയില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഒരു കോൺക്ലേവിൽ ഇന്ത്യയെ കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങളെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യർ. ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും, കേവലം യൂണിയൻ ഓഫ് സ്റ്റേറ്റ്‌സ് മാത്രമാണെന്നും കോൺക്ലേവിൽ രാഹുൽ ആവർത്തിച്ചു പറഞ്ഞിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഒരുമിച്ച് ഒരു രാഷ്ട്രമുണ്ടാക്കുകയായിരുന്നു എന്ന അപകടകരമായ തിയറി ആണ് രാഹുൽ മുന്നോട്ട് വെയ്ക്കുന്നതെന്ന് സന്ദീപ് വാര്യർ നിരീക്ഷിക്കുന്നു.

രാഷ്ട്രം ആദ്യം, രാഷ്ട്രീയം പിന്നീട് എന്ന് തണ്ടെല്ലുറപ്പുള്ള ആത്മാഭിമാനവും രാജ്യസ്നേഹവുമുള്ള കോൺഗ്രസ് സീനിയർ നേതാക്കൾ ആരെങ്കിലും യുവരാജാവിനെ ഓർമിപ്പിക്കണമെന്നും അദ്ദേഹം പരിഹസിക്കുന്നു. നിങ്ങൾക്ക് രാഷ്ട്രീയം പറയാൻ ഇന്ത്യയിൽ നൂറ് വേദികളുണ്ട്, വിദേശമണ്ണിൽ പോയിരുന്ന് രാജ്യത്തെ അവഹേളിക്കരുതെന്നും സന്ദീപ് വാര്യർ രാഹുൽ ഗാന്ധിയോട് പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

എന്ത് കൊണ്ട് രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ നേതാവാകാൻ കഴിയുന്നില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഒരു കോൺക്ലേവിൽ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങൾ .

ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും കേവലം യൂണിയൻ ഓഫ് സ്റ്റേറ്റ്‌സ് മാത്രമാണെന്നും രാഹുൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നു . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഒരുമിച്ച് ഒരു രാഷ്ട്രമുണ്ടാക്കുകയായിരുന്നു എന്ന അപകടകരമായ തിയറി ആണ് രാഹുൽ മുന്നോട്ട് വെയ്ക്കുന്നത് . എങ്കിൽ ഏത് ഇന്ത്യയെ ആണ് അദ്ദേഹത്തിന്റെ മുതു മുത്തശ്ശൻ സ്വാതന്ത്ര്യത്തിന് മുമ്പ് കണ്ടെത്തിയത് ? ഡിസ്‌കവറി ഓഫ് ഇന്ത്യയിൽ നിരവധി തവണ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തിന്റെ പൗരാണികതയെ പറ്റി , നൂറ്റാണ്ടുകളായി തുടരുന്ന സംസ്കാരിക ഏകതയെപ്പറ്റി പറ്റി എല്ലാം ജവഹർ ലാൽ നെഹ്‌റു പറയുന്നുണ്ട് .

“A moment comes, which comes but rarely in history, when we step out from the old to the new — when an age ends, and when the soul of a nation, long suppressed, finds utterance. It is fitting that at this solemn moment we take the pledge of dedication to the service of India, and her people, and to the still larger cause of humanity.” ജവഹർലാൽ നെഹ്രുവിന്റെ വിഖ്യാതമായ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ അദ്ദേഹം പറയുന്ന ദീർഘകാലമായി അടിച്ചമർത്തി വെക്കപ്പെട്ടിരുന്ന ആ രാഷ്രത്തിന്റെ ആത്മാവ് … ഏത് രാഷ്ട്രത്തെക്കുറിച്ചാണ് രാഹുലിന്റെ മുത്തശ്ശൻ പറഞ്ഞത് ? ഇന്ത്യ യൂണിയൻ ഓഫ് സ്റ്റേറ്റ്സ്‌ മാത്രമാണെങ്കിൽ എന്തിനാണ് പഞ്ചാബിലെ ഖാലിസ്ഥാൻ വിഘടനവാദത്തെ അടിച്ചമർത്താൻ അദ്ദേഹത്തിന്റെ മുത്തശ്ശി ശ്രമിച്ചത് ? ഭരണഘടനയിൽ India shall be a Union of states എന്ന് രേഖപ്പെടുത്തിയതിന്റെ പിൻ ബലത്തിലാണ് രാഹുൽ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും ഇന്ത്യ ഒരു രാഷ്ട്രമല്ല എന്ന അപകടകരമായ വിഘടന വാദ നറേറ്റിവ് മുന്നോട്ട് വെക്കുന്നത് . ഇത്തരത്തിലുള്ള വാദങ്ങൾ ഭാവിയിൽ ഉയർന്നേക്കാമെന്ന് ബോധ്യമുള്ളത് കൊണ്ടാവണം കോൺസിസ്റ്റുവെന്റ് അസ്സെംബ്ലിയിൽ ബിആർ അംബേദ്‌കർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത് .

