KeralaLatest NewsNews

ഇനിയും വൈകിയാൽ ഇടതുപക്ഷമെന്നത് വെറും ചരിത്രത്താളുകളിലെ ചോര ചിന്തിയ ഒരേട് മാത്രമായി തീരും: അഞ്ജു പാർവതി

പണാധിപത്യത്തിനു മുന്നിൽ ജനാധിപത്യത്തെ മറന്നുവെങ്കിൽ ആ സാക്ഷരത കൊണ്ട് അവരെന്തു നേടി??

ഇടതു പക്ഷം ഇന്ത്യയിൽ പലയിടത്തും അപ്രസക്തമാകുന്നതാണ് തിരഞ്ഞെടുപ്പ് കാഴ്ചകൾ നമ്മളെ ബോധ്യപ്പെടുത്തുന്നത്. 2018 ത്രിപുര പോയതോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറി. അവസ്ഥകൾ മനസിലാക്കി പാർട്ടിയെ നവീകരിക്കാൻ ഇനിയും വൈകിയാൽ ഇടതുപക്ഷമെന്നത് വെറും ചരിത്രത്താളുകളിലെ ചോര ചിന്തിയ ഒരേട് മാത്രമായി തീരുമെന്ന് അഞ്ജു പാർവതി.

കുറിപ്പ് പൂർണ്ണ രൂപം

രണ്ടര പതിറ്റാണ്ടായി ഭരിച്ചു കൊണ്ടിരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ അടിയറവ് പറയിച്ചു കൊണ്ട് 2018 വരെ അവിടെ ഒന്നുമല്ലാതിരുന്ന കാവിക്കൊടി ആധിപത്യം നേടിയപ്പോൾ തച്ചുടയ്ക്കപ്പെട്ടത് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകളും കാലാകാലങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ തത്വശാസ്ത്രവുമായിരുന്നു. 2018 ത്രിപുരയിൽ ഒരിക്കൽ കൂടി ആവർത്തിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറി. കേരളത്തിലെ ചുവപ്പ് കോട്ടകളിൽ ഇത് വല്ലാത്ത അസ്വസ്ഥത പടർത്തിയെന്നത് പരസ്യമായ രഹസ്യം. അതോടൊപ്പം ചുവപ്പ് കോട്ടകളിലെ അകത്തളങ്ങളിൽ തല പുകഞ്ഞ ചുവപ്പ് പോരാളികൾ പരാജയ കാരണത്തിന്റെ രസതന്ത്രങ്ങൾ മെനഞ്ഞു. അവയിൽ പണാധിപത്യവും കുതിരക്കച്ചവടവും ത്രിപുരയിലെ വോട്ടർമാരുടെ പിടിപ്പുകേടും വിവിധ പാർട്ടികളുടെ വോട്ടു ശരാശരിയും ചോർച്ചയും തുടങ്ങി പുതിയ സഖ്യത്തിലെ പാളിച്ചകൾ വരെ നിരന്നു നില്പുണ്ട്. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും ഇടതുപക്ഷം ഏറെക്കുറെ നിഷ്കാസിതമായതെന്തുകൊണ്ടെന്ന ആത്മപരിശോധന മാത്രം ഇവയിൽ ഉൾപ്പെട്ടില്ല എന്നതാണ് കൗതുകതരം.

read also: വരുംവർഷം കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കും: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

