Article

വര്‍ണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തിന് പിന്നില്‍

നിറങ്ങള്‍, മധുരപലഹാരങ്ങള്‍, വര്‍ണം വിതറിയുള്ള ആഘോഷം.. അതെ, ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോളി. തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷം. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നായ ഹോളി ഇന്ന് ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്നു. ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിച്ചു തുടങ്ങിയതോടെ ഇന്ത്യയിലെ ഒരു വര്‍ണാഭമായ ആഘോഷമായി ഹോളി മാറിക്കഴിഞ്ഞു.

ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളും ഐതിഹ്യങ്ങളുമാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് മുഖ്യമായും ഹോളിയുടെ അടിസ്ഥാനം. എന്നാല്‍ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഹോളിയ്ക്ക് ഐതിഹ്യങ്ങള്‍ ഏറെയാണ്. ഉത്തരേന്ത്യയില്‍ പ്രഹ്ലാദനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഹോളിയ്ക്ക് ആധാരം.

ഐതിഹ്യം

ഹോളിഗ ദഹന്‍, ധുലന്ദി എന്നിങ്ങനെ രണ്ട് ദിവസത്തെ ആഘോഷമാണ് ഹോളി. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് നിറങ്ങളുടെ ദിവസം. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു ഭഗവാന്‍ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു അഹങ്കരിച്ചിരുന്നു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും പകരം മൂന്നു ലോകത്തിലുമുള്ള എല്ലാവരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു.

തികഞ്ഞ ഈശ്വര ഭക്തനായിരുന്നു ഹിരണ്യകശ്യപുവിന്റെ അഞ്ചുവയസുകാരനായ മകന്‍ പ്രഹ്ലാദന്‍. പ്രഹ്ലാദനെ മാത്രം ഹിരണ്യകശ്യപുവിന് ഭയപ്പെടുത്താന്‍ കഴിഞ്ഞില്ല. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ച് പ്രഹ്ലാദന്‍ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. ഇതില്‍ രോഷാകുലനായ ഹിരണ്യകശ്യപു പ്രഹ്ലാദനെ വധിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ വിഷ്ണുവിന്റെ ശക്തിയാല്‍ പ്രഹ്ലാദനെ ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ഇതോടെ ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം തേടി.

ഹോളിഗയ്ക്ക് അഗ്‌നിദേവന്‍ ഒരു വരം നല്‍കിയിരുന്നു. അഗ്‌നിദേവന്‍ സമ്മാനിച്ച വസ്ത്രമണിഞ്ഞാല്‍ അഗ്‌നിക്കിരയാകില്ലെന്നായിരുന്നു വരം. ഒറ്റയ്ക്ക് തീയിലിറങ്ങിയാല്‍ മാത്രമേ വരത്തിനു ശക്തിയുണ്ടാകൂ എന്ന് ഹോളിഗ അറിഞ്ഞിരുന്നില്ല. പ്രഹ്ലാദനെ കയ്യിലെടുത്തു കൊണ്ട് അഗ്‌നിയില്‍ പ്രവേശിപ്പിച്ച ഹോളിഗ അഗ്‌നിക്കിരയായി. പ്രഹ്ലാദന്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. തിന്മയുടെ മേല്‍ നന്മയുടെ വിജയം.

ഹോളിയുമായി ബന്ധപ്പെട്ട് ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഇതാണ് ‘ഹോളിഗ ദഹന്‍’ എന്നറിയപ്പെടുന്നത്. ഹോളിയുടെ തലേന്ന് രാത്രിയാണ് ഈ ചടങ്ങ് നടത്തുന്നത്. അഗ്‌നിയ്ക്കു ചുറ്റും വലം വച്ച് ആളുകള്‍ നന്മയുടെ വിജയത്തിനായി ആ അവസരത്തില്‍ പ്രാര്‍ത്ഥിക്കും. ഈ ദിവസം ചില ആളുകള്‍ പിതൃക്കളെ സ്മരിച്ച് അവര്‍ക്കുവേണ്ടി പ്രത്യേക പൂജ നടത്താറുണ്ട്.

ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് ഫാല്‍ഗുന മാസത്തിലെ പൗര്‍ണമി ദിവസമാണ് ഹോളി ആഘോഷിക്കുന്നത്. പൂര്‍ണചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം ആരംഭിക്കുന്നു. പിറ്റേന്നാണ് നിറങ്ങള്‍ ഉപയോഗിച്ചുള്ള യഥാര്‍ഥ ഹോളി ആഘോഷം നടക്കുന്നത്. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തൂകിയാണ് ഹോളി ആഘോഷം. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം. അതിനാല്‍, ഈ ആഘോഷത്തെയും പാരമ്പര്യത്തെയും ‘ഹോളി മിലാന്‍’ എന്നും വിളിക്കുന്നു.

കേരളത്തിലെ ഹോളി ആഘോഷം

ഉത്തരേന്ത്യയിലേതിന് സമാനമായി കേരളത്തിലും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നു എന്നതാണ് പ്രത്യേകത. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള ഗുജറാത്തി സമൂഹമാണ് ഹോളി ആര്‍ഭാടമായി ആഘോഷിക്കുന്നത്. ഇപ്പോള്‍ കേരളത്തിലെ ക്യാംപസുകളും ഹോളിയെ നെഞ്ചേറ്റിക്കഴിഞ്ഞു. നിറമുള്ള പൊടികളും നിറം കലക്കിയ വെള്ളം ചീറ്റിക്കുന്ന തോക്കുകളുമൊക്കെ മലയാളികളുടെ ഹോളി ആഘോഷങ്ങള്‍ക്ക് മിഴിവേറ്റുന്നു.

shortlink

Post Your Comments


Back to top button