തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ അലി അക്ബർ മരിച്ചു. ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയ ശേഷം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജീവനക്കാരനായിരുന്ന അലി അക്ബര്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ഭാര്യ മുംതാസിനെയും അമ്മ സഹീറയെയും കൊലപ്പെടുത്തിയത്. നെടുമങ്ങാട് ഗവ.ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപികയായിരുന്നു മുംതാസ്. മരണം ഉറപ്പാക്കാൻ മുംതാസിനെ അലി തീയും കൊളുത്തി. വീട്ടിലുണ്ടായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വെട്ടേറ്റ് കൊല്ലപ്പെട്ട് കിടക്കുന്ന സഹീറയെയും തൊട്ടപ്പുറത്ത് ദേഹമാസകലം തീപൊള്ളലേറ്റ നിലയിൽ മുംതാസിനേയും കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ അലി അക്ബറിന്‍റെ 8 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി. ദാമ്പത്യജീവിതം തകർന്നതും സാമ്പത്തിക പ്രശ്നങ്ങളും കാരണം ഭാര്യ മുംതാസിനെ കൊന്ന് ആത്മഹത്യ ചെയ്യുന്നുവെന്നാണ് അലി ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.
Post Your Comments