KeralaLatest NewsNews

ചിന്തയെ തകർക്കാമെന്നും തളർത്താമെന്നും ആരും കരുതേണ്ടെന്ന് ഇ.പി ജയരാജൻ-ഡയലോഗ് ഇനിയെങ്കിലും മാറ്റി പിടിക്കുമോയെന്ന് ട്രോൾ

കൊല്ലം: യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് വന്നത് മുതൽ ചിന്ത ജെറോം വിവാദങ്ങളുടെ കളിത്തോഴി ആണ്. ഓരോ വിവാദങ്ങൾ ഉടലെടുക്കുമ്പോഴും സൈബർ സഖാക്കൾ ചിന്തയെ വെളുപ്പിച്ച് കൊണ്ടിരുന്നു. പുതിയ ക്യാപ്സൂളുകൾ ഇറക്കി ചിന്തയ്‌ക്കെതിരായ വിവാദങ്ങൾക്ക് പുറകിൽ ബി.ജെ.പിയും കോൺഗ്രസുമാണെന്ന് വാദിച്ച് കൊണ്ടിരുന്നു. ചിന്തയുടെ ശമ്പള പരിഷ്കരണവും പ്രബന്ധ കോപ്പിയടിയുമായിരുന്നു വിവാദങ്ങളിൽ അവസാനത്തേത്. ആ ലിസ്റ്റിലേക്കാണ് കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം 38 ലക്ഷം രൂപ ചിലവിൽ താമസിച്ചുവെന്ന കണക്ക് പുറത്ത് വരുന്നത്.

ശമ്പള പരിഷ്കരണം അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചിന്തയെ ന്യായീകരിച്ച് വന്നവരുടെ കൂട്ടത്തിൽ സി.പി.എം നേതാവ് ഇ.പി ജയരാജനുമുണ്ടായിരുന്നു. വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ മനഃപൂർവ്വം കരിവാരിതേയ്ക്കാൻ ശ്രമിക്കുകയാണെന്നും, ചിന്തയെ അങ്ങനെയൊന്നും തളർത്താനോ തകർക്കാനോ കഴിയില്ലെന്നുമായിരുന്നു ഇ.പിയുടെ അവകാശം പറച്ചിൽ. നിലവിലെ വിവാദങ്ങളുടെ അടിസ്ഥാനത്തിൽ ഇ.പിയെയും ട്രോളുന്നവർ ഉണ്ട്. പഴയ നിലപാട് തന്നെയാണോ നേതാവിന് ഇപ്പോഴും ഉള്ളതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇനിയെങ്കിലും പാവങ്ങളുടെ പാർട്ടിക്കാരിയോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണമെന്നും, എല്ലാ തോന്ന്യവാസങ്ങളെയും ഇങ്ങനെ ന്യായീകരിക്കരുതെന്നും ഇ.പിയോട് സോഷ്യൽ മീഡിയ പറയുന്നു.

ചിന്തയെ പിന്തുണച്ച് ശമ്പള പരിഷ്കരണ വിവാദ സമയത്ത് ഇ.പി ജയരാജൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;

വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ, ഒരു മഹിളാ നേതാവിനെ മന:പൂര്‍വ്വം സ്ഥാപിത ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് വേട്ടയാടുകയാണ്. അതിന്റെ ഭാഗമായി പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയര്‍ത്തിവിടുകയാണ്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതും ചിന്തയല്ല. അത് ഗവണ്‍മെന്റിന്റെ പൊതുനയത്തിന്റെ ഭാഗമായാണ്. അതിന്റെ പേരില്‍ ചിന്തയെ വേട്ടയാടാന്‍ പലരും രംഗത്ത് ഇറങ്ങി.
യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകള്‍ കണ്ട് അസഹിഷ്ണരായ ആളുകള്‍ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്. ഈ വേട്ടയാടലിന്റെ ഭാഗമായാണ് ഒരോ കാര്യങ്ങളും തേടിപ്പിടിക്കുന്നതും വസ്തുതകള്‍ അന്യേഷിക്കാതെയുള്ള നീക്കങ്ങള്‍ നടത്തുന്നതും. ഇത്തരം നീചമായ പ്രവര്‍ത്തനങ്ങളിലൂടെ, നിരന്തര വേട്ടയാടലിലൂടെ, വിദ്യാര്‍ത്ഥി രംഗത്തും യുവജനരംഗത്തും ശക്തമായ സാന്നിദ്ധ്യമായി വളര്‍ന്നു വരുന്ന ഒരു മഹിളാനേതാവിനെ തളര്‍ത്തിക്കളയാമെന്നും തകര്‍ത്ത് കളയാമെന്നും ആരും വ്യാമോഹിക്കണ്ട.

വളര്‍ന്നുവരുന്ന നേതൃത്വത്തെ മാനസീകമായി തളര്‍ത്തി ഇല്ലാതാക്കി കളയാമെന്നത് ഒരു കോണ്‍ഗ്രസ് അജണ്ടയാണ്. സിപിഐഎമ്മിന്റെ ഭാഗമായി നേതൃനിരയിലേക്ക് വളര്‍ന്നു വരുന്ന ആളുകളെ ഒരോരുത്തരേയും തെരെഞ്ഞുപിടിച്ച് അക്രമിക്കുക, അതിലൂടെ അവരുടെ രാഷ്ട്രീയപരമായ വളര്‍ച്ചയെ തടയുക എന്നതൊക്കെ ഈ അജണ്ടയില്‍ വരും. ഇത് അങ്ങേയറ്റം അപലപനീയമാണ്. തെറ്റുകള്‍ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരില്‍. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?. ഇത്തരത്തിലുള്ള കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കാതെ അതിനെ ഉപയോഗിച്ച് അവരെ ആക്രമിക്കുക എന്നതാണ് ചിന്തക്ക് നേരെ നടക്കുന്നത്. ഒരോന്നിനെ കുറിച്ചും നിരീക്ഷണം നടത്താനും പരിശോധനകള്‍ നടത്താനും അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്യാനും എല്ലാം അതോറിറ്റികള്‍ ഈ രാജ്യത്തുണ്ട്. അങ്ങിനെയാണ് കാര്യങ്ങളില്‍ നിഗമനത്തിലെത്തുന്നത്. അതെല്ലാം അവര്‍ ചെയ്യട്ടെ. അതിനാല്‍ ഇത്തരം വ്യക്തിഹത്യയിലൂടെ നേതൃപദവിയിലേക്ക് വളര്‍ന്നുവരുന്നവരെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കപ്പെടേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button