എറണാകുളം: മുന്നാക്ക സംവരണത്തിലെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിധി സംവരണ തത്വം അട്ടിമറിക്കും എന്ന വാദം തെറ്റാണെന്നും ഏറെ നാളത്തെ പോരാട്ടത്തിന്‍റെ വിജയമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
സംവരണക്കാരിലെ സമ്പന്നരുടെ തട്ടിപ്പ് ഇതോടെ ഇല്ലാതാകുമെന്നും മറ്റു വിഷയങ്ങളിലൊന്നും പ്രതികരിക്കാനില്ലെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജികളിൽ അഞ്ചംഗ ഭരണഘടന ബഞ്ചിൽ നിന്ന് നാലു വിധിപ്രസ്താവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ.ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരെ സഹായിക്കാനുള്ള അവകാശവും സർക്കാരിനുണ്ട്. അതിനാൽ, ഇത് ഭരണഘടന തത്വങങ്ങൾക്ക് വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. നിലവിലെ സംവരണം കിട്ടാത്തവർക്കാണ് പത്തു ശതമാനം സംവരണം. അതിനാൽ അമ്പതു ശതാനത്തിനു മുകളിൽ സംവരണം ഏർപ്പെടുത്തിയത് ഇന്ദ്ര സാഹ്നി കേസിലെ വിധിക്ക് എതിരല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി. നിലവിൽ സംവരണം ഉള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു. ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ സംവരണം പാടുള്ളു എന്ന് പറയാനാകില്ലെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി നിരീക്ഷിച്ചു.
Post Your Comments