മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി 10.30ന് സതാംപ്ടണിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോൽവിയ്ക്ക് പകരം വീട്ടാനാവും ടീം ഇന്ത്യ ശ്രമിക്കുക. കൊവിഡ് മുക്തനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറാവുമ്പോള്‍ സഞ്ജു സാംസണ്‍ ആദ്യ ഇലവനിൽ ഇടംനേടാൻ സാധ്യതയില്ല.
ഡെര്‍ബിഷയറിനെതിരെ സന്നാഹ മത്സരത്തില്‍ സഞ്ജു 39 റണ്‍സ് നേടിയിരുന്നു. എന്നാല്‍, നോര്‍താംപ്റ്റണ്‍ഷെയറിനെതിരെ ആദ്യ പന്തില്‍ പുറത്താവുകയും ചെയ്തു. അയര്‍ലന്‍ഡിനെതിരെ സഞ്ജു തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ടി20 കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറിയും താരം സ്വന്തം കരിയറിൽ കുറിച്ചു. ത്രിപാഠിയാണ് പ്ലേയിങ് ഇലവനില്‍ അവസരം കാത്തിരിക്കുന്ന മറ്റൊരു താരം. എന്നാല്‍, ത്രിപാഠിയേയും പരിഗണിക്കാന്‍ സാധ്യതയില്ല.
സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദ്ദിക് പണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവരായിരിക്കും പിന്നാലെയെത്തുക. ബൗളര്‍മാരില്‍ അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും സ്ഥാനമുറപ്പ്. അതേസമയം, അര്‍ഷ്ദീപ് സിംഗിനെ മറികടന്ന് ഉമ്രാന്‍ മാലിക്ക് ആദ്യ ഇലവനിൽ സ്ഥാനമുറപ്പിക്കും.
അതേസമയം, ഇംഗ്ലണ്ടിന്റെ നായകനായി ജോസ് ബട്‌ലര്‍ ഇന്ന് അരങ്ങേറ്റം കുറിക്കുകയാണ്. അവസാന ടെസ്റ്റില്‍ കളിച്ച ടീമിലെ ആരും ഇംഗ്ലണ്ട് നിരയിലില്ല. എങ്കിലും ജേസണ്‍ റോയ്, ഡേവിഡ് മലാന്‍, മോയീന്‍ അലി, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കറന്‍, ക്രിസ് ജോര്‍ദാന്‍ തുടങ്ങിയവര്‍ ഇന്ത്യക്ക് വെല്ലുവിളിയാവുമെന്നുറപ്പ്.
Read Also:- ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍!
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, യൂസ്വേന്ദ്ര ചാഹല്‍.
Post Your Comments