ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ സുരേഷ് ഗോപി. എലിസബത്ത് രാജ്ഞിയുടെ വേർപാടിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ സുരേഷ് ഗോപി, രാജ്ഞിയെ നേരിൽ കാണാനുള്ള അവസരം ഉണ്ടായതിനെ കുറിച്ചും വെളിപ്പെടുത്തി. 2017 ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ച് എലിസബത്ത് രാജ്ഞിയെ നേരിൽ കണ്ടുമുട്ടാനുള്ള അവസരമുണ്ടായെന്നും സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചു. എലിസബത്ത് രാജ്ഞിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.
എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. എലിസബത്ത് രാജ്ഞി എപ്പോഴും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ രാജ്യത്തിനും ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം നൽകിയ വ്യക്തിയാണ് എലിസബത്ത് രാജ്ഞിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്ഞിക്കൊപ്പമുള്ള ചിത്രങ്ങളും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2015-ലും 2018-ലും യുകെ സന്ദർശന വേളയിലാണ് പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
അതേസമയം, ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കുന്ന എലിസബത്ത് രാജ്ഞി ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. സ്‌കോട്ട്‌ലന്റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു രാജ്ഞി. സ്‌കോട്ട്ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലാണ് രാജ്ഞി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രാജ്ഞി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും എലിസബത്ത് രാജ്ഞിയോടൊപ്പം ബാൽമോർ കൊട്ടാരത്തിലുണ്ടായിരുന്നു.
Post Your Comments