KeralaLatest NewsNews

നാടൊന്നായി ലഹരിക്കെതിരെ പ്രതിരോധം തീർക്കണം: ആഹ്വാനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കുമരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യം ആഗോള തലത്തിൽ തന്നെ നിലവിലുണ്ടെന്നും അതിനെതിരെ നാടാകെ അണിചേർന്നു പ്രതിരോധം തീർക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ലഹരി മരുന്നുകളുടെ ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെയും സാരമായി ബാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ഇനി വളരെ എളുപ്പം, ഇംപോർട്ട് ഓപ്ഷൻ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

അതിനെ പിൻപറ്റി നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ നാടിന്റെ സമാധാനാന്തരീക്ഷത്തെ തകർക്കുകയും യുവജനങ്ങളെ തെറ്റായ മാർഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ അമിത മദ്യപാനവും കഞ്ചാവ് പോലുള്ള ലഹരി പദാർത്ഥങ്ങളുമാണ് ഭീഷണി ഉയർത്തിയിരുന്നതെങ്കിൽ ഇന്ന് കൂടുതൽ മാരകമായ മയക്കു മരുന്നുകൾ വ്യാപകമാകുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തവും പഴുതുകൾ ഇല്ലാത്തതുമായ പ്രതിരോധ മാർഗം തീർക്കുന്നതിനായി ബഹുമുഖ കർമ്മ പദ്ധതി ഒക്ടോബർ രണ്ടിന്, ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓരോ വ്യക്തിയും ഓരോ കുടുംബവും അതിൽ പങ്കുചേരണം. സംഘടനകളും സാമൂഹ്യകൂട്ടായ്മകളും ഭേദചിന്തയില്ലാതെ ദൃഢനിശ്ചയത്തോടെ ഊർജ്ജസ്വലമായ പ്രതിരോധമുയർത്തുന്നതിനും ക്യാംപെയിനിൽ അണിചേരുന്നതിനും എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതികൾ പ്രവർത്തിക്കും. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് മറ്റുമന്ത്രിമാരെയും ഉൾപ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികളിൽ യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻറ്സ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സിനിമ, സീരിയൽ, സ്പോർട്സ് മേഖലയിലെ പ്രമുഖർ തുടങ്ങിയവർ ക്യാമ്പയിനു പിന്തുണ നൽകും. നവംബർ ഒന്നിനു സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ബസ് സ്റ്റാന്റ്, റെയിൽവേസ്റ്റേഷൻ, ലൈബ്രറി, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button