തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും സ്വപ്ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശേരിയിൽ പിടിയിലായ യു.എ.ഇ പൗരനെ കുറ്റവിമുക്തനാക്കാൻ ഇടപെട്ടത് മുഖ്യമന്ത്രിയാണെന്ന് സ്വപ്ന ആരോപിച്ചു. 2017 ൽ ആണ് സ്വപ്ന ഉന്നയിക്കുന്ന കേസ് നടന്നത്. നിരോധിത ഫോൺ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലു൦ കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യ൦ കിട്ടി. ഇതിനായി ശിവശങ്കറും മുഖ്യമന്ത്രിയും ഇടപെടൽ നടത്തി എന്നാണ് സ്വപ്നയുടെ ആരോപണം.
പിണറായി വിജയനും കുടുംബത്തിനുമെതിരെ കഴിഞ്ഞ ആഴ്ചയും സ്വപ്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്നായിരുന്നു സ്വപ്നയുടെ വാദം. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാർജാ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്ന സ്വപ്നയുടെ ആരോപണം രാഷ്ട്രീയതലത്തിൽ ചർച്ചയായി.
മകളുടെ ബിസിനസ്സ് സുഗമമാക്കാൻ എത്ര സ്വർണം പാരിതോഷികമായി കൊടുക്കണമെന്ന് ചോദിക്കാൻ ക്ലീഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന ആരോപിച്ചു. കെ.ടി ജലീലിനെക്കാൾ വലിയ പ്രോട്ടോക്കോൾ ലംഘനം മുഖ്യമന്ത്രി നടത്തിയിട്ടുണ്ടെന്നും, അതിന്റെ എല്ലാം തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും സ്വപ്ന പറയുന്നു. ഷാർജാ സുൽത്താനെ സ്വാധീനിക്കാൻ രാജകുമാരന് എത്ര സ്വർണം കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം ചോദിച്ചുവെന്നും സ്വപ്ന ആരോപിച്ചു. ഭാര്യയ്ക്കും മകൾക്കും വേണ്ടി മുഖ്യമന്ത്രി വഴിവിട്ട രീതിയിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നാണ് സ്വപ്നയുടെ പ്രധാന ആരോപണം.
Post Your Comments