KeralaLatest NewsNews

നാല്‌ വോട്ടിന് വേണ്ടി മത മേലാളർക്കു മുന്നിൽ മുട്ടിടിച്ച് നിലപാടുകൾക്ക് യൂ ടേൺ കൊടുക്കുന്ന ഊള സർക്കാർ: ജസ്ല മാടശ്ശേരി

തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ പാഠ്യപദ്ധതി സമീപന രേഖയുടെ കരടില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ‘ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന തലക്കെട്ട് മാറ്റി പകരം ‘ലിംഗ നീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്നാക്കി മാറ്റുകയും, കുട്ടികളെ ഇടകലർത്തി ഇരുത്തുന്ന നിർദ്ദേശം പിൻവലിക്കുകയും ചെയ്ത സർക്കാർ തീരുമാനത്തിനെതിരെയാണ് ജസ്ല രംഗത്ത് വന്നിരിക്കുന്നത്. ‘വോട്ടിന് വേണ്ടി മത മേലാളർക്കു മുന്നിൽ മുട്ടിടിച്ച് നിലപാടുകൾക്ക് യൂ ടേൺ കൊടുക്കുന്ന ഇതുപോലൊരു ഊള സർക്കാർ’ എന്നാണ് ജസ്ല ഫേസ്‌ബുക്കിൽ എഴുതിയിരിക്കുന്നത്. വിപ്ലവ പുരോഗമന തേങ്ങാക്കൊല സർക്കാർ എന്നും എഴുതിയിട്ടുണ്ട്.

അതേസമയം, പാഠ്യപദ്ധതിയുടെ സമീപന രേഖ തയ്യാറാക്കുന്നതിന് മുമ്പ് പൊതു സമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വെക്കുന്ന കരട് രേഖയിലാണ് സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്. പ്രധാനമായും എട്ട് പോയിന്റുകളായിരുന്നു ചര്‍ച്ചയ്ക്കുണ്ടായിരുന്നത്. ഇതിലെ ഒന്നാമത്തെ പോയിന്റ് ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ എത്തിക്കാനും ക്ലാസ് മുറികളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോഴും ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കുമ്പോഴും സമത്വത്തോടെ പ്രവര്‍ത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്നതായിരുന്നു. ഇതിലും വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തി. നീതിയിലധിഷ്ഠിതമായ സാമൂഹിക സൃഷ്ടി സാധ്യമാകണമെങ്കില്‍ എല്ലാ തരത്തിലുമുള്ള നീതി ഉറപ്പാക്കണം. ഇതില്‍ പ്രധാനമാണ് ലിംഗ നീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാണ് ഒന്നാമത്തെ പോയിന്റ് ആയി തിരുത്തിയിരിക്കുന്നത്.

ഇതിൽ കുട്ടികളെ ഒരുമിച്ചിരുത്താമെന്ന ഭാഗത്തിനെതിരെ മുസ്ലീം മത സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ജെന്‍ഡര്‍ പാഠ്യപദ്ധതിയില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് മുസ്ലിം സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. മുസ്ലിം ലീഗും സമസ്തയും തുടക്കം മുതൽ ഈ തീരുമാനത്തിനെതിരായിരുന്നു. സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ എതിർപ്പ് അറിയിച്ചതോടെയാണ് ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശത്തിൽ നിന്ന് സർക്കാർ പിന്നോട്ടു പോയത്. സമസ്ത ഉൾപ്പെടെ സർക്കാരിനൊപ്പം നിൽക്കുന്ന മുസ്ലിം സംഘടനകൾ എതിർപ്പറിയിച്ചതോടെ നിലപാടിൽ വെള്ളം ചേർത്തിരിക്കുകയാണ് സർക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button