KeralaLatest News

കുഞ്ഞു പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് യുവാവ് അപകടത്തിൽ മരിച്ചു: വിവരമറിയാതെ ഭാര്യ

തൃശൂർ: വിവാഹം കഴിഞ്ഞു മൂന്നു വർഷം; കാത്തിരുന്നുണ്ടായ കുഞ്ഞ് പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പിതാവിന് അപകടത്തിൽ ദാരുണാന്ത്യം. ഭർത്താവ് ശരത് മരിച്ചതറിയാതെ ഓപ്പറേഷൻ മുറിയിൽ നിന്ന് ശരത്തിനെ അന്വേഷിക്കുന്ന നമിത ഏവരുടെയും കണ്ണീർ കാഴ്ചയായി.  സിസേറിയനിലൂടെ പിറന്ന ആൺകുഞ്ഞിനെ ഒരുനോക്ക് കാണാതെയാണ് ശരത് യാത്രയായത്. വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് (30) ആണ് ഇന്നലെ പുലർച്ചെ ബൈക്കപകടത്തിൽ മരിച്ചത്.

തലേന്നു വൈകിട്ട് തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രസവത്തിനായി നമിതയെ വീട്ടുകാർ പ്രവേശിപ്പിച്ചു. ശരത്തിന്റെ അച്ഛനും അമ്മ ഷീലയും ആയിരുന്നു ഒപ്പം. പഴഞ്ഞി ചിറയ്ക്കൽ സെന്ററിൽ മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ ശരത്ത് രാവിലെ എത്താമെന്നു പറഞ്ഞു. രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കുമെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. നിർമാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്തു ബൈക്ക് നിയന്ത്രണം വിട്ടു.

മതിലിൽ ഇടിച്ചു വീണ  ശരത്തിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് ചൂൽപ്പുറത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഉച്ചയോടെ കുഞ്ഞു പിറന്നു. രാവിലെ സംസ്കാരത്തിനു മുൻപു നമിതയെ വിവരമറിയിച്ച് ശരത്തിനെ അവസാനമായി ഒരു നോക്ക് കാണിക്കേണ്ടതെങ്ങനെ എന്ന ചിന്തയുടെ നടുക്കത്തിലാണ് വീട്ടുകാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button