KeralaLatest News

നാല് ലക്ഷത്തില്‍ അധികം രൂപ വാടകക്കുടിശിക, സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് പൂട്ടി നഗരസഭ

പുനലൂര്‍ : നഗരസഭയുടെ ചെമ്മന്തൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിപിഎം ചെമ്മന്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ്, നാല് ലക്ഷത്തില്‍പരം രൂപ വാടക കുടിശിക വരുത്തിയതിനാല്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു നഗരസഭാ റവന്യു വിഭാഗം പൂട്ടി സീല്‍ ചെയ്തു. വര്‍ഷങ്ങളായി നഗരസഭയ്ക്കു വാടക അടയ്ക്കാത്ത സിപിഎം പാര്‍ട്ടി ഓഫീസിന്റെ കാര്യത്തില്‍ നടപടിയെടുക്കാതെ ഏതാനും മാസങ്ങളായി കുടിശിക വരുത്തിയ മറ്റുള്ളവരുടെ കടമുറി പൂട്ടാന്‍ നഗരസഭ റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തടയുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഏറെ നേരം കൗണ്‍സിലര്‍മാരും നഗരസഭാ ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരസഭാ കെട്ടിടങ്ങളില്‍ വാടകക്കുടിശിക വരുത്തിയ കട മുറികള്‍ ഉദ്യോഗസ്ഥര്‍ പൂട്ടിവരികയായിരുന്നു. കഴിഞ്ഞ ദിവസം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കുടിശിക വരുത്തിയ കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. ഈ വിവരം അറിഞ്ഞ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തടയാന്‍ തയാറായി എത്തിയിരുന്നു. ഉദ്യോഗസ്ഥ സംഘം മറ്റു കടമുറികളുടെ ഉടമകളെ ഇറക്കി മുറികള്‍ പൂട്ടാന്‍ ആരംഭിച്ചതോടെ നഗരസഭാ പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞു. 194 മാസത്തെ വാടകക്കുടിശിക വരുത്തിയ സിപിഎം പാര്‍ട്ടി ഓഫീസ് പൂട്ടിയ ശേഷം മാത്രമേ മറ്റു മുറികള്‍ പൂട്ടാന്‍ പറ്റുള്ളൂ എന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതോടെ ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന 2 മുറികളും അടച്ചു പൂട്ടി സീല്‍ ചെയ്തു.

യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജി. ജയപ്രകാശ്, കൗണ്‍സിലര്‍മാരായ ബിജു.കെ, റഷീദ് കുട്ടി, ബിപിന്‍ കുമാര്‍, ഷെമി അസീസ്, കോണ്‍ഗ്രസ് ഭാരവാഹികളായ സൈജു വര്‍ഗീസ്, വിളയില്‍ സഫീര്‍, ഒമേഗ രാജന്‍ ഭരണിക്കാവ് രാജീവ് എന്നിവരാണു പ്രതിഷേധവുമായി രംഗത്തെത്തിയത്.പതിറ്റാണ്ടുകളായി സിപിഎം നേതൃത്വത്തില്‍ ഭരണം നടത്തുന്ന നഗരസഭയില്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ് പൂട്ടിയത് സിപിഎം നേതൃത്വത്തിനു കനത്ത ക്ഷീണമായി. രണ്ടാഴ്ച മുന്‍പ് എന്‍എസ്‌എസ് യൂണിയന്റെ പ്രസിഡന്റ് കൂടിയായ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ പുനലൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കവെ നഗരസഭയില്‍ കടമുറികള്‍ ഒഴിപ്പിക്കുന്നതില്‍ നഗരസഭാ സെക്രട്ടറി വിവേചനം കാണിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചെമ്മന്തൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലെ സിപിഎം പാര്‍ട്ടി ഓഫിസ് പൂട്ടിയത് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തില്‍ ആഴ്ത്തിയതിനാല്‍ ആണെന്നാണ് നഗരസഭ ആക്ടിങ് ചെയര്‍മാന്‍ വി.പി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. കുടിശിക വരുത്തിയിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും കുടിശിക പിരിക്കുവാനും വന്‍ കുടിശിക ഉള്ള സ്ഥാപനങ്ങള്‍ പൂട്ടുന്നതിനും നോട്ടിസ് നല്‍കി വരികയാണെന്നും രണ്ടു തരത്തിലാണ് മുറികള്‍ നല്‍കിയിരിക്കുന്നതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

 

shortlink

Post Your Comments


Back to top button