സാക്ഷരതയിൽ മുമ്പിട്ടു നില്ക്കുന്ന ത്രിപുരയിലെ വോട്ടർമാർ പണാധിപത്യത്തിനു മുന്നിൽ ജനാധിപത്യത്തെ മറന്നുവെങ്കിൽ ആ സാക്ഷരത കൊണ്ട് അവരെന്തു നേടി?? അങ്ങനെയെങ്കിൽ സാക്ഷരത മാത്രമുളള എന്നാൽ ചിന്താശേഷി മരവിച്ച വെറുമൊരു സമൂഹം മാത്രമായി അവർ മാറിയിരുന്നോ??അത്തരത്തിൽ ചിന്താശേഷി മരവിച്ച ജനങ്ങൾ തന്നെയായിരുന്നില്ലേ കഴിഞ്ഞ 25 വർഷമായി ഇടതു പക്ഷ സർക്കാരിനെയും തെരഞ്ഞെടുത്തിരുന്നത്? അപ്പോൾ ആ 25 വർഷത്തെ തെരഞ്ഞെടുപ്പും ബുദ്ധിപരമായ ഒന്നായിരുന്നുവെന്ന് പറയാൻ കഴിയില്ലല്ലോ,അല്ലേ! വിദ്യ കൊണ്ട് പ്രബുദ്ധരാകുന്നുവെന്ന ചൊല്ല് അന്വർത്ഥമാണെങ്കിൽ ഒരു കാര്യം കൂടി ഓർമിക്കുക.ഇടതു പക്ഷ ഭരണം കൊണ്ടാണ് ത്രിപുരയിൽ ജനങ്ങൾ സാക്ഷരരായതെങ്കിൽ അതേ സാക്ഷരത കൊണ്ട് അവർ പ്രബുദ്ധരായെങ്കിൽ അവർ തള്ളേടതിനെ തളളി കൊള്ളേടണ്ടതിനെ തെരെഞ്ഞെടുത്തുവെന്നു വേണ്ടേ അനുമാനിക്കാൻ!

49 സീറ്റിൽ നിന്നും 17ലേക്കും ഇക്കുറി 11 ലേക്കും കൂപ്പുകുത്തിയ പാർട്ടി എന്തിനാണ് യാഥാർത്ഥ്യത്തിൽ നിന്നും ഒളിച്ചോടി വസ്തുതകളെയും കണക്കുകളെയും വളച്ചൊടിക്കുന്നത്? പതിറ്റാണ്ടുകൾ ഭരിച്ച ഉറച്ച കോട്ടകൾ ഇന്നലെകളിലെ വെറും സ്വകാര്യ അഹങ്കാരമായി തീർന്ന ഇന്നിന്റെ യാഥാർത്ഥ്യം സഖാക്കൾ അംഗീകരിച്ചേ മതിയാകൂ.. ന്യായീകരണ വിപ്ലവങ്ങൾക്ക് അവധി നല്കി തോല്വിയിൽ നിന്നും പാഠമുൾക്കൊണ്ട് പാർട്ടിയെ നവീകരിക്കാൻ ഇനിയും വൈകിയാൽ ഇടതുപക്ഷമെന്നത് വെറും ചരിത്രത്താളുകളിലെ ചോര ചിന്തിയ ഒരു ഈട് മാത്രമായി തീരും.

ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ ഞെട്ടിക്കുന്ന പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് കൂടുതൽ ശക്തിയായി മുന്നോട്ട് വരാൻ ശ്രമിക്കുകയാണ് വേണ്ടത്.അല്ലാതെ പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ ചുമലില്‍ വെച്ച് ആശ്വാസം കണ്ടെത്താനുള്ള ശ്രമം സി.പി.എം സഖാക്കളും സൈബര്‍ ന്യായീകരണ തൊഴിലാളികളായ അണികളും കൊഴുപ്പിക്കുന്നത് കാണുന്നു.

