Latest NewsKeralaNews

പ്രമേയം അവതരിപ്പിക്കേണ്ടയാള്‍ അതിന് തയ്യാറാകാതെ ഒളിച്ചോടി: മുഖ്യമന്ത്രി

ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് എന്തിനെന്ന് പ്രതിപക്ഷനേതാവ് പോലും പറഞ്ഞില്ല.

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് പ്രതിപക്ഷം പ്രതിഷേധത്തിലേയ്ക്ക് നീങ്ങുമ്പോൾ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യോത്തരവേളയടക്കം നിയമസഭ തടസപ്പെടുത്തിയ പ്രതിപക്ഷസമരം ചരിത്രത്തിലില്ലാത്തതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം തയാറായില്ലെന്നും ചട്ടം 15 അനുസരിച്ചുള്ള നോട്ടീസല്ലേ നിങ്ങള്‍ തന്നതെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും പ്രമേയം അവതരിപ്പിക്കേണ്ടയാള്‍ അതിന് തയ്യാറാകാതെ ഒളിച്ചോടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് എന്തിനെന്ന് പ്രതിപക്ഷനേതാവ് പോലും പറഞ്ഞില്ല. യു.ഡി.എഫ് ന‌ടപ‌ടി തികഞ്ഞ അസഹിഷ്ണുതയാണ്. പ്രശ്നം അവതരിപ്പിക്കാനോ സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാനോ ആരും തയ്യാറായില്ല. ജനാധിപത്യ അവകാശം ഉപയോഗിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല’- മുഖ്യമന്ത്രി പറഞ്ഞു.

Read Also: പ്രതിപക്ഷ നേതാക്കള്‍ ‌കിങ് ലിയര്‍മാർ: വിഭ്രാന്തിയാണ് പ്രതിപക്ഷത്തിനെന്ന് മന്ത്രി

അതേസമയം, നിയമസഭാ സമ്മേളനത്തിന് കറുപ്പണിഞ്ഞാണ് പ്രതിപക്ഷം രംഗത്തെത്തിയത്. യു.ഡി.എഫ് യുവ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാർ എന്നിവരാണ് കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് എത്തിയത്. ടി സിദ്ദിഖ് എം.എൽ.എ അടിയന്തര പ്രമേയത്തിന് നേട്ടീസ് നൽകി. പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചു. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സഭ അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചതായി സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button