ThiruvananthapuramKeralaNattuvarthaLatest NewsNews

‘ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം’: കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിൽ വെച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് എംഡി ബിജു പ്രഭാകര്‍. ഒരിക്കലും നീതീകരിക്കാനാകാത്ത സംഭവമാണ് ഉണ്ടായതെന്നും ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നമെന്നും ബിജു പ്രഭാകർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തെറ്റുകള്‍ തിരുത്തപ്പെട്ടില്ലെങ്കില്‍ ഈ സ്ഥാപനത്തില്‍ നിന്നും അത്തരത്തിലുള്ളവരെ നിലവിലുള്ള പുറത്താക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബിജു പ്രഭാകറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

തികച്ചും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022 ല്‍ കെഎസ്ആര്‍ടിസി കാട്ടാക്കട യൂണിറ്റില്‍ ഉണ്ടായത്. പ്രസ്തുത സംഭവത്തില്‍ അതീവമായി ഖേദിക്കുന്നു. ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെഎസ്ആര്‍ടിസി എന്ന മഹാ പ്രസ്ഥാനത്തില്‍.

ഈ പാനീയങ്ങൾ കുടിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

കുറേയേറെ വിഷയങ്ങള്‍ സാമ്പത്തികം, ഭരണം, സര്‍വീസ് ഓപ്പറേഷന്‍, മെയിന്റനന്‍സ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം. തുടങ്ങിയ മേഖലകളില്‍ കാലങ്ങളായി നിലനിന്ന് പോന്നിരുന്നു. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്‍സഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്.

ഇത്തരത്തില്‍ ഒരു വൈഷമ്യം ആ പെണ്‍കുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്നതില്‍ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം എന്ന് ഏവരും മനസ്സിലാക്കണം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല. ഇതുതന്നെയാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെയും ഗവണ്‍മെന്റിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

മകളുടെ മുൻപിൽ പിതാവിനെ മർദ്ദിച്ച സംഭവം : കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ്

ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികള്‍ ഈ അടുത്ത കാലത്തായി തീരെയും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവത്തെ ഞാന്‍ അതീവ ഗൗരവത്തോടെ കാണുന്നു. വിഷയം ശരിയായ ദിശയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുന്നു. കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം വരുന്ന നല്ലവരായ ജീവനക്കാരുണ്ട് എന്നുള്ള യാഥാര്‍ത്ഥ്യബോധം ഉണ്ടാകേണ്ടതാണ്.

എന്നാല്‍ ഏത് സ്ഥാപനത്തിലും വളരെ ചുരുക്കം ചില പ്രശ്‌നക്കാര്‍ ഉണ്ടായേക്കാം, അവരെ തിരുത്തുവാനായി പരമാവധി ശ്രമിക്കുന്നുണ്ട്, തിരുത്തപ്പെട്ടില്ലെങ്കില്‍ ഈ സ്ഥാപനത്തില്‍ നിന്നും അത്തരത്തിലുള്ളവരെ നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി പുറത്താക്കുക തന്നെ ചെയ്യും എന്നതില്‍ യാതൊരു സംശയവും വേണ്ട. ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെഎസ്ആര്‍ടിസിക്കും അതിലെ ജീവനക്കാര്‍ക്കും നിങ്ങള്‍ നാളിതുവരെ നല്‍കിവന്നിരുന്ന സ്‌നേഹവും സഹകരണവും ആത്മാര്‍ത്ഥതയും തുടര്‍ന്നും ഉണ്ടാകണമെന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്ഥിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button