” The drafting committee wanted to make it clear that though India was to be a federation, the Federation was not the result of an agreement by the states to join in a federation and that the federation not being the result of an agreement no state has the right to secede from it . The federation is a union because it is indestructible. Though the country and the people may be decided into different states for convenience of administration the country is one integral whole, it’s people a single people living under a single imperium derived from a single source “ അതായത് വിവിധ സംസ്ഥാനങ്ങളായി തിരിച്ചത് കേവലം ഭരണപരമായ സൗകര്യത്തിനാണെന്നും ഇന്ത്യ എന്നത് ഒറ്റ രാജ്യവും അതിലെ ജനങ്ങൾ ഒറ്റ ജനങ്ങളുമാണെന്ന് കൃത്യമായി അംബേദ്‌കർ പറഞ്ഞു വച്ചിട്ടുണ്ട് .

വിദേശ മണ്ണിൽ രാജ്യതാല്പര്യത്തിനെതിരായ പരാമർശങ്ങൾ നടത്തരുതെന്ന ഇന്ത്യയുടെ മഹത്തായ കീഴ് വഴക്കങ്ങളെ രാഹുൽ തുടർച്ചയായി അട്ടിമറിക്കുകയാണ് . കോണ്ക്ലേവിൽ ഉയർന്ന ഒരു ചോദ്യവും അതിന് രാഹുൽ നൽകിയ ഉത്തരവും അതിന് ഉദാഹരണമാണ് . അമേരിക്കൻ വിദേശകാര്യ സെക്രട്ടറി പത്രസമ്മേളനത്തിൽ ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി പറഞ്ഞ കാര്യത്തെ സംബന്ധിച്ച് ചോദിച്ചപ്പോൾ രാഹുലിന്റെ പ്രതികരണം തികഞ്ഞ അസംബന്ധമായിരുന്നു . ഒരല്പമെങ്ങിലും സാമാന്യ ബോധമുള്ള നേതാവായിരുന്നെങ്കിൽ അമേരിക്ക ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതില്ല എന്ന് പ്രതികരിച്ചേനെ . അതിനു പകരം രാഹുൽ പ്രതികരിച്ചത് ” ഇപ്പോഴെങ്കിലും അമേരിക്ക ഇത് പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട് ” എന്നാണ് .

കാശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുന്നതായി ആരോപിച്ച് പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ പ്രമേയം കൊണ്ട് വന്നപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്‌പേയിയാണ് ഇന്ത്യക്കായി പോരാടിയത് എന്ന ചരിത്രവും കീഴ് വഴക്കവുമാണ് രാഹുൽ ഓർക്കാതെ പോയത് . രാഷ്ട്രം ആദ്യം രാഷ്ട്രീയം പിന്നീട് എന്ന് തണ്ടെല്ലുറപ്പുള്ള ആത്മാഭിമാനവും രാജ്യസ്നേഹവുമുള്ള കോൺഗ്രസ് സീനിയർ നേതാക്കൾ ആരെങ്കിലും യുവരാജാവിനെ ഓര്മിപ്പിച്ചാൽ നല്ലത് . നിങ്ങൾക്ക് രാഷ്ട്രീയം പറയാൻ ഇന്ത്യയിൽ നൂറ് വേദികളുണ്ട് . വിദേശമണ്ണിൽ പോയിരുന്ന് രാജ്യത്തെ അവഹേളിക്കരുത്‌ . ഇത് ബിജെപി ഭരിക്കുമ്പോൾ മാത്രമുള്ള രാഹുൽ ഗാന്ധിയുടെ സമീപനമല്ല എന്ന ചരിത്രവും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു . മൻ മോഹൻ സിംഗ് പ്രധാനമന്ത്രി ആയിരിക്കെയാണ് വാഷിംഗ്ടൺ ഡിസിയിൽ അദ്ദേഹം അമേരിക്കൻ പ്രസിഡന്റുമായി നിർണായക ചർച്ചകൾ നടത്തി വരവേ , ദൽഹി കോൺസിസ്റ്റുഷൻ ക്ലബ്ബിൽ പത്രസമ്മേളനം നടത്തി രാഹുൽ ഗാന്ധി കേന്ദ്രമന്ത്രിസഭാ തീരുമാനപ്രകാരമുള്ള ഓർഡിനൻസ് കീറി എറിഞ്ഞത് . സോണിയ കുടുംബത്തിന്റെ ഔദാര്യത്തിൽ പ്രധാനമന്ത്രി ആയതുകൊണ്ട് കൊണ്ട് മാത്രം ആ അപമാനം മൻമോഹൻ സിംഗ് സഹിക്കുകയായിരുന്നു . തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ കൊതിക്കെറുവ് തീർക്കാൻ രാഷ്ട്രമെന്നുള്ള ഇന്ത്യയുടെ നിലനില്പിനെതിരെ നിരന്തരം വെല്ലുവിളി ഉയർത്തുന്ന രാഹുൽ ഗാന്ധിയെ ദേശാഭിമാനികളായ ഇന്ത്യക്കാർ തങ്ങളുടെ നേതാവായി ഒരിക്കലും അംഗീകരിക്കില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button