MalappuramLatest NewsKeralaNattuvarthaNews

കരിപ്പൂർ വിമാനത്താവളത്തിലെ ശുചീകരണ ജീവനക്കാരി സജിത സ്വർണം കടത്തിയത് അടിവസ്ത്രത്തിനകത്ത് വെച്ച്: ഒടുവിൽ പിടി വീണു

കരിപ്പൂർ: സംസ്ഥാനത്ത് സ്വർണക്കടത്ത് വ്യാപിക്കുകയാണ്. കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമിച്ച ശുചീകരണ വിഭാഗം സൂപ്പർവൈസർ കെ. സജിതയെ കസ്റ്റംസ് പിടികൂടിയിരുന്നു. സജിതയിൽ നിന്നും 1.812 കി​. ഗ്രാം സ്വർണം ആണ് കസ്റ്റംസ് പിടിച്ചെടുത്തത്. അതിവിദഗ്ധമായി അടിവസ്ത്രത്തിനുള്ളില്‍ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സജിതയെ സംശയത്തെ തുടർന്ന് ആണ് കസ്റ്റംസ് പരിശോധിച്ചത്.

രണ്ട് പാക്കറ്റുകളിൽ ആയാണ് മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ഒളിപ്പിച്ചത്. മലപ്പുറം വാഴയൂർ സ്വദേശിനിയായ സജിത വിമാനത്താവളത്തിലെ കരാർ ജീവനക്കാരിയാണ്. സജിത ഇതിനും മുൻപും സ്വർണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. സജിത ആർക്കാണ് സ്വർണം എത്തിക്കാൻ ശ്രമിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തും. സ്വർണം കടത്താനുള്ള ശ്രമത്തിനിടെ ശുചീകരണ വിഭാഗത്തിലെ മറ്റൊരു ജീവനക്കാരൻ കഴിഞ്ഞ ആഴ്ച പിടിയിലായിരുന്നു.

കഴിഞ്ഞ ദിവസവും ജില്ലയിൽ സ്വർണവേട്ട നടന്നിരുന്നു. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി അബൂബക്കറാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം സ്റ്റീമറിനുള്ളിൽ ഒളിപ്പിച്ചായിരുന്നു വിമാനത്താവളത്തിൽ രഹസ്യമായി എത്തിച്ചത്. എന്നാൽ, സുരക്ഷാ പരിശോധനയ്‌ക്കിടെ ഇത് പിടികൂടുകയായിരുന്നു.

കരിപ്പൂർ കൂടാതെ, നെടുമ്പാശേരിയിലും സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടിയിരുന്നു. ഒരു കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. തിരൂർ തേവർ കടപ്പുറം സ്വദേശി ഫൈസൽ, വടകര മുട്ടുങ്ങൽ മുനീർ എൻ കെ എന്നിവരാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ഇരുവരുടെയും ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button