KeralaLatest NewsNews

കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസ് അന്വേഷണത്തെ ബാധിക്കില്ല

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട.എസ്പി കെ.ജി.സൈമണ്‍. കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹത്തില്‍ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നായിരുന്നു ഫൊറന്‍സിക് പരിശോധനാ ഫലം. സംസ്ഥാനത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴും നാലു മൃതദേഹങ്ങളില്‍നിന്ന് വിഷാംശം കണ്ടെത്തിയിരുന്നില്ലെന്ന് സൈമണ്‍ ചൂണ്ടിക്കാട്ടി. ഇതു കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചതാണെന്നും കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സൈമണ്‍ പറഞ്ഞു.

Read Also: ‘മലബാറിൽ തീവ്രവാദി നേതാക്കളുടെ പ്രഭാഷണങ്ങൾ പ്രവർത്തകരിൽ എത്തിക്കാൻ പോപ്പുലർ ഫ്രണ്ട് സ്വീകരിച്ചത് കാശ്മീർ മാതൃക’

കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ആദ്യ ഭര്‍ത്താവിന്റെ പിതാവ് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ സാംപിളുകളിലാണ് സയനൈഡിന്റെ അംശമില്ലെന്ന് വ്യക്തമായത്. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു.

കൂടത്തായിയില്‍ കൊല്ലപ്പെട്ട ആറു പേരില്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. സയനൈഡ് ഉള്ളില്‍ ചെന്നതാണു മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ 2020 ജനുവരിയില്‍ കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധിച്ചെങ്കിലും, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മൃതദേഹ സാംപിളില്‍ മാത്രമാണു സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഇതോടെയാണു ബാക്കി നാലു പേരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ വിശദ പരിശോധനയ്ക്ക് ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചത്. കൂടത്തായി കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട ആറു പേരില്‍ അന്നമ്മ തോമസിനെ ഡോഗ്കില്‍ എന്ന വിഷം നല്‍കിയും മറ്റുള്ളവരെ സയനൈഡ് നല്‍കിയും ജോളി കൊലപ്പെടുത്തി എന്നാണു കുറ്റപത്രം. സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു പരാതിയുമാണ്, സ്വാഭാവിക മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button