Latest NewsIndia

ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജവാർത്ത: മാധ്യമ പ്രവർത്തകർക്കെതിരെ കേസ്

ചെന്നൈ: തമിഴ്നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന പ്രചരണത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശക്തമായി അപലപിച്ചിരുന്നു. വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചവർ രാജ്യത്തിന് എതിരായി പ്രവർത്തിക്കുന്നവരാണെന്നും കേവല രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഇത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നുവെന്നും സ്റ്റാലിൻ വ്യക്തമാക്കി.

വ്യാജ വാർത്ത നൽകിയതിനും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനും ഐപിസി, ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാധ്യമപ്രവർത്തകർ ഉൾപ്പെടെ നാലു പേർക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റർ ചെയ്തത്. ദൈനിക് ഭാസ്കർ എഡിറ്റർ, മാധ്യമപ്രവർത്തകനായ മുഹമ്മദ് തൻവീർ, ഉത്തർപ്രദേശിലെ ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവോ, സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ സുഗം ശുക്ല എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ക്രൂരമായ മർദനത്തിന് ഇരയായെന്നും ഇതിൽ രണ്ടു പേർ കൊല്ലപ്പെട്ടുവെന്നുമായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. സോഷ്യൽമീഡിയയിൽ തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് കോയമ്പത്തൂർ ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.

തമിഴ്നാട്ടിൽ ബിഹാർ സ്വദേശികൾ കൊല്ലപ്പെട്ടുവെന്ന വാർത്തയിൽ ആശങ്ക രേഖപ്പെടുത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കോയമ്പത്തൂർ കളക്ടർ രംഗത്തെത്തിയത്. തെറ്റായ വാർത്ത വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് കോയമ്പത്തൂരിലേയും തിരുപ്പൂരിലേയും കളക്ടർമാർ വിശദീകരണവുമായി രംഗത്തെത്തിയത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നത് ഈ രണ്ട് ജില്ലകളിലാണ്. ഉത്തരേന്ത്യൻ തൊഴിലാളികളുടെ സുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഹിന്ദിയിലാണ് കളക്ടർമാർ ട്വീറ്റ് ചെയ്തത്.

നിതീഷ് കുമാറിന്റെ ട്വീറ്റിനു പിന്നാലെ തമിഴ്നാട് ഡ‍ിജിപിയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്നും ആരോ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തുവെന്ന് തമിഴ്‌നാട് ഡിജിപി ശൈലേന്ദ്ര ബാബു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രണ്ട് വീഡിയോകൾ വ്യാജമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button