Latest NewsNewsIndia

റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തേണ്ടെന്ന് തീരുമാനിച്ച തെലങ്കാന സർക്കാരിന് തിരിച്ചടി

ഹൈദരാബാദ്: കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ച് പൂർണതോതിൽത്തന്നെ റിപ്പബ്ലിക് ദിനപരേഡ് സംഘടിപ്പിക്കണമെന്ന് തെലങ്കാന സർക്കാരിന് കർശന നിർദേശം നൽകി തെലങ്കാന ഹൈക്കോടതി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഈ നിർദേശമുള്ളത്. പരേഡും ഗാർഡ് ഓഫ് ഓണറും അടക്കം റിപ്പബ്ലിക് ദിനപരിപാടിയിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തേണ്ടതില്ലെന്ന തെലങ്കാന സർക്കാരിന്റെ തീരുമാനത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി.

നേരത്തേ രാജ്ഭവനിൽ പതാകയുയർത്തൽ ചടങ്ങ് മാത്രം നടത്തുമെന്നും മുഖ്യമന്ത്രിയുടെ വീട്ടിൽ ചെറുപരിപാടികൾ മാത്രമേ സംഘടിപ്പിക്കൂ എന്നുമായിരുന്നു സംസ്ഥാനസർക്കാർ അറിയിച്ചിരുന്നത്. പരിപാടി നടത്തുന്നുണ്ടോ ഇല്ലയോ എന്നതിൽ അറിയിപ്പെങ്കിലും തരണമെന്നാവശ്യപ്പെട്ട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ നേരത്തേ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്ത് നൽകിയിരുന്നു. ഇതിന് ഔദ്യോഗികമായി മറുപടിയൊന്നും ലഭിച്ചിരുന്നില്ല.

സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്‍സിലാണ് സാധാരണ തെലങ്കാനയിൽ റിപ്പബ്ലിക് ദിന പരിപാടികൾ നടക്കാറ്. എന്നാൽ കഴിഞ്ഞ തവണയും കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സർക്കാർ റിപ്പബ്ലിക് ദിനപരിപാടികൾ വെട്ടിച്ചുരുക്കിയിരുന്നു. അതേസമയം, രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാവിലെ ഒൻപതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിക്കും. പത്ത് മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിന് മുന്നോടിയായി സ്ഥലത്തെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button