KeralaLatest NewsNews

അക്ഷയയ്ക്ക് പിന്നാലെ ബിൻഷ: സ്ത്രീകളെ മറയാക്കി ലഹരി സംഘം, കെണിയിൽ പെടുന്നത് അറിഞ്ഞുകൊണ്ട് തന്നെ?

കൊല്ലം: കോളജ്, സ്‌കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയ നാല് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗർ ഉദയ മന്ദിരത്തിൽ അഖിൽ (24), കിളികൊല്ലൂർ പാൽക്കുളങ്ങര മീനാക്ഷി വീട്ടിൽ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (23), ബിൻഷ (21) എന്നിവരാണ് പിടിയിലായത്. ഇതിൽ അജു മൻസൂറിന്റെ ഭാര്യയാണ് ബിൻഷ. കഴിഞ്ഞ ദിവസം തൊടുപുഴയിൽ അറസ്റ്റിലായ സംഘത്തിലും ഒരു പെൺകുട്ടി ഉണ്ടായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനത്ത് പിടിയിലാകുന്ന ലഹരി സംഘങ്ങളിൽ ഒരു പെൺകുട്ടി ഉണ്ടാകാറുണ്ട്. സ്ത്രീകളെ മറയാക്കിയാണ് ഇവർ ലഹരിമരുന്ന് വിൽപ്പന ചെയ്ത് വരുന്നത്. സ്ത്രീകൾക്ക് ഈ ഇടപാടുകളെ കുറിച്ച് അറിയാമെന്നതാണ് മറ്റൊരു വസ്തുത. അറിഞ്ഞുകൊണ്ട് തന്നെയാണോ ഇത്തരം കൂട്ടുകെട്ടിലേക്ക് ഇവർ ചെന്നുചാടുന്നതെന്നും അന്വേഷിക്കുന്നുണ്ട്. സുഹൃത്തുക്കൾ, കാമുകന്മാർ, ഭർത്താക്കന്മാർ എന്നിവരാണ് പെൺകുട്ടികളെ മറയാക്കി നിർത്തി മയക്കുമരുന്ന് കച്ചവടം നടത്തുന്നത്.

സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി മരുന്നുകൾക്ക് വൻ സ്വീകാര്യതയാണെന്ന റിപ്പോർട്ട് മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു. വരും തലമുറയുടെ വാഗ്ദാനങ്ങൾ ലഹരി പൂക്കുന്ന ഇടങ്ങളിൽ ഉന്മാദലഹരിയിൽ ആറാടുന്ന കാഴ്ചയാണ് സംസ്ഥാനത്തെങ്ങും. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടവരിൽ 80 ശതമാനവും യുവാക്കളാണ്. എല്ലാ സംഘങ്ങളിലും ഒരു സ്ത്രീ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോഡ്ജിൽ നിന്നും ലഹരി കേസിൽ പിടിയിലായ യുവാവിനൊപ്പവും ഒരു യുവതി ഉണ്ടായിരുന്നു. അക്ഷയയും കൂട്ടുപ്രതി യൂനസും താമസിച്ചിരുന്ന മുറിയിൽ നിന്നും 6.6 ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗിക്കാനുള്ള ഉപകരണവും ആയിരുന്നു പോലീസ് കണ്ടെടുത്തത്. ഇതിന് പിന്നാലെയാണ്, ബിൻഷയുടെ അറസ്റ്റ്. വരും ദിവസങ്ങളിൽ കൂടുതൽ സംഘം അറസ്റ്റിലാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button