KeralaLatest NewsNews

ഓരോ മെഡിക്കൽ കോളേജും ലഹരിമുക്ത ക്യാമ്പസാകണം: ആരോഗ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ മെഡിക്കൽ കോളേജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് ക്യാമ്പസും ആശുപത്രിയും ഒരേ ക്യാമ്പസിലായതിനാൽ പൊതുജനങ്ങളുടെ സമ്പർക്കം വളരെ കൂടുതലാണ്. ലഹരി മുക്ത പ്രവർത്തനങ്ങൾക്ക് മെഡിക്കൽ വിദ്യാർത്ഥികൾ നേതൃത്വം നൽകണം. വിദ്യാർത്ഥി സംഘടനകളുമായും ആശയവിനിമയം നടത്തണം. യൂണിവേഴ്‌സിറ്റി കൗൺസിലർമാരെ അംബാസഡർമാരായി ചുമതലപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നടത്തിവരുന്ന ലഹരി വിമുക്ത പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ തലക്ക് ക്ഷതമേറ്റ് അബോധാവസ്ഥയിൽ വിജനമായ റോഡിൽ കണ്ടെത്തി

ലഹരി വിമുക്ത ക്യാമ്പസാക്കാൻ വളരെ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണം. എല്ലാ ക്യാമ്പസുകളിലും ആശുപത്രികളിലും അവബോധ ബോർഡുകളുണ്ടാകണം. ലഹരിയ്ക്കടിമയാകാൻ ഇടയാകുന്ന വിദ്യാർത്ഥികളെ മോചിതരാക്കാൻ മതിയായ ഇടപെടലുകൾ നടത്തണം. വിദ്യാർത്ഥികൾ നമ്മുടെ മക്കളാണ്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കി ഇടപെടലുണ്ടാകണം. മാതാപിതാക്കളുമായി ഇടയ്ക്കിടയ്ക്ക് ആശയ വിനിമയം നടത്തണം. അവരെക്കൂടി ഉൾക്കൊള്ളിച്ച് കാമ്പയിൻ നടത്താനും മന്ത്രി നിർദേശം നൽകി.

ഓരോ സ്ഥാപനത്തിനും ലഹരിമുക്ത പ്രവർത്തനങ്ങൾക്കായി ആക്ഷൻ പ്ലാൻ ഉണ്ടാക്കണം. മെഡിക്കൽ കോളേജിന്റെ പ്രൊമോഷനായി ലഹരി മുക്ത ക്യാമ്പസെന്ന് പറയാൻ കഴിയണം. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടലും പിന്തുണയുമുണ്ടാകും. പോലീസ്, എക്‌സൈസ് എന്നീ വിഭാഗങ്ങളുടെ രഹസ്യ സ്‌ക്വാഡ് ആവശ്യമാണെങ്കിൽ അതും ലഭ്യമാക്കും. സാമൂഹ്യ പിന്തുണകൂടി ഉറപ്പ് വരുത്തണം. നല്ല പ്രവർത്തനം കാഴ്ചവച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകൾ നടത്തിവരുന്ന ലഹരി മുക്ത പ്രവർത്തനങ്ങൾ പങ്കുവച്ചു. പഠനത്തോടൊപ്പം വലിയ ലഹരിമുക്ത പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജുകൾ നടത്തി വരുന്നത്. ലഹരിമുക്ത അവബോധ പ്രവർത്തനങ്ങൾ, ക്ലാസുകൾ, ഫ്‌ളാഷ് മോബ്, ലഹരിവിരുദ്ധ സംഗീത നൃത്തശിൽപം, പോസ്റ്റർ മത്സരം, ലഹരിവിരുദ്ധ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിച്ചു വരുന്നു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ആരോഗ്യ സർവകലാശാല രജിസ്ട്രാർ, ഡീൻ, മെഡിക്കൽ, ദന്തൽ, ഫാർമസി കൗൺസിലുകളുടെ രജിസ്ട്രാർമാർ, ആയുഷ് ഉദ്യോഗസ്ഥർ, സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read Also: ബലാത്സംഗം ചെയ്യുന്നവരെ മോദി പിന്തുണയ്ക്കുന്നു: ബില്‍ക്കിസ് ബാനോ കേസില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button