KeralaLatest News

ഇ പി ജയരാജൻ രാജിക്ക്? സന്നദ്ധത അറിയിച്ചു, വെളളിയാഴ്ചത്തെ സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കില്ല

കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാജി സന്നദ്ധത അറിയിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇപി പദവികൾ ഒഴിഞ്ഞേക്കുമെന്നാണ് വിവരം. എൽഡിഎഫ് കൺവീനർ പദവിയിൽ നിന്ന് ഉൾപ്പെടെ രാജിവച്ചേക്കും. വെള്ളിയാഴ്ച ചേരാനിരിക്കുന്ന സിപിഐഎം സെക്രട്ടറിയേറ്റിലും ഇപി പങ്കെടുക്കില്ല. അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇപിയുടെ നീക്കം.

കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നായിരുന്നു പി ജയരാജന്‍ പ്രതികരിച്ചത്. ആരോപണം നിഷേധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപി ജയരാജന് എതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇന്ന് ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തേക്കും. ഇന്നും മറ്റന്നാളുമാണ് പൊളിറ്റ്ബ്യൂറോ യോഗം ചേരുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച യോഗമായതിനാല്‍ ജയരാജന്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെയുള്ള പരാതികളില്‍ പിബിയാണ് നടപടി സ്വീകരിക്കേണ്ടത് എന്നിരിക്കെ വിഷയം പരിശോധനയ്ക്ക് എടുക്കാന്‍ തന്നെയാണ് സാധ്യത.

ഇ പി ജയരാജന്റെ മകന്‍ ജയ്‌സണും സുഹൃത്തും ചേര്‍ന്ന് ആണ് റിസോർട്ട് രൂപീകരിച്ചത്. 2014-ല്‍ രൂപീകരിച്ച കമ്പനിയില്‍ ഇ പി ജയരാജന്റെ ഭാര്യയും ഡയറക്ടറാണ്. കഴിഞ്ഞവര്‍ഷമാണ് ജയരാജന്റെ ഭാര്യ ഇന്ദിര ഡയറക്ടറായത്. സിപിഐഎം സഹയാത്രികനായ കെ പി രമേഷ് കുമാറും ജയ്‌സണ് ഒപ്പം തുടക്കം മുതല്‍ തന്നെ കമ്പനിയുടെ പങ്കാളിയാണെന്നും പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ കമ്പനിയില്‍ 11 ഡയറക്ടര്‍മാരാണുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button