Latest NewsIndia

ജയലളിതയുടെ ദുരൂഹ മരണം: ശശികലയടക്കം നാലു പേർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ: മുൻ‌ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ നാലുപർക്കെതിരേ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. മുൻ ആരോഗ്യമന്ത്രി വിജയഭാസ്‌കർ, ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാർ, മുൻ ചീഫ് സെക്രട്ടറി രാമമോഹൻ റാവു എന്നിവർക്കെതിരെയാണ് അന്വേഷണം.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തീരുമാനം അറിയിച്ചത്. ജയലളിതയുടെ മരണവും 75 ദിവസത്തെ ആശുപത്രി വാസത്തിനിടെ നൽകിയ ചികിത്സയും അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

ജയലളിതയുടെ മരണം അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷൻ അഞ്ച് വർഷത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2016 സെപ്തംബർ 22നാണ് അർദ്ധബോധാവസ്ഥയിൽ ജയലളിതയെ പോയസ് ഗാർഡനിൽ നിന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. 75 ദിവസമാണ് അവർ ആശുപത്രിയിൽ കഴിഞ്ഞത്. 2016 ഡിസംബർ 5നാണ് ജയലളിത അന്തരിച്ച വാർത്ത ആശുപത്രി വൃത്തങ്ങൾ പുറത്ത് വിട്ടത്. സെപ്റ്റംബര്‍ 22നാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനിയും നിര്‍ജ്ജലീകരണവുമാണ് രോഗകാരണമെന്നായിരുന്നു. ആശുപത്രിവൃത്തങ്ങള്‍ ആദ്യം പുറത്തുവിട്ട വിവരം.

എന്നാല്‍ മുഖ്യമന്ത്രി ജയലളിത 74 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച് ഒരു വിശദീകരണവും ഉണ്ടായില്ല. ഏറെ ദുരൂഹതയുണര്‍ത്തുന്ന നടപടികളാണ് അപ്പോളോ ആശുപത്രിയുടെ ഭാഗത്തുനിന്ന് തൂടക്കം മുതലേ ഉണ്ടായത്.  സ്ഥിരീകരണമില്ലാത്ത പല വാര്‍ത്തകളും ആശുപത്രിയില്‍ നിന്നു പുറത്തു വന്നു. ജയലളിത സുഖംപ്രാപിച്ചു വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന്റെ പിറ്റേദിവസം, അവര്‍ മരുന്നുകളോടു പ്രതികരിക്കുന്നില്ല, എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നു. പിന്നീട് അവര്‍ സ്‌പീക്കര്‍ വഴി സംസാരിക്കാന്‍ തുടങ്ങിയെന്ന് അറിയിപ്പുണ്ടായി.

അങ്ങനെയുള്ള അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍, ചില രാഷ്ട്രീയ നേതാക്കളുമായി ജയ ചര്‍ച്ച നടത്തിയെന്നും, സുപ്രധാന തീരുമാനങ്ങള്‍ എടുത്തുവെന്നുതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. ജയലളിത സുഖം പ്രാപിച്ചുവരുന്നതായും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആശുപത്രിയില്‍നിന്ന് ഡിസ്ച്ചാര്‍ജ്ജ് വാങ്ങി പോകാമെന്നുമായിരുന്നു അപ്പോളോ ചെയര്‍മാന്‍ ഡോ പ്രതാപ് സി റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞത്.  പിന്നീട് പെട്ടെന്ന് ഹൃദ്രോഗം വന്ന് ഗുരുതരാവസ്ഥയിലായതായി അറിയിപ്പ് വന്നു. തുടര്‍ന്ന് ഡിസംമ്പര്‍ അഞ്ചിന് രാത്രി പതിനൊന്നരയോടെ മരണം സംഭവിച്ചുവെന്ന അറിയിപ്പുണ്ടായി.

മരണസമയത്തെക്കുറിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. അതിനും എത്രയോ നേരത്തെ മരിച്ചിട്ടാകാമെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.  പ്രമേഹരോഗിയായ ജയലളിതക്ക് തെറ്റായ മരുന്ന് നല്‍കി ഗുരുതരാവസ്ഥയിലായപ്പോഴാണ് ആശുപത്രിയിലെത്തിച്ചതെന്ന് അപ്പോളോയിൽ നിന്ന് തന്നെ വിവരം വെളിയിൽ ലഭിച്ചു.  ആശുപത്രിയിലെത്തിച്ചതിന്റെ തലേദിവസം ജയ ചെന്നൈയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുകയും വളരെ പ്രസന്നവദയായി കാണപ്പെടുകയും ചെയ്തു. പിന്നെ വളരെ പെട്ടെന്നെങ്ങനെയാണ് അവര്‍ ഗുരുതരാവസ്ഥയിലായത് എന്ന ചോദ്യം ഉയർന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button