KeralaLatest News

മലയോര സമരത്തിനിടെ താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച സംഭവം: കേസ് ഡയറി കാണാനില്ല

കോഴിക്കോട്: കസ്തൂരിരംഗൻ സമരത്തിനിടെ താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസിൽ അന്വേഷണ റിപ്പോർട്ട് കാണാനില്ല. താമരശ്ശരി പൊലീസ് സ്റ്റേഷനിലും ഡി വൈ എസ് പി ഓഫീസിലും സൂക്ഷിച്ച ഡയറിയാണ് വിചാരണ നടക്കുന്നതിനിടെ കാണാതായത്. 2013 ൽ നടന്ന മലയോര ഹർത്താലിനിടെയാണ് താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമിച്ച് സർക്കാർ ഫയലുകളടക്കം കത്തിച്ചത്.

കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട നടപ്പാക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അക്രമം അഴിച്ചുവിട്ടത്. നിലവിൽ കോഴിക്കോട് സ്‍പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ സാക്ഷി വിസ്താരം നടക്കുകയാണ്. ഇതോടെ അട്ടിമറി സംശയവും ഉയർന്നിരിക്കുകയാണ്. ഓരോ ദിവസത്തെയും കേസന്വേഷണവിവരങ്ങളും റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുന്ന പ്രധാനരേഖയാണ്‌ കേസ്‌ ഡയറി.കേസ്‌ ഡയറി ഇല്ലാതായതോടെ അന്വേഷണോദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍ അഭിഭാഷകര്‍, പ്രോസിക്യൂഷന്‍ സാക്ഷികൾ എന്നിവര്‍ മൊഴിനല്‍കാന്‍ പ്രയാസപ്പെടുന്ന സ്ഥിതിയുണ്ട്‌.

ഇതോടെ കോടതിയില്‍ താമരശ്ശേരിപോലീസ്‌ നല്‍കിയ കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടെയും പകര്‍പ്പാവശ്യപ്പെട്ട്‌ അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ മാറാട്‌ കോടതിയില്‍ അപേക്ഷ നല്‍കി. കേസിന്റെ നടത്തിപ്പിനാവശ്യമായ ഫയലുകഠം കൈവശമില്ലെന്നും കോടതിരേഖകളുടെ പകര്‍പ്പ്‌ വേണമെന്നും കാണിച്ചാണ്‌ അപേക്ഷ. തുടക്കത്തില്‍ കേസന്വേഷണം നടത്തിയ ഡിവൈ.എസ്‌.പി. കേസ്‌ ഡയറി കാണാനില്ലെന്ന്‌ കോടതിയില്‍ വിചാരണവേളയില്‍ മൊഴിനല്‍കിയിരുന്നു. ഇത്‌ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്‌. അന്ന് നടന്നത് വ്യാപക അക്രമമായിരുന്നു.

പത്രക്കെട്ടുകളും പിടിച്ചെടുത്ത് തീയിട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. രാവിലെ പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പത്രക്കെട്ടുകളുമായി പോകുകയായിരുന്ന വാഹനം പുലര്‍ച്ചെ രണ്ട് മണിയോടെ അടിവാരത്ത് തടഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രകടനമായെത്തിയവര്‍ കടകള്‍ അടപ്പിച്ചു. ഒരു വിഭാഗമാളുകള്‍ താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം ദേശീയപാത ഉപരോധിച്ചു. ഇതിനിടെ ചുങ്കത്തെത്തിയ പ്രകടനക്കാര്‍ നാര്‍ക്കോട്ടിക് ഡി വൈ എസ് പിയുടെ വാഹനം മറിച്ചിട്ടു. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെത്തിയ സംഘം ദ്രുത പ്രതികരണ സേനയുടെ ആസ്ഥാനവും റെയ്ഞ്ച് ഓഫീസും അഗ്നിക്കിരയാക്കി.

ഓഫീസിലെ കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും വനം വകുപ്പിന്റെ രണ്ട് വാഹനങ്ങളും കത്തിച്ചു. വനം വകുപ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ തകര്‍ത്തു. ഇതിനിടെ ചുങ്കത്ത് മറിച്ചിട്ട പോലീസ് വാഹനവും കെ എസ് ആര്‍ ടി സി ബസ്സും കത്തിച്ചു. അക്രമത്തിൽ 77.09 ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടായെന്നാണ് സർക്കാറിന്റെ കണക്കുകൾ. അന്ന്‌ താമരശേരി ഡിവൈ.എ൯.പി യായിരുന്ന ജെയ്സണ്‍ കെ. അബ്രഹാമായിരുന്നു അന്വേഷണോദ്യോഗസ്ഥന്‍. അദ്ദേഹം സര്‍വീസില്‍നിന്ന്‌ വിരമിച്ചു.കേസില്‍ മൊത്തം 37 പ്രതികളുണ്ട്. 13 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

shortlink

Post Your Comments


Back to top button