KeralaLatest NewsNews

കെ സുധാകരന് നാക്ക് പിഴ അല്ല ബുദ്ധി പിഴ: പരിഹാസവുമായി ഇ പി ജയരാജൻ

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ പരിഹാസവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുധാകരന് നാക്ക് പിഴ അല്ല ബുദ്ധി പിഴയാണെന്ന് ഓരോ പ്രസ്താവനകളിലൂടെയും വ്യക്തമാവുകയാണെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.

Read Also: മയക്കുമരുന്നിനെതിരായി ഗോൾ ചലഞ്ചിന് തുടക്കമായി: എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

സുുധാകരൻ ആർഎസ്എസുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഒരു കോൺഗ്രസ് നേതാവാണ്. ആർഎസ്എസ്സിന്റെ താത്പര്യങ്ങൾ കോൺഗ്രസിലൂടെ നടപ്പാക്കി കൊടുക്കുക, ആർഎസ്എസിനെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങളിലൂടെ കോൺഗ്രസിനെ നയിക്കുക എന്നതാണ് സുധാകരൻ ചെയ്യുന്നത്. തന്നെ വെടിവെക്കാൻ ആർഎസ്എസുകാരായ വിക്രംചാലിൽ ശശി, ദിനേശൻ എന്നീ ക്രിമിനലുകളെയാണ് സുധാകരൻ ഏർപ്പാടാക്കിയത്. പിന്നീട് ശശി ശിവസേനയുടെ സ്ഥാനാർത്ഥിയായി തലശ്ശേരിയിൽ രംഗത്ത് വന്നത് നമ്മൾ കണ്ടു. കോൺഗ്രസ് ഡിസിസി പ്രസിഡന്റായി സുധാകരൻ പ്രവർത്തിക്കുമ്പോഴാണ് കണ്ണൂരിലെ കോൺഗ്രസ് ഓഫീസിൽ ബോംബ് നിർമ്മാണം നടത്തുന്നത്. നിർമ്മിച്ച ബോംബുകളും ഗുണനിലവാരവും കോൺഗ്രസ് ഡിസിസി ഓഫീസിൽ ബോംബ് നിർമ്മിക്കുന്നവന്റെ പടവും, കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളുമെല്ലാം ഇന്ത്യ റ്റുഡേ പത്രം പ്രസിദ്ധീകരിച്ചത് എല്ലാവരും ഓർക്കുന്നുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി, ആർഎസ്എസ് നേതാക്കളുടെ നിത്യ സന്ദർശകനാണ് സുധാകരൻ. ഒരിക്കൽ അമിത് ഷായെ കാണാൻ സുധാകരൻ ചെന്നൈയിൽ എത്തി. ഇത് കോൺഗ്രസിലെ ചില നേതാക്കൾ മണത്തറിയുകയും സുധാകരനെ ചെന്നൈയിൽ നിന്ന് തിരിച്ചയക്കുകയുമാണുണ്ടായത്. താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കോൺഗ്രസിന് അകത്ത് നിന്ന് നടപ്പാക്കാൻ സുധാകരൻ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാം. മേനി പറഞ്ഞ് താൻ വീരശൂരപരാക്രമിയാണ് എന്ന് ധരിപ്പിച്ച് ക്രിമിനൽ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ് സുധാകരൻ ചെയ്തുവന്നിട്ടുള്ളത്. നാൽപ്പാടി വാസുവിനെ വെടിവെച്ചുകൊന്ന കേസിൽ ഒളിവിൽ പോയ സുധാകരനെ ഒളിവിൽ പാർപ്പിച്ചതും സഹായങ്ങൾ ചെയ്തതും ആർഎസ്എസ്സുകാരായിരുന്നു. കോൺഗ്രസ് പ്രവർത്തകരെക്കാളും ആർഎസ്എസ്സിനെ വിശ്വസിക്കുകയും കോൺഗ്രസിനെ തന്നെ ആർഎസ്എസ് ആക്കാനും നല്ല ശ്രമങ്ങളാണ് സുധാകരൻ നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന് മറയാക്കാൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ പോലും ഉപയോഗിക്കുന്നു. കെ. സുരേന്ദ്രൻ പറഞ്ഞതനുസരിച്ച് സുധാകരനെ നന്നായിട്ട് അറിയുന്നത് സുരേന്ദ്രനാണ്. സുധാകരന്റെ മനസ്സ് ആർ.എസ്എസ് മനസ്സാണ് എന്ന് സുരേന്ദ്രന് അറിയാവുന്ന പോലെ മറ്റാർക്കും അറിയില്ല. ആർ.എസ്.എസ്സുമായുളള തന്റെ പഴയ ബന്ധങ്ങളും പുതിയ ബന്ധങ്ങളും വെളിപ്പെടുത്തി സംഘപരിവാറിന്റെ പ്രശംസക്കായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സുധാകരൻ.ഇപ്പോൾ സുധാകരൻ നടത്തിക്കൊണ്ടിരിക്കുന്ന ഒരോ പ്രസ്താവനകളിലൂടെയും പിഴവ് നാക്കിനല്ല ബുദ്ധിക്കാണ് എന്ന് വെളിപ്പെടുകയാണെന്ന് ഇ പി ജയരാജൻ അറിയിച്ചു.

യുഡിഎഫ് മുന്നണിയിലുള്ള മുസ്ലിം ലീഗ് നിഷ്‌ക്രിയമാവുകയാണ്. മുസ്ലിം ലീഗിന്റെ നേതാക്കൾ ചിന്തിക്കേണ്ട കാര്യം നിങ്ങളുടെ ഈ നിഷ്‌ക്രിയത്വം ആർക്കാണ് ഗുണം ചെയ്യുക എന്നാണ്. മതനിരപേക്ഷതയെ കാത്തുസൂക്ഷിക്കാൻ, ശക്തിപ്പെടുത്താൻ, ആർഎസ്എസ് സംഘപരിവാർ ശക്തികൾക്കെതിരെ ജനങ്ങൾ ആകെ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിനാൽ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ ആർഎസ്എസ് ആലയിൽ കുരുങ്ങിയ യുഡിഎഫിന് ഒരു തിരിച്ചുവരവ് ഇല്ല എന്ന് മനസ്സിലാക്കുന്നത് ഉചിതമാണ്. ആർഎസ്എസ്, ബിജെപി കൗശലമാണ് സുധാകരനിലൂടെ നടപ്പാക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഒരോ ദിവസവും തകരുന്ന കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചാടുന്ന നേതാക്കളുടെ പട്ടികയിലേക്ക് താമസംദിനാ സുധാകരനും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പ്രീമിയം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ, ബ്യൂട്ടി ടെക് സ്റ്റോറുകൾ ആരംഭിക്കാനൊരുങ്ങി ടാറ്റ

shortlink

Related Articles

Post Your Comments

Related Articles


Back to top button