പാലക്കാട്: ജില്ലയിലെ തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ മരിച്ച ഐശ്വര്യയുടെ കുടുംബം. ഐശ്വര്യയുടെ ആരോഗ്യത്തെ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതർ ഒന്നും വിട്ടുപറഞ്ഞിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്തത് പോലും തങ്ങളോട് പറഞ്ഞിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.
‘അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവ്വം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും ഞങ്ങൾ അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രാവം എന്ന് പറയുന്നത്’, ഐശ്വര്യയുടെ കുടുംബം ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഗര്‍ഭിണിയായ ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. പ്രസവത്തിനിടെ അമ്മയും ശിശുവും മരിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധന ഫലവും ലഭിക്കുന്നതോടെ കൂടുതൽ നടപടികളുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. ചികിത്സപ്പിഴവുണ്ടോ എന്ന് പരിശോധിക്കാൻ രൂപീകരിക്കുന്ന മെഡിക്കൽ വിദഗ്ധരും ഗവണ്‍മെന്റ് പ്ലീഡറും ഉൾപ്പെടുന്ന സമിതിയുടെ റിപ്പോർട്ടും നിർണായകമാകും.
Post Your Comments