Latest NewsCricketNewsSports

ഡെത്ത് ബൗളിംഗ് വീണ്ടും ചതിച്ചു: അടി വാങ്ങിക്കൂട്ടി ഇന്ത്യൻ ബൗളർമാർ

മൊഹാലി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റ് ജയം. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസീസ് 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 30 പന്തില്‍ 61 റണ്‍സ് നേടിയ കാമറോണ്‍ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മാത്യു വെയ്ഡ് (45*) വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

മത്സരത്തിൽ സൂപ്പർ പേസർ ജസ്‌‌പ്രീത് ബുമ്രയുടെ അഭാവം ഇന്ത്യ വീണ്ടും അറിഞ്ഞു. ഡെത്ത് ബൗളിംഗിൽ ഇന്ത്യൻ ബൗളർമാരെ ഓസ്ട്രേലിയ ശരിക്കും പഞ്ഞിക്കിട്ടു. ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്‍റെ അവസാന നാലോവര്‍ വരെ മത്സരം ഇന്ത്യയുടെ കൈകളിലായിരുന്നു. കാമറൂണ്‍ ഗ്രീനിന്‍റെ വെടിക്കെട്ടിന് ശേഷം ഉമേഷ് യാദവിന്‍റെയും അക്സര്‍ പട്ടേലിന്‍റെയും ബൗളിംഗ് മികവില്‍ ഓസീസിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ട ഇന്ത്യ വിജയം ഉറപ്പിച്ചതായിരുന്നു.

അവസാന നാലോവറില്‍ ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 55 റണ്‍സ്. എന്നാല്‍, ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ മാത്യു വെയ്ഡും ടിം ഡേവിഡും ചേര്‍ന്ന് 15 റണ്‍സ് അടിച്ചെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പതിനെട്ടാം ഓവറോടെ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതി. ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റായ ഹര്‍ഷല്‍ പതിനെട്ടാം ഓവറില്‍ വഴങ്ങിയത് 22 റണ്‍സ്. ഇതോടെ, അവസാന രണ്ടോവറില്‍ ഓസീസ് ലക്ഷ്യം 18 റണ്‍സായി കുറഞ്ഞു.

ഭുവി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ഓസീസ് 16 റണ്‍സ് കൂടി നേടി. ഇതോടെ, അവസാന ഓവറിലെ ലക്ഷ്യം ഓസീസ് രണ്ട് റണ്‍സാക്കി ചുരുക്കി. ചാഹല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ടിം ഡേവിഡ് പുറത്തായെങ്കിലും രണ്ടാം പന്ത് ബൗണ്ടറി കടത്തി പാറ്റ് കമിന്‍സ് അനായാസം ഓസീസിനെ ജയത്തിലെത്തിച്ചു.

Read Also:- ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഈന്തപ്പഴം!

ഇന്ത്യന്‍ ബൗളര്‍മാരില്‍ നാലോവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേല്‍ മാത്രമാണ് തിളങ്ങിയത്. നാലോവറില്‍ 52 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ കുമാര്‍ തീര്‍ത്തും നിറം മങ്ങിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 49 റണ്‍സും യുസ്‌വേന്ദ്ര ചാഹല്‍ 3.2 ഓവറില്‍ 42 റണ്‍സും ഹര്‍ദ്ദിക് പാണ്ഡ്യ രണ്ടോവറില്‍ 22 റണ്‍സും വഴങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button