KeralaLatest NewsNews

ലിനി എല്ലാവർക്കും മാലാഖയാണെങ്കിൽ എനിക്ക് ദൈവമാണെന്ന് പ്രതിഭ, ഒരുപാട് ഓർമ്മകൾ തന്നിട്ടാണ് ലിനി പോയതെന്ന് സജീഷ്

‘സജീഷ് ഏട്ടാ, അയാം ഓൾ മോസ്റ്റ് ഓൺ ദ വേ, നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ചു. അവനെ ഒന്ന് ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ച് ആകരുത്. പ്ലീസ്, വിത്ത് ലോട്ട്സ് ഓഫ് ലൗ’ – ഈ വാക്കുകൾ കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ഓടി വരുന്ന മുഖം സിസ്റ്റർ ലിനിയുടേതാണ്. നിപ്പ എന്ന മഹാമാരിയോട് പോരാടി ജീവൻ ത്യാഗം ചെയ്ത ലിനി മാലാഖ തന്നെയാണ്. ഈ വാക്കും ഈ കത്തും ഇന്നും ലിനിയുടെ ഭർത്താവ് സജീഷ് മയിൽപ്പീലി പോലെ സൂക്ഷിച്ചിട്ടുണ്ട്.

സജീഷിന്റെ വീട്ടിലേക്ക് ആദ്യം കയറുന്നവർ ആദ്യം കാണുന്നത് ലിനിയുടെ കൈപ്പടയിലെഴുതിയ ഈ കത്ത് തന്നെയാണ്. പ്രതിഭയും ആദ്യം കണ്ടത് ലിനിയുടെ ഈ കത്ത് തന്നെ. തൻ്റെ മനസ്സിൽ ഇന്നും ലിനിയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നു എന്ന് സജീഷ് കണ്ണീരോടെ പറയുന്നു. തന്റെ മക്കളെ പൊന്നുപോലെ നോക്കണം എന്നാണ് സജീഷിന് പ്രതിഭയോടും പറയാനുള്ളത്. ലിനിയുടെ ഓർമ എന്നും ഉണ്ടാകുമെന്ന് പറയുന്ന സജീഷ്, തനിക്ക് അവളെ മറക്കാനാകില്ലെന്നും വ്യക്തമാക്കുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ മത്സരിക്കാനെത്തിയതായിരുന്നു സജീഷ്. പ്രതിഭയ്ക്കും മൂന്ന് മക്കൾക്കും ഒപ്പമായിരുന്നു സജീഷ് എത്തിയത്.

‘ഒരുപാട് ഒരുപാട് ഓർമ്മകൾ തന്നിട്ടാണ് ലിനി പോയത്. അമ്മ സ്വർഗത്തിൽ പോയതെന്ന് മൂത്തമോൻ ഇളയവനോട് പറഞ്ഞുകൊടുക്കുമായിരുന്നു. സ്വർഗം എവിടെയാണെന്ന് അവൻ ചോദിക്കുമ്പോൾ ‘ആകാശത്തിനും മുകളിൽ ആണെന്ന്’ മൂത്തവൻ പറയും. വിമാനത്തിൽ പോയാൽ എത്താൻ പറ്റില്ലെന്നും അതിനും മുകളിലാണെന്നും അവൻ പറയും. അവളുടെ മൃതദേഹം നല്ല രീതിയിൽ സംസ്കരിക്കണം എന്നായിരുന്നു. ഇന്ന് ഞാൻ മനസിലാക്കുന്നത്, അവളുടെ മുഖം മക്കളെ കാണിക്കാതിരുന്നതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ ശരി. കാരണം, ലിനിയെ ആ മുഖത്തോടെ മക്കളും അമ്മയും കണ്ടിട്ടുണ്ടാകില്ല. ഓർമകളിൽ എപ്പോഴും ആ ചിരിച്ചുള്ള മുഖമാണുള്ളത്’, സജീഷ് പറയുന്നു. എല്ലാവരുടെയും മനസ്സിൽ ലിനി ഒരു മാലാഖയാണെങ്കിൽ തന്റെ മനസ്സിൽ ദൈവം തന്നെയാണെന്ന് പ്രതിഭ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. പ്രതിഭയുമായുള്ള വിവാഹം ഉറപ്പിച്ചിട്ട് ഏകദേശം ആറ് മാസത്തോളമായെന്ന് സജീഷ് പറയുന്നു. വളരെ വേഗം പ്രതിഭയുമായി കുട്ടികൾ പരിചയത്തിലായത് സന്തോഷം തോന്നിക്കുന്ന കാര്യമാണ്. പ്രതിഭ വിവാഹ മോചിതയാണ്. അവർക്ക് ഒരു മകളുണ്ട്. കൊയിലാണ്ടിക്കാരിയായ പ്രതിഭ അധ്യാപികയാണെന്ന് സജീഷ് പറയുന്നു. നാല് വർഷം മുമ്പ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സ് ആയി സേവനം അനുഷ്ടിക്കവെ നിപ ബാധിച്ചായിരുന്നു ലിനിയുടെ മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button