KeralaLatest NewsNews

നിഷിനെ ഭിന്നശേഷി മേഖലയിലെ സർവകലാശാലയാക്കി മാറ്റും: ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനെ (നിഷ്) ഭിന്നശേഷി മേഖലയിലെ സവിശേഷ സ്വഭാവത്തോടെയുള്ള സർവകലാശാലയാക്കി മാറ്റുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഭിന്നശേഷി മേഖലയിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇതര സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നെറ്റ്‌വർക്ക് രൂപീകരിക്കുമെന്നും ഇതുവഴി ഭിന്നശേഷി പുനരധിവാസ മേഖലയിൽ കേരളം രാജ്യത്തിന് മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. നിഷിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Read Also: എല്ലാവരെയും പിന്തുടരുന്ന ഇഡി പിണറായിയുടെ പിന്നാലെ വരുന്നില്ല: ബിജെപി-സിപിഎം അവിശുദ്ധ സഖ്യം മൂലമെന്ന് കെ സുധാകരൻ

കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന്റെ കാലത്ത് ഏറ്റവും മികച്ച അസിസ്റ്റിവ് ടെക്‌നോളജിയുള്ള ഉപകരണങ്ങൾ ലഭ്യമാക്കി ശാരീരിക പരിമിതികളെ മറികടക്കാൻ ഭിന്നശേഷി സഹോദരങ്ങളെ പ്രാപ്തരാക്കണം. കേൾവിയുടേയും സംസാരശേഷിയുടേയും പരിമിതി നേരിടുന്നവർക്കായി പ്രവർത്തിച്ചിരുന്ന നിഷ് ഇന്ന് ആശയഗ്രഹണത്തിന്റെയും ആശയവിനിമയത്തിന്റെയും പരിമിതി നേരിടുന്ന എല്ലാവർക്കും പിന്തുണ നൽകാൻ കഴിയുന്ന സ്ഥാപനമായി വളർന്നിരിക്കുന്നു. ഓട്ടിസം ബാധിച്ചവർക്കടക്കം ഏറ്റവും ശാസ്ത്രീയമായ പരിശീലനമാണ് നിഷ് നൽകുന്നത്. ദേശീയ, അന്തർദേശീയ നിലയിൽ സെന്റർ ഓഫ് എക്‌സലൻസായി വളരാനുള്ള നിഷിന്റെ ശേഷിയെ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിക്കാരോടുള്ള സമീപന രീതിയിൽ അവബോധാത്മകമായ മാറ്റമുണ്ടാകണം. ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും ഭിന്നശേഷി സഹോദരങ്ങൾക്കു സ്വാശ്രയ ബോധത്തോടെയും സ്വയംപര്യാപതതയോടെയും കടന്നുവരാനുള്ള സാഹചര്യമുണ്ടാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്. സർക്കാർ ഓഫിസുകളും തദ്ദേശ സ്ഥാപനങ്ങളും കലാലയങ്ങളും വിദ്യാലയങ്ങളും പൊതുഇടങ്ങളും ഗതാഗത സംവിധാനങ്ങളുമെല്ലാം പൂർണ ഭിന്നശേഷി സൗഹൃദമാക്കിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നിഷിന്റെ 25 വർഷത്തെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിപാദിക്കുന്ന സ്മരണികയും വിവിധ വിഷയങ്ങളിൽ നിഷ് തയാറാക്കിയ പുസ്തകങ്ങളും മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. നിഷിലെ മുൻകാല ഉദ്യോഗസ്ഥർ, ജീവനക്കാർ, വിദ്യാർഥികളിൽ ഉന്നത വിജയം നേടിയവർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

നിഷിലെ മാരിഗോൾഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൗൺസിലർ ബി നാജ, സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ ജയ ഡാളി, നിഷ് എക്‌സിക്യൂട്ടിവ് ഡയറക്ടർ എം അഞ്ജന, നിഷിന്റെ ആദ്യ ഓണററി ഡയറക്ടർ ജി വിജയരാഘവൻ, മുൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ കെ എൻ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.

Read Also: മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവം, എറണാകുളം എംജി റോഡിലെ ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button