Latest NewsIndia

മനീഷ് സിസോദിയയുടെ വീട്ടിൽ നടന്നത് പതിനഞ്ച് മണിക്കൂർ നീണ്ട റെയ്ഡ്: പിടിച്ചെടുത്തത് നിരവധി രേഖകൾ

ഡൽഹി എക്സൈസ് നയം നടപ്പാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. മനീഷ് സിസോദിയയുടെ വസതിയിൽ പതിനഞ്ച് മണിക്കൂറോളം റെയ്ഡ് നടത്തിയ സിബിഐ നിരവധി രേഖകളും ഡാറ്റ ടമ്പും ഇലക്ട്രോണിക് തെളിവുകളും പിടിച്ചെടുത്തു. കേസിൽ മനീഷ് സിസോദിയയ്‌ക്കെതിരായ സിബിഐയുടെ എഫ്‌ഐആര്‍ ഇന്ത്യ ടുഡേക്ക് ലഭിച്ചു. എഫ്‌ഐആറില്‍ സിസോദിയ ഒന്നാം പ്രതിയാണ്.

ക്രിമിനല്‍ ഗൂഢാലോചനയും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും സംബന്ധിച്ച എഫ്‌ഐആറില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 15 പേരുടെ പേരാണുള്ളത്. 2021-22 എക്‌സൈസ് നയം നടപ്പാക്കിയതിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേനയുടെ പരാമര്‍ശത്തെ അടിസ്ഥാനമാക്കിയാണ് എഫ്‌ഐആര്‍. കൂടാതെ, എഎപി സര്‍ക്കാരിന്റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ആരംഭിച്ചേക്കുമെന്ന സൂചനകളും ഉണ്ട്.

വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി സർക്കാർ മദ്യ നയം രൂപീകരിച്ച് 2021 നവംബര്‍ 17 മുതല്‍ നടപ്പാക്കിയത്. പുതിയ നയം പ്രകാരം 849 മദ്യശാലകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഓപ്പണ്‍ ബിഡ്ഡിംഗ് വഴി നല്‍കി. നഗരത്തെ 32 സോണുകളായി തിരിച്ചിരിക്കുന്നു, ഓരോന്നിനും പരമാവധി 27 വെന്‍ഡുകള്‍. വ്യക്തിഗത ലൈസന്‍സുകള്‍ക്ക് പകരം സോണ്‍ തിരിച്ചാണ് ലേലം വിളിച്ചത്.

എക്‌സൈസ് നയം നടപ്പാക്കിയതിലെ ചട്ടലംഘനങ്ങള്‍ക്കും നടപടിക്രമങ്ങളിലെ പിഴവുകള്‍ക്കുമെതിരെ 2022 ജൂലൈ 22-ന് ഡല്‍ഹിയിലെ ഗവർണർ വികെ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. 1991ലെ ജിഎന്‍സിടിഡി നിയമം, 1993ലെ ബിസിനസ് റൂള്‍സ് (ടോബിആര്‍) 1993, ഡല്‍ഹി എക്‌സൈസ് നിയമം 2009, ഡല്‍ഹി എക്‌സൈസ് റൂള്‍സ് 2010 എന്നിവയുടെ പ്രഥമദൃഷ്ട്യാ ലംഘനങ്ങളാണ് ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ നിയമപരമായ വ്യവസ്ഥകളും വിജ്ഞാപനം ചെയ്ത എക്സൈസ് നയവും ലംഘിച്ചാണ് മനീഷ് സിസോദിയ സുപ്രധാന തീരുമാനങ്ങള്‍/നടപടികള്‍ എടുക്കുകയും നടപ്പിലാക്കുകയും ചെയ്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

കേസില്‍ പ്രതികളായ മനീഷ് സിസോദിയയും മറ്റ് പൊതുപ്രവര്‍ത്തകരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കോമ്പീറ്റന്റ് അതോറിറ്റിയുടെ അംഗീകാരമില്ലാതെ എടുത്തത് ‘ടെന്‍ഡര്‍ കഴിഞ്ഞ് ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഉദ്ദേശത്തോടെയാണ്’ എന്ന് സിബിഐയുടെ എഫ്‌ഐആര്‍ പറയുന്നു. എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകള്‍ നടത്തിയ മദ്യവ്യാപാരികളിലൊരാളായ ഇന്‍ഡോസ്പിരിറ്റിന്റെ ഉടമ സമീര്‍ മഹേന്ദ്രു, സിസോദിയയുടെ ‘അടുത്ത കൂട്ടാളികള്‍ക്ക്’ കോടികളുടെ പണമിടപാടുകൾ നടത്തിയതായി എഫ്‌ഐആര്‍ പറയുന്നു.

കൂടാതെ, കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കായി മദ്യ ലൈസന്‍സികളില്‍ നിന്ന് ശേഖരിച്ച പണം കൈകാര്യം ചെയ്യുന്നതിലും വഴിതിരിച്ചുവിടുന്നതിലും സിസോദിയയുടെ ‘അടുത്ത കൂട്ടാളികള്‍’ സജീവമായി ഇടപെട്ടുവെന്നും എഫ്‌ഐആര്‍ ആരോപിക്കുന്നു. രണ്ട് പേയ്‌മെന്റുകളിലുമായി സിസോദിയയുടെ കൂട്ടാളികള്‍ ഏകദേശം 4 മുതല്‍ 5 കോടി രൂപ വരെ പിരിച്ചെടുത്തതായി എഫ്‌ഐആറില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button