ബംഗാൾ അല്ല ത്രിപുരയെന്ന് ഉള്ളാലെ ആശ്വസിക്കുന്നുണ്ടെങ്കിലും നിജസ്ഥിതി അത്രമേൽ സുരക്ഷിതമല്ലെന്ന് സ്വന്തം തലച്ചോർ സഖാക്കളോട് പറയുന്നുണ്ടാവുമെന്ന് തീർച്ച. ഇടതുപക്ഷത്തിനു ശക്തമായ അടിത്തറയുള്ളിടങ്ങളിൽ കാവിക്കൊടി പാറില്ലെന്നായിരുന്നു ഈയടുത്ത കാലം വരെ സഖാക്കൾ ഉറച്ചു വിശ്വസിച്ചിരുന്നത്. കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ചരിത്രം പലവട്ടം കാണിച്ചു തന്നിട്ടും പഠിക്കാത്തവരായിരുന്നു നിങ്ങൾ സഖാക്കൾ. അല്ലെങ്കിൽ അത്രമേൽ മഹത്തരമായ ആശയങ്ങൾ ഉൾക്കൊണ്ടിരുന്ന പ്രത്യയശാസ്ത്രത്തെ ലോകജനതയെന്തു കൊണ്ട് തള്ളിക്കളഞ്ഞുവെന്ന പാഠത്തിൽ നിന്നും മാറ്റങ്ങളെ ഉൾക്കൊളളാൻ നിങ്ങളുടെ നേതൃനിര ശ്രമിച്ചേനെ. 35 ലേറെ വർഷം തുടർച്ചയായി ഭരിച്ച ബംഗാളിൽ പ്രതിപക്ഷത്തിരിക്കാനുളള അർഹത പോലും ആ പാർട്ടിക്ക് ഇല്ലായെങ്കിൽ തോറ്റു പോയത് പാർട്ടി മാത്രമാണ്. തുടർച്ചയായി ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങളിൽ പാർട്ടി തോല്വി ഏറ്റു വാങ്ങുന്നുവെങ്കിൽ മാറ്റപ്പെടേണ്ടത് പാർട്ടിയുടെ നയങ്ങളാണ്.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാര്യമെടുത്താൽ ആ പാർട്ടിയുടെ ജൈവപരമായ സ്വത്വം നിലനില്ക്കുന്നതുതന്നെ പാവപ്പെട്ടവരെ പ്രതിനിധീകരിക്കുമ്പോഴാണെന്ന യാഥാർത്ഥ്യത്തിൽ നിന്നും നേതൃത്വം മാറിയതാണ് ഇടതുപക്ഷത്തിന്റെ അപചയത്തിന്റെ മുഖ്യകാരണം. ഇടതുപക്ഷമെന്നത് വെളളക്കോളർ പാർട്ടിയായി മാറിയപ്പോൾ, പ്രത്യയശാസ്ത്രത്തിലെ പോരായ്മകൾ നവീകരിക്കാൻ പാർട്ടി വിമുഖത കാട്ടിയപ്പോൾ, ആത്മപരിശോധന നടത്താനും തെറ്റുകൾ തിരുത്താനുമുളള സന്നദ്ധത സഖാക്കളുടെ ഭാഗത്തുണ്ടാകാതിരുന്നപ്പോൾ നഷ്ടപ്പെട്ടത് ഇടതുപക്ഷത്തിന്റെ പ്രതിച്ഛായയും പ്രസക്തിയും ജനപിന്തുണയുമായിരുന്നു.

ഏതൊരു രാഷ്ട്രീയ പാർട്ടിയും പാർട്ടി സംഹിതയും കാലാതീതമാകണമെങ്കിൽ മാറുന്ന കാലത്തിന്റെയും തലമുറകളുടെയും അഭിരുചി മനസ്സിലാക്കണം. ലക്ഷ്യവും മാർഗ്ഗവും സമാന്തരങ്ങളായിരിക്കണം. അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിനു വേണ്ടി പാവപ്പെട്ടവർക്കൊപ്പമെന്ന മാർഗ്ഗം വാക്കിൽ മാത്രവും പ്രവൃത്തിയിൽ ഇല്ലാതാകുകയും ചെയ്തപ്പോൾ വലിയൊരു ഉളളടക്കത്തെ പ്രതിനിധീകരിച്ച പാർട്ടി ശുഷ്കമായി തീർന്നതിൽ അദ്ഭുതപ്പെടാനില്ല
ത്രിപുരയിൽ നിന്ന് പാർട്ടി പഠിക്കേണ്ട പ്രധാനപാഠം കേരളമല്ല രാജ്യം എന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button