Latest NewsKeralaNews

തെരുവു നായകൾക്കായി തീവ്ര വാക്‌സിൻ യജ്ഞം നടത്തും: എം ബി രാജേഷ്

തിരുവനന്തപുരം: നായകൾക്കായി തീവ്ര വാക്‌സിൻ യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് തലത്തിലും നഗരസഭകളിലും പ്രത്യേകം തയ്യാറാക്കിയ വാഹനം ഉൾപ്പെടെ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരുവ് നായ ശല്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: തിരുവനന്തപുരത്തിന്റെ നേട്ടങ്ങൾ വായിച്ചറിഞ്ഞിട്ടുളള ആരെങ്കിലും ഇത് കണ്ടാൽ നാണക്കേടാണ് : തിരുവനന്തപുരം മേയറോട് ഡോക്ടർ

പരമാവധി തെരുവ് നായകളെ വാക്‌സിനേഷന് വിധേയരാക്കും. നായക്കുഞ്ഞുങ്ങളെ പിടികൂടി ചെറുപ്രായത്തിൽ തന്നെ വാക്‌സിനേഷനും ABCയും നടത്താനും നടപടി സ്വീകരിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇതിനുള്ള പരിപാടി ആവിഷ്‌കരിക്കും. ഉന്നതതലയോഗം, കഴിഞ്ഞ മന്ത്രിതലയോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തി. തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സർക്കാരും ഏറ്റെടുക്കുന്നു. പക്ഷെ, ജനകീയമായ ഇടപെടലിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി പരിഹരിക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളും. അതേസമയം ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളും സമീപനവും വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ദീർഘകാല നടപടികൾ ആവിഷ്‌കരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും. കുടുംബശ്രീക്ക് എബിസി അനുമതി നൽകണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടും. പേ പിടിച്ച നായകളെ കൊല്ലാനും അനുമതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും പട്ടികൾക്കായി എബിസി (അനിമൽ ബെർത്ത് കൺട്രോൾ) സ്റ്റെറിലൈസേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. അൻപത് ദിവസത്തിനകം ഇവ തയ്യാറാക്കാൻ നടപടി സ്വീകരിക്കും. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിനകം സജ്ജമായ 30 അആഇ കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനം ആരംഭിക്കും. നിലവിൽ ചില ജില്ലാ പഞ്ചായത്തുകളും, കോർപറേഷനുകളും നടത്തുന്ന കേന്ദ്രങ്ങളുടെ പ്രവർത്തനം ഊർജിതപ്പെടുത്തും. എബിസി പ്രോഗ്രാമിന് വെറ്റിനറി സർവ്വകലാശാല പിജി വിദ്യാർത്ഥികളെയും ഫൈനൽ ഇയർ വിദ്യാർത്ഥികളെയും ഉപയോഗിക്കും. നായയെ പിടിക്കാൻ കൂടുതൽ പേർക്ക് പരിശീലനം നൽകും. ഇതിനായി കോവിഡ് സന്നദ്ധ സേനയിൽ നിന്ന് തത്പരരായ ആളുകൾക്ക് പരിശീലനം നൽകും. വെറ്റിനറി സർവ്വകലാശാലയാണ് ഇവർക്ക് പരിശീലനം നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

തെരുവ് നായകളെ പാർപ്പിച്ച് പരിപാലിക്കുന്നതിന് ഷെൽട്ടറുകൾ സാധ്യമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ആരംഭിക്കാനും ഉന്നത യോഗത്തിൽ തീരുമാനമായി. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ജനകീയ ഇടപെടലിലൂടെ കണ്ടെത്തും. തെരുവ് നായകളുടെ വൻകൂട്ടമുള്ള ഹോട്ട്‌സ്‌പോട്ടുകൾ നിർണയിച്ച് നിരന്തര ഇടപെടൽ നടത്തി നായശല്യം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും.

തെരുവ് നായകളിൽ ചിലതിന് ജനങ്ങൾ ഭക്ഷണം നൽകുന്നുണ്ട്. ഇവയെ വാക്‌സിനേഷന് വിധേയരാക്കാൻ ഭക്ഷണം നൽകുന്നവർ തന്നെ നേതൃത്വം നൽകണം. ഇങ്ങനെ വാക്‌സിനേഷന് എത്തിക്കുന്നവർക്ക് അഞ്ഞൂറ് രൂപ നൽകുന്ന പദ്ധതിക്ക് രൂപം നൽകും. എബിസി കേന്ദ്രങ്ങൾ തുടങ്ങാനായി പ്രൊജക്ടുകൾ വെക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തുക വകയിരുത്താൻ വാർഷിക പദ്ധതി ഭേദഗതി ചെയ്യാൻ അനുവാദം നൽകും.

എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗം വിളിച്ചുചേർക്കും. സെപ്റ്റംബർ 15നും 20നും ഇടയിൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണസമിതി യോഗം ചേർന്ന് തെരുവുനായ ശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ഈ യോഗത്തിൽ പ്രോജക്ട് ഭേദഗതിയും ആക്ഷൻ പ്ലാനും തീരുമാനിക്കും. മൃഗസംരക്ഷണം-ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, വിദഗ്ധർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ യോഗം ചേരണം. തദ്ദേശ സ്ഥാപന തലത്തിൽ ജനകീയ മോണിറ്ററിംഗ് സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും. ജില്ലാ ആസൂത്രണ സമിതികൾ ഇക്കാര്യം ഉറപ്പാക്കും.

സംസ്ഥാനത്തെ എല്ലാ വളർത്തു നായകൾക്കും 2022 ഒക്ടോബർ 30 നകം വാക്‌സിനേഷനും, ലൈസൻസും പൂർണമാക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി ആവശ്യമെങ്കിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. വളർത്തു നായകൾക്കുള്ള ലൈസൻസ് അപേക്ഷ ILGMS സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈൻ ആയി നൽകാൻ സംവിധാനമൊരുക്കും. അപേക്ഷിച്ച് 7 ദിവസത്തിനകം ലൈസൻസ്ലഭിക്കുന്ന വിധത്തിലാകും സംവിധാനം. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും പഞ്ചായത്ത്-നഗരകാര്യ ഡയറക്ടർമാരും ഈ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കും.

പരിസരം ശുചിയായി സൂക്ഷിക്കുന്നതും തെരുവ് നായകളുടെ കൂട്ടംകൂടൽ ഒഴിവാക്കാനുള്ള സുപ്രധാന നടപടിയാണ്. അതിനാൽ മാലിന്യം വലിച്ചെറിയുന്നത് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി നിർദേശിച്ചു. മാലിന്യ നീക്കത്തിനായും ജനകീയ ഇടപെടൽ നടത്തും. കോവിഡ് കാലത്തെ സന്നദ്ധ സംഘടനകളെ പുനരുജ്ജീവിപ്പിച്ച് ഇതിനായി ഉപയോഗിക്കും. തെരുവ് പട്ടികളെ ഇണക്കിയെടുക്കുന്നതിന് സന്നദ്ധ സംഘടനകളുടെയും, കൂട്ടായ്മകളുടെയും, വ്യാപാരികൾ ഉൾപ്പെടെയുള്ള ടൗൺ സംവിധാനങ്ങളുടെയും ബോധപൂർവമായ ശ്രമം ഉണ്ടാവണം. സെപ്റ്റംബർ 15മുതൽ ഇതിനായി വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷൻ, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാകും പ്രചാരണ പരിപാടികൾ. സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ചും വിപുലമായ പ്രചാരണം നടത്തും.

ഈ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ജില്ലാ ആസൂത്രണ സമിതി ഭാരവാഹികളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം നാളെ (സെപ്തംബർ 13) ന് 4.30 ന് ഓൺലൈനിൽ ചേരും.

മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം, നഗരകാര്യ ഡയറക്ടർ അരുൺ കെ വിജയൻ, തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അബ്ദുൾ നാസർ, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക്, മൃഗസംരക്ഷണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ, ഡയറക്ടർ കൗശികൻ തുടങ്ങിയവരും തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെ സംസ്ഥാനതല സംഘടനാ പ്രതിനിധികൾ, വെറ്റിനറി സർവകലാശാല, കാർഷിക സർവകലാശാല, ശുചിത്വമിഷൻ, തൊഴിലുറപ്പ് മിഷൻ, മെഡിക്കൽ വിദ്യാഭ്യാസം, തുടങ്ങിയ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Read Also: ഡിജിറ്റൽ ബാങ്കിംഗ് ഇനി കൂടുതൽ എളുപ്പം, ആദ്യ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി അവതരിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button