കൊച്ചി: എറണാകുളം തോപ്പുംപടിയിൽ റോഡിലെ വളവിലെ വാഹന പരിശോധന ചോദ്യം ചെയ്ത യുവാവിനെ പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിന് കുടിവെള്ളം നിഷേധിച്ചെന്നും പരാതിയില്‍ പറയുന്നു. എറണാകുളം പള്ളുരുത്തി സ്വദേശി വിജേഷാണ് പരാതിയുമായി മുന്നോട്ട് വന്നത്. താൻ ജോലിക്ക് പോകുന്നതിനിടെ തോപ്പുംപടി മുണ്ടംവേലി റോഡിലെ വളവിലായിരുന്നു പൊലീസിന്‍റെ വാഹന പരിശോധന. തർക്കമായതോടെ ബൈക്കിൽ പരിശോധന നടത്തുകയായിരുന്ന രണ്ട് പൊലീസുകാർ ചേർന്ന് തടഞ്ഞ് വച്ചെന്ന് വിജേഷ് ആരോപിക്കുന്നു.
ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജേഷിനെ ഒരു പൊലീസുകാരൻ ഇടപെട്ട് ഓട്ടോറിക്ഷ വിളിച്ച് സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടു. ഇതോടെ പൊലീസുകാരെല്ലാം ആശുപത്രിയിൽ നിന്ന് മടങ്ങി. അടുത്ത ദിവസം മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണർക്ക് വിജേഷ് പരാതി നല്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പൊലീസ് സ്റ്റേഷനിൽ നിന്ന് വിജേഷിനെ വിളിച്ചു.
ഔദ്യോഗിക കൃത്യനിർവഹണം നടത്തിയതിന് കേസ് എടുത്തിട്ടുണ്ടെന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പിലാണ് കേസെടുത്തതെന്നും സ്റ്റേഷനിലെത്തണമെന്നും വിളിച്ച പൊലീസുകാരൻ പറഞ്ഞെന്ന് വിജേഷ് പറയുന്നു.
എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആണ് തോപ്പുംപടി പൊലീസിന്റെ വിശദീകരണം. വിജേഷിന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിരുന്നെന്നും തോപ്പുംപടി പൊലീസ് അറിയിച്ചു.
Post Your Comments