ThiruvananthapuramKeralaNattuvarthaLatest NewsNews

വിദേശത്തെ ജോലി നഷ്ടപ്പെട്ടിട്ടും ശിവകല നാട്ടിലെത്തിയില്ല, പ്രകാശ് ദേവരാജന്റെയും മകന്റെയും മരണങ്ങളിൽ പുതിയ വിവരങ്ങൾ

തിരുവനന്തപുരം: ആറ്റിങ്ങലിൽ അച്ഛനും മകനും കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറ്റി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുമങ്ങാട് മല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജൻ (50) മകൻ ശിവദേവ് (12) എന്നിവരാണ് മരിച്ചത്. ബഹ്റൈനിൽ ഡാൻസ് സ്കൂളിലെ അദ്ധ്യാപികയായിരുന്ന ഭാര്യ ശിവകല നാട്ടിലേക്ക് തിരിച്ചു വരാത്തതിനെ തുടർന്നുള്ള മാനസിക വിഷമത്തിലായിരുന്നു പ്രകാശ് ദേവരാജ് എന്ന് ബന്ധുക്കൾ പറയുന്നു. ഇതേത്തുടർന്നാണ് മകനെ കൊലപ്പെടുത്തി പ്രകാശ് ആത്മഹത്യ ചെയ്തത് എന്നാണ് കരുതപ്പെടുന്നത്.

ബഹ്റൈനിൽ ഡാൻസ് സ്കൂളിൽ നൃത്ത അദ്ധ്യാപികയായി ജോലി നോക്കി വരികയായിരുന്നു ശിവകല. എന്നാൽ കുറച്ചു നാൾ മുമ്പ് ശിവകലയെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. തുടർന്ന്, ഭാര്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രകാശ് ദേവരാജൻ നടത്തിവരികയായിരുന്നു. എന്നാൽ, അതിന് സാധിച്ചില്ല. ശിവകലയ്ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനോട് താൽപര്യമില്ലായിരുന്നു എന്നാണ് ലഭ്യമായ വിവരം. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രകാശുമായി ശിവകല തർക്കത്തിലായിരുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രകാശിൻ്റെ ബന്ധുക്കൾ സംശയിക്കുന്നത്.

തൊഴിൽ കരാറുകൾ മലയാളത്തിലും നൽകാം: അറിയിപ്പുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം

ഡാൻസ് സ്കൂളിൽ നിന്ന് പുറത്താക്കിയ ശിവകലയ്ക്ക്, പകരം ജോലി തരപ്പെടുത്തി നൽകാമെന്ന് പ്രകാശിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പേര് പരാമർശിക്കുന്ന വ്യക്തികൾ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി അഞ്ച് ലക്ഷം രൂപ അവർ ചെലവഴിച്ചതായും, ഈ പണം നൽകിയാൽ മാത്രമേ തനിക്ക് നാട്ടിലെത്താൻ കഴിയൂ, എന്നുമാണ് ശിവകല പ്രകാശിനോട് പറഞ്ഞിരുന്നത്. തുടർന്ന്, ഭാര്യയെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി പ്രകാശ് അഭിഭാഷകനെയും കണ്ടിരുന്നു. അഭിഭാഷകന്റെ സഹായത്തോടെ എംബസിയിലേക്കും പൊലീസിനും പരാതി തയ്യാറാക്കിയതായും പ്രകാശിൻ്റെ ബന്ധുക്കൾ വെളിപ്പെടുത്തി.

അതേസമയം, പ്രകാശ് തയാറാക്കിയ പരാതികളൊന്നും പൊലീസ് സ്റ്റേഷനിലോ എംബസിയിലോ എത്തിയിട്ടില്ലെന്നാണ് സൂചന. പരാതി തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ, പരാതി നൽകാനായി ചൊവ്വാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നാണ് പ്രകാശ് അഭിഭാഷകനെ അറിയിച്ചിരുന്നത്. തുടർന്ന്, രാത്രിയോടെ പ്രകാശിൻ്റെയും മകൻ്റെയും മരണവാർത്തയാണ